അനന്ത് അംബാനി മെസിക്ക് സമ്മാനിച്ച അത്യാഡംബര വാച്ചിന്റെ വില എത്ര?

അനന്ത് അംബാനി മെസിക്ക് സമ്മാനിച്ച അത്യാഡംബര വാച്ചിന്റെ വില എത്ര?

മുംബൈ: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനം ആരാധകര്‍ക്ക് സന്തോഷ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനു പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് മെസ്സി നന്ദിയും അറിയിച്ചു.

എന്നാല്‍ സന്ദര്‍ശനവേളയില്‍ മെസിക്ക് മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി നല്‍കിയ സമ്മാനത്തെ കുറിച്ചാണ് സോഷ്യമീഡിയയിലെ ചര്‍ച്ച. 10.91 കോടി രൂപ വില വരുന്നൊരു അത്യാഡംബര വാച്ചാണ് അനന്ത് അംബാനി, മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിച്ചാര്‍ഡ് മില്ലെയുടെ ആര്‍എം 003-വി2(Richard Mille RM 003V2) എന്ന മോഡലാണ് അനന്ത് അംബാനി സമ്മാനിച്ചത്. ഇതൊരു ലിമിറ്റഡ് എഡിഷന്‍ മോഡലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്‍താര’യിലെ മെസിയുടെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഈ വാച്ചുണ്ട്. ലോകത്ത് റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്. ഇതിന് ഒരു കറുത്ത കാര്‍ബണ്‍ കേസും ഒരു ഓപ്പണ്‍-സ്‌റ്റൈല്‍ ഡയലും ഉണ്ട്.

മെസിക്കൊപ്പമുള്ള ചിത്രത്തില്‍ അനന്ത് അംബാനി ധരിച്ചത് അപൂര്‍വമായ മറ്റൊരു വാച്ചാണ്. റിച്ചാര്‍ഡ് മില്ലെ ആര്‍എം 056 സഫയര്‍ ടൂര്‍ബില്ലണ്‍ ആയിരുന്നു അത്. ഇതും അപൂര്‍വം ചിലരുടെ കൈവശമുള്ള വാച്ചാണിത്. ഏകദേശം 5 മില്യണ്‍ യുഎസ് ഡോളര്‍ അതായത് ഏകദേശം 45.59 കോടി രൂപ വിലവരും.

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ഡല്‍ഹി: വിവാദമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ( VB-G RAM G Bill ) ഇന്നു തന്നെ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ നീക്കം. ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ തള്ളി. പുതിയ ആണവോര്‍ജ ബില്ലിനു (ശാന്തി ബില്‍) ശേഷം തൊഴിലുറപ്പ് പദ്ധതി ബില്‍ പാര്‍ലമെന്റില്‍ പരിഗണിച്ച് പാസ്സാക്കിയെടുക്കാനാണ് നീക്കം.

പുതിയ ബില്ലില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിയും ജെഡിയുവും ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബില്ലിനെ എതിര്‍ക്കുമെന്ന് അകാലിദളും അറിയിച്ചിട്ടുണ്ട്. ബില്ലിനെതിരെ പാര്‍ലമെന്റിലെ പ്രതിഷേധത്തിന് രൂപം നല്‍കാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ രാവിലെ യോഗം ചേര്‍ന്നിരുന്നു.

വിവാദ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ ( ഗ്രാമീണ്‍) (വിബിജി റാം ജി) ബില്‍ 2025 എന്ന പേരിലുള്ള ബില്‍ ഇന്നലെയാണ് കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ നിയമം കൊണ്ടു വരാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.

ഗാന്ധിജിയുടെ പേര് ഒഴിവാക്കി അവതരിപ്പിച്ച ബില്ലിനെതിെര വൻ പ്രതിഷേധമാണ് ലോക്സഭയിൽ ഇന്നലെ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിതെന്നും മഹാത്മാഗാന്ധി ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതിഷേധത്തിന് മറുപടിയായി പറഞ്ഞു. എംപിമാർക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100ൽ നിന്നു കുറഞ്ഞതു 125 ദിവസമാകും. ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നും വ്യവസ്ഥ ചെയ്യുന്നു.

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹി: ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് തുക എടിഎം, യുപിഐ എന്നിവ വഴി പിന്‍വലിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ ഇപിഎഫ് തുകയുടെ 75 ശതമാനം ഉടനടി പിന്‍വലിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കുന്നത് മാര്‍ച്ചിന് മുന്‍പ് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പിഎഫ് തുക പിന്‍വലിക്കലുകളെ യുപിഐയുമായി ബന്ധിപ്പിക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇപിഎഫ് വരിക്കാര്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ നിരവധി ഫോമുകള്‍ ഫയല്‍ ചെയ്യേണ്ട സ്ഥിതിയാണ്. നിലവിലെ ഇപിഎഫ് പിന്‍വലിക്കല്‍ നടപടിക്രമം എളുപ്പമാക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

ഇപിഎഫില്‍ കിടക്കുന്ന പണം വരിക്കാരുടേതാണ്. എന്നാല്‍ നിലവില്‍ പിന്‍വലിക്കലുകള്‍ക്ക് വ്യത്യസ്ത ഫോമുകള്‍ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇത് പല അംഗങ്ങള്‍ക്കും ഒരു ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മന്ത്രാലയം ഇപിഎഫ് പിന്‍വലിക്കലുകള്‍ എളുപ്പമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത് പരിഹരിക്കുന്നതിനായി ഇപിഎഫ്ഒ 13 പിന്‍വലിക്കല്‍ വിഭാഗങ്ങളെ ലളിതമായ ഒരു ഘടനയിലേക്ക് ലയിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ജീവനക്കാരന്റെ സ്വന്തം വിഹിതവും പലിശയ്ക്കും പുറമേ, തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടുത്തി പിന്‍വലിക്കാവുന്ന തുക വിപുലീകരിച്ചു എന്നതാണ്. നേരത്തെ, പിന്‍വലിക്കലുകള്‍ പ്രധാനമായും ജീവനക്കാരന്റെ വിഹിതം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിവിധ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നതിനുള്ള പരിധി 50 ശതമാനം മുതല്‍ 100 ശതമാനം വരെയായാണ് നിശ്ചയിച്ചിരുന്നത്.

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2026 മിനി ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങള്‍ക്കും വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മിനി ലേലത്തിലൂടെ 10 ഫ്രാഞ്ചൈസികളും 25 കളിക്കാരെ തികച്ചു. ലേലത്തില്‍ ഏറ്റവും വിലയേറിയ അഞ്ച് കളിക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്.

മൂന്ന് തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) 25.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സ് (എംഐ) ആണ് താരത്തിനെ ആദ്യം നോട്ടമിട്ടതെങ്കിലും ഫ്രാഞ്ചൈസികളുടെ 57 ബിഡുകളും ഉള്‍പ്പെട്ട മത്സരത്തിനൊടുവില്‍ ഗ്രീനിനെ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു. ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീഷ പതിരാനയായിരുന്നു. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംങ്സ് (സിഎസ്‌കെ) റിലീസ് ചെയ്ത താരത്തെ കെകെആര്‍ 18 കോടിക്ക് വാങ്ങി.

പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ഇടം നേടി. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അണ്‍കാസ്റ്റ് താരമെന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ട്, രണ്ട് കളിക്കാരെയും സിഎസ്‌കെ 14.20 കോടിക്ക് സ്വന്തമാക്കി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് 13 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റൊരു താരം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ മോശം സീസണായിരുന്നുവെങ്കിലും ഇത്തവണ ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കൊപ്പം എസ്ആര്‍എച്ചിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

ലേലത്തില്‍ വിദേശ കളിക്കാരില്‍ കാമറൂണ്‍ ഗ്രീന്‍, പതിരാന, ലിവിങ്സ്റ്റണ്‍ എന്നിവരായിരുന്നു ഏറ്റവും വിലകൂടിയ മൂന്ന് താരങ്ങള്‍. ബംഗ്ലാദേശ് ഇടംകൈയ്യന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ആവശ്യക്കാരുണ്ടായിരുന്നു, കെകെആര്‍ താരത്തെ 9.20 കോടിക്ക് സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസിന് സീസണില്‍ പരിമിതമായ മത്സരങ്ങളില്‍ മാത്രമെ ലഭ്യമാകുവുളളുവെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) 8.60 കോടിക്ക് ടീമിലെത്തിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരാമെന്ന് ഡല്‍ഹി കോടതി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരാമെന്ന് ഡല്‍ഹി കോടതി

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി കോടതി സ്വീകരിച്ചില്ല.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ എഫ്‌ഐആര്‍ എടുത്തിട്ടില്ല. ആയതിനാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് റൗസ് അവന്യൂ കോടതി പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസില്‍ ഇതിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് ഇഡിയുടെ വാദത്തില്‍ ഇപ്പോള്‍ വിധി പറയുന്നത് ‘അകാലവും വിവേകശൂന്യവു’മാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.

കേസില്‍ ഏപ്രില്‍ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിനെ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. നാഷണല്‍ ഹെറാള്‍ഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.

2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് പത്രം പൂട്ടിയത്. 2010-ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് വാങ്ങിയത് തുച്ഛമായ തുകയ്ക്കാണെന്നാണ് ഇഡിയുടെ വാദം. ദില്ലി, ലഖ്‌നൗ, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങള്‍ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി എന്നും ഇഡി പറയുന്നു.

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്‌നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.അപകടത്തിന് പിന്നാലെ എക്‌സ്പ്രസ്‌വേയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.