അന്ന് പന്തിന് കിട്ടിയത് 27 കോടി, റെക്കോർഡ് കാമറൂൺ ​ഗ്രീൻ സ്വന്തമാക്കുമോ? ഐപിഎല്‍ ലേലം ഇന്ന്

അന്ന് പന്തിന് കിട്ടിയത് 27 കോടി, റെക്കോർഡ് കാമറൂൺ ​ഗ്രീൻ സ്വന്തമാക്കുമോ? ഐപിഎല്‍ ലേലം ഇന്ന്

അബുദാബി: ഐപിഎല്‍ പുതിയ സീസണിലേക്കുള്ള മിനി താര ലേലം ഇന്ന്. ഉച്ചയ്ക്ക് 2.30 മുതല്‍ അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം. 10 ടീമുകള്‍ക്കായി വേണ്ടത് 77 താരങ്ങളെയാണ് വേണ്ടത്. 1355 താരങ്ങളാണ് ലേലത്തിനായി പ്രാഥമികമായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നു 359 താരങ്ങളാണ് അന്തിമ ലേല പട്ടികയില്‍ എത്തിയത്. ഇതില്‍ നിന്നാണ് 77 പേരെ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കുക.

പട്ടികയില്‍ 244 ഇന്ത്യന്‍ താരങ്ങളും 115 വിദേശ താരങ്ങളുമുണ്ട്. 77ല്‍ 31 വിദേശ താരങ്ങളുടെ ക്വാട്ടയാണ്. 2 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 40 ലക്ഷമാണ് കുറഞ്ഞ അടിസ്ഥാന വില. 237.55 കോടിയാണ് ടീമുകൾക്കെല്ലാമായി ചെലവാക്കാൻ കൈയിലുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേഴ്‌സിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. ഏറ്റവും കുറച്ച് തുക കൈയിലുള്ളത് മുംബൈ ഇന്ത്യന്‍സിനും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേഴ്‌സില്‍ 64.30 കോടിയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 43.40 കോടി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25.50 കോടി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 22.95, ഡല്‍ഹി ക്യാപിറ്റല്‍സ് 21.80 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 16.40 കോടി, രാജസ്ഥാന്‍ റോയല്‍സ് 16.05 കോടി, ഗുജറാത്ത് ടൈറ്റന്‍സ് 12.90 കോടി, പഞ്ചാബ് കിങ്‌സ് 11.50, മുംബൈ ഇന്ത്യന്‍സ് 2.75 കോടി രൂപ.

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായി ടീമുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് കോടിയാണ് താരത്തിന്റെ അടിസ്ഥാന വില. ഗ്രീന്‍ ഉള്‍പ്പെടെ 40 താരങ്ങള്‍ രണ്ട് കോടി പട്ടികയിലുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്, ന്യൂസിലന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, മതീഷ പതിരന, ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ബെന്‍ ഡക്കറ്റ്, ലിയാം ലിവിങ്സ്റ്റന്‍, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ക്വിന്റന്‍ ഡി കോക്ക്, ഇന്ത്യന്‍ താരങ്ങളായ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് എന്നിവരെല്ലാം 2 കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്.

2025ൽ ഋഷഭ് പന്തിനെ സ്വന്തമാക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സ് മുടക്കിയ 27 കോടി രൂപയാണ് നിലവിൽ ഐപിഎൽ താര ലേലത്തിലെ റെക്കോർഡ് തുക. ഈ റെക്കോർഡ് മറികടക്കുമോ എന്നതും ആകാംക്ഷ നൽകുന്ന കാര്യമാണ്.

പത്ത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തിന്റെ അന്തിമ പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ്. 22 പേര്‍. 21 ഓസ്‌ട്രേലിയന്‍ താരങ്ങള്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്നായി 16 വീതം താരങ്ങളുമുണ്ട്. ശ്രീലങ്കയില്‍ നിന്നു 12 താരങ്ങള്‍. അഫ്ഗാനിസ്ഥാന്‍ 10, വെസ്റ്റ് ഇന്‍ഡീസ് 9, ബംഗ്ലാദേശ് 7, അയര്‍ലന്‍ഡ്, മലേഷ്യ ടീമുകളില്‍ നിന്നു ഓരോ താരങ്ങളും പട്ടികയിലുണ്ട്.

മലയാളികള്‍

ലേലത്തില്‍ മറുനാടന്‍ മലയാളികളടക്കം 13 പേരുണ്ട്. കെഎം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, എന്‍എം ഷറഫുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ജിക്കു ബ്രൈറ്റ്, ഏദന്‍ ആപ്പിള്‍ ടോം, വിഘ്‌നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍ എന്നിവരാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്. ഹൈദരാബാദിനായി കളിക്കുന്ന ആരോണ്‍ ജോര്‍ജ്, തമിഴ്‌നാട് സന്ദീപ് വാര്യര്‍.

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 91ലേക്ക്; സെന്‍സെക്‌സ് കൂപ്പുകുത്തി, 500 പോയിന്റ് ഇടിഞ്ഞു

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 91ലേക്ക്; സെന്‍സെക്‌സ് കൂപ്പുകുത്തി, 500 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടം നേരിട്ടതോടെ 90.87ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 90.87 രൂപ നല്‍കണം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യ- അമേരിക്ക വ്യാപാര കരാറില്‍ തീരുമാനമാകാത്തതുമാണ് രൂപയെ സ്വാധീനിക്കുന്നത്.

എന്നാല്‍ എണ്ണവില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതും രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60.19 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 85,000ല്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്.

നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 26,000ല്‍ താഴെയാണ്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നത്. വിദേശനിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം. തിങ്കളാഴ്ച 1486 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

ഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ 15ാം ധനകാര്യ കമ്മീഷൻ ​ഗ്രാൻഡിന്റെ ആദ്യ ​ഗഡുവായാണ് തുക അനുവദിച്ചത്.

അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്‌.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 125 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി-ജി റാം ജി ബില്‍ 2025). ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധിയുടെ പേര് നീക്കിയതുള്‍പ്പെടെ സജീവ ചർച്ചയാവുകയാണ്.

വികസിത ഭാരതം 2047 എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായാണ് പുതിയ നിയമ നിര്‍മാണമെന്നാണ് ബില്ലിന് കേന്ദ്രം നല്‍കുന്ന വിശദീകരണം. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണത്തിന് പകരം റീബ്രാന്‍ഡിങിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മഹാത്മാഗാന്ധിയുടെ പേര് എന്തുകൊണ്ടാണ് ഒഴിവാക്കുന്നത് എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതിരിപ്പിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പിന്‍വലിക്കുന്നതിനുള്ളതാണ് ഇതില്‍ ആദ്യത്തേത്ത്. പുതിയ വിബി-ജി റാം ജി ബില്‍ 2025 ഉം ഇതിനൊടൊപ്പം സഭയില്‍ അവതരിപ്പിച്ചു.

ഗ്രാമീണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു. ഉപജീവന സുരക്ഷ വര്‍ദ്ധിപ്പിക്കുക’ എന്നതായിരുന്നു മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ 20 വര്‍ഷമായി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉറപ്പായ വേതന തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ഗ്രാമീണ മേഖലയില്‍ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനം കൈവരിക്കാന്‍ കഴിഞ്ഞു. സമ്പന്നവും സ്ഥിരതയുള്ളതുമായ ഒരു ഗ്രാമീണ ഇന്ത്യയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നതതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

കേന്ദ്രീയ വിദ്യാലയ സംഗതനിൽ 2499 ഒഴിവുകൾ; അനധ്യാപകർക്കും അവസരം

കേന്ദ്രീയ വിദ്യാലയ സംഗതനിൽ 2499 ഒഴിവുകൾ; അനധ്യാപകർക്കും അവസരം

കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി. അകെ 2499 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.12.2025.

തസ്തികയുടെ പേര് & ആകെ ഒഴിവുകൾ

പ്രിൻസിപ്പൽ – 157

വൈസ് പ്രിൻസിപ്പൽ – 125

പി.ജി.ടി (ഹിന്ദി) – 67

പി.ജി.ടി (ഇംഗ്ലീഷ്) – 94

പി.ജി.ടി (ഫിസിക്സ്) – 138

പി.ജി.ടി (കെമിസ്ട്രി) – 128

പി.ജി.ടി (മാത്‍സ്) – 49

പി.ജി.ടി (ബയോളജി) – 74

പി.ജി.ടി (ഹിസ്റ്ററി) – 39

പി.ജി.ടി (ഇക്കണോമിക്സ്) – 80

പി.ജി.ടി (ജിയോഗ്രഫി) – 38

ടി.ജി.ടി (ഇംഗ്ലീഷ്) – 258

ടി.ജി.ടി (ഹിന്ദി) – 79

ടി.ജി.ടി (സയൻസ്) – 143

ടി.ജി.ടി (മാത്‍സ്) – 307

ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253

ഹെഡ്മാസ്റ്റർ – 124

ഫിനാൻസ് ഓഫീസർ – 05

സെക്ഷൻ ഓഫീസർ – 06

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107

സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49

ആകെ ഒഴിവുകൾ: 2,499

ടി.ജി.ടി (ഇംഗ്ലീഷ്) – 258

ടി.ജി.ടി (ഹിന്ദി) – 79

ടി.ജി.ടി (സയൻസ്) – 143

ടി.ജി.ടി (മാത്‍സ്) – 307

ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253

ഹെഡ്മാസ്റ്റർ – 124

ഫിനാൻസ് ഓഫീസർ – 05

സെക്ഷൻ ഓഫീസർ – 06

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107

സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49

ആകെ ഒഴിവുകൾ: 2,499

ഓരോ വിഭാഗത്തിലെയും വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ്,പ്രവൃത്തി പരിചയം എന്നിവ അറിയാൻ https://kvsangathan.nic.in/ സന്ദർശിക്കുക.

മെസിക്ക് കൈ കൊടുക്കാൻ ഒരു കോടി രൂപ! ഡൽഹിയിൽ താമസം 7 ലക്ഷത്തിന്റെ മുറിയിൽ

മെസിക്ക് കൈ കൊടുക്കാൻ ഒരു കോടി രൂപ! ഡൽഹിയിൽ താമസം 7 ലക്ഷത്തിന്റെ മുറിയിൽ

ഡൽഹി: ​ഗോട്ട് ടൂറിന്റെ ഭാ​ഗമായി അർജന്റീന ഇതിഹാസ താരം ലയണൽ മെസി ഇന്ന് ഡൽഹിയിലെത്തും. കനത്ത പുകയുള്ളതിനാൽ വിമാനം വൈകുന്നത് അദ്ദേഹത്തിന്റെ ഡൽ​ഹിയിലേക്കുള്ള വരവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം മെസിയെ കാണാനായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിത്തുടങ്ങി. ഡല്‍ഹിയിൽ മെസി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിലാണ് ആദ്യം എത്തുക. ഹോട്ടലിലെ ഒരു നില മുഴുവന്‍ മെസിക്കും സംഘത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്.

മെസിയേയും സംഘത്തേയും ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് താമസിപ്പിക്കുക. ഒരു രാത്രി താമസത്തിന് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലീല പാലസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുടെ നിരക്ക്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പങ്കിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് റോഡ് മാര്‍ഗം 30 മിനിറ്റിന്‍റെ ദൂരമാണുള്ളത്. മെസി വരുന്നതിനാല്‍ ലീല പാലസ് ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ലീല പാലസ് ഹോട്ടലിൽ മെസിയെ നേരിൽ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം കോർപറേറ്റ്, വിഐപി അതിഥികൾക്കാണ്. മീറ്റ് ആൻഡ് ​ഗ്രീറ്റ് എന്ന പേരിൽ അടച്ചിട്ട മുറിയിലാണ് പരിപാടി. മെസിയെ കണ്ട് കൈ കൊടുക്കാനായി വിഐപികൾ ഒരു കോടി രൂപ വരെ മുടക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗോട്ട് ടൂറെന്നു പേരിട്ടിരിക്കുന്ന മെസിയുടെ സന്ദർശനത്തിന്റെ അവസാന പരിപാടികളാണ് ഡൽഹിയിൽ അരങ്ങേറുന്നത്. ഹ്രസ്വ സന്ദര്‍ശനവേളയില്‍ മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, സാമാജികർ, ക്രിക്കറ്റ് താരങ്ങള്‍, ഒളിംപിക്, പാരാലിംപിക് മെഡല്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘത്തെയും കാണും.