കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റിയതിനെ ചൊല്ലി വിവാദം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് സാഹിത്യ അക്കാദമി അറിയിച്ചതിന് പിന്നാലെ, അവസാനനിമിഷം വാര്‍ത്താസമ്മേളനം മാറ്റുകയായിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് പ്രഖ്യാപനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിവരം.

അവാര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചതിനാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഹാളില്‍ എത്തിയിരുന്നു. എന്നാല്‍ പരിപാടിക്ക് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി സാഹിത്യ അക്കാദമി അറിയിക്കുകയായിരുന്നു. എന്നാല്‍ പരിപാടി മാറ്റിയതിന്റെ കാരണം അക്കാദമി അറിയിച്ചില്ല.

അവസാനനിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് പ്രഖ്യാപനം തടഞ്ഞത് എന്താണെന്ന് അറിയില്ലെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം കെപി രാമനുണ്ണി പറഞ്ഞു. അവാര്‍ഡിന് അര്‍ഹരായവരുടെ പേരുകള്‍ നിര്‍ണയിച്ചിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു നടപടിയെന്നും ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

ഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അം​ഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മാ​ഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്.

സർക്കാർ മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകളിൽ വെള്ളം ചേർക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ ഇത് പുതിയ പദ്ധതിയാണെന്നും, പ്രതിപക്ഷ ബഹളത്തിന് കീഴടങ്ങില്ലെന്നും കേന്ദ്ര ​ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകി. മഹാത്മാഗാന്ധിയുടെ പേര് എൻആർഇജിഎയിൽ ചേർത്തത് 2009 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ശിവരാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തി. ലോക്സഭ പാസ്സാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരി​ഗണനയ്ക്ക് വരും.

വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ​ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ആണ് തുക അനുവദിച്ചിരിക്കുന്നത്. 1776ലെ യുഎസിന്റെ സ്ഥാപക വര്‍ഷം എന്ന നിലയിലാണ് 1,776 ഡോളര്‍ എന്ന തുക നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സായുധ സേനയ്ക്ക് നല്‍കിയ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് തുക അനുവദിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ലക്ഷത്തിലേറെ സൈനികര്‍ക്ക് ആണ് ഗുണം ലഭിക്കുക. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് സൈനികര്‍ക്ക് ബോണസ് ആയി നല്‍കുന്നത്. ഇത്തരം തീരുവകളിലൂടെ ലഭിച്ച ലാഭ വിഹിതത്തിന് സൈനികരേക്കാള്‍ മറ്റാരും അര്‍ഹരല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.

വിവിധ ശമ്പള ഗ്രേഡുകള്‍ അനുസരിച്ചാണ് ബോണസ് അനുവദിക്കുക. 2025 നവംബര്‍ 30 വരെ 0-6 വരെയുള്ള ശമ്പള ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവരുമായവര്‍ക്കും 2025 നവംബര്‍ 30 വരെ 31 ദിവസമോ അതില്‍ കൂടുതലോ ആക്റ്റീവ്-ഡ്യൂട്ടി ഓര്‍ഡറുകളുള്ള റിസര്‍വ് ഘടക അംഗങ്ങള്‍ക്കുമാണ് ഒറ്റത്തവണ ഈ ലാഭവിഹിതം ലഭിക്കുക. വിലക്കയറ്റം, ഉയര്‍ന്ന ചെലവ് എന്നിവ മൂലം അമേരിക്കക്കാര്‍ വലയുന്ന സമയത്താണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയ താരിഫ് നയങ്ങള്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളുടെ ഫലമായി രാജ്യത്തെ വിലക്കയറ്റം അതിരൂക്ഷമണ്. തൊഴിമേഖലയും കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖലയിലെ ഒരുങ്ങുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ ഭാരത് ടാക്‌സി ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡല്‍ഹിയിലാണ് ആദ്യഘട്ടത്തില്‍ ടാക്‌സി സര്‍വീസ് സാധ്യമാക്കുന്നത്. ഒല, ഊബര്‍ റാപിഡോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയിലേക്കാണ് ഭാരത് ടാക്‌സി കടന്നുവരുന്നത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്‌സി’ പ്രവർത്തിക്കുക.

സീറോ കമ്മീഷന്‍ മോഡല്‍ നിരത്തിലാണ് പ്രവര്‍ത്തിക്കുക. ആപ്പ് സഹകര്‍ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് പദ്ധതിയ്ക്ക് പിന്നില്‍. കാറുകള്‍, ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ എന്നിവയുടെ എല്ലാം സേവനം ഭാരത് ടാക്‌സിയില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും അവരുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്ഥലങ്ങള്‍ നല്‍കാനും ഒരു റൈഡ് തിരഞ്ഞെടുക്കാനും തത്സമയം അവരുടെ യാത്ര ട്രാക്ക് ചെയ്യാനും കഴിയും.

ഉപയോക്തൃ-സൗഹൃദ മൊബൈല്‍ ബുക്കിംഗ്, സുതാര്യമായ നിരക്ക് ഘടന, തത്സമയ വാഹന ട്രാക്കിങ്, ബഹുഭാഷാ ഇന്റര്‍ഫേസ്, 24*7 ഉപഭോക്തൃ പിന്തുണ എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി പോലീസുമായും മറ്റ് ഏജന്‍സികളുമായും സംയോജനം, യോഗ്യരായ ഡ്രൈവര്‍മാര്‍, റൈഡ് വിശദാംശങ്ങള്‍ പങ്കിടാനുള്ള കഴിവ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ആപ്പില്‍ ഉള്‍പ്പെടുന്നു.

ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനവും മികച്ച ജോലി സാഹചര്യങ്ങളും ഭാരത് ആപ്പ് നല്‍കുമെന്നാണ് വിലയിരുത്തല്‍. യാത്രാ നിരക്കിന്റെ 80 ശതമാനം വരെ ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് ലഭിക്കും. മീഷന്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കി അംഗത്വ അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ പ്രതിദിനം, പ്രതിവാരം അല്ലെങ്കില്‍ പ്രതിമാസം നിശ്ചിത ഫീസ് അടച്ചാല്‍ മതിയാകും.

ഭാരത് ടാക്‌സി സംവിധാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് ടാക്‌സി ആപ്പില്‍ ഇതുവരെ 56,000 ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഡല്‍ഹിയില്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടിലും പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് രാജ്‌കോട്ടില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ രാജ്യത്തെ 20 ലധികം നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

ഡല്‍ഹി: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു

ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. ഇതിനര്‍ഥം സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആധാര്‍ സംവിധാനം നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിന് കീഴിലാണ്. ആധാറിന്റെ സൈബര്‍ സുരക്ഷ ബലപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സിയാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡൈനാമിക് സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തും. തുടര്‍ച്ചയായി സൈബര്‍ ഓഡിറ്റുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

‘ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു’; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

‘ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു’; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

അബുദാബി: ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് 19 കാരനായ കാര്‍ത്തിക് ശര്‍മ. ഐപിഎല്‍ ചരിത്രത്തില്‍ വന്‍ തുക ലഭിക്കുന്ന അണ്‍ക്യാപ്ഡ് പ്ലെയറാണ് കാര്‍ത്തിക് ശര്‍മ.

30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ലേലത്തില്‍ എത്തിയ കാര്‍ത്തിക്കും ഉത്തര്‍പ്രദേശിന്റെ പ്രശാന്ത് വീറിനും 14.2 ലേല തുകയാണ് ലഭിച്ചത്. ‘ലേലം ആരംഭിച്ചപ്പോള്‍, എനിക്ക് അവസരം നഷ്ടമായേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. പിന്നീട് ലേല തുക കൂടുമ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി,’ ജിയോഹോട്ട്സ്റ്റാറിന്റെ റിലീസില്‍ താരം പറഞ്ഞു.

‘ലേലം അവസാനിച്ചതിനുശേഷവും എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. സങ്കടവും സന്തോഷവും കൊണ്ട് ഞാന്‍ മതിമറന്നു, അത് എങ്ങനെ വാക്കുകളില്‍ വിവരിക്കണമെന്ന് എനിക്കറിയില്ല,’ രാജസ്ഥാനില്‍ നിന്നുള്ള വിക്കറ്റ് കീപ്പിങ് ബാറ്റര്‍ കാര്‍ത്തിക് ശര്‍മ പറഞ്ഞു.

ചെന്നൈയില്‍ മഹേന്ദ്ര സിങ് ധോനിക്കൊപ്പം കളിക്കാന്‍ സാധിക്കുന്നതിന്റെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്നതിന്റെയും ആവേശത്തിലാണ് താനെന്നും കാര്‍ത്തിക്ക് പറഞ്ഞു. ‘എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, അവരുടെ പിന്തുണയില്ലെങ്കില്‍, ഞാന്‍ ഈ ഘട്ടത്തിലെത്തുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു, എന്റെ കുടുംബം വളരെ സന്തോഷത്തിലാണ്, എല്ലാവരും ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.’ കാര്‍ത്തിക് പറഞ്ഞു.