by Midhun HP News | Dec 13, 2025 | Latest News, ദേശീയ വാർത്ത
കൊൽക്കത്ത: ഇതിഹാസ താരം ലയണൽ മെസിയുടെ സന്ദർശനത്തിനു പിന്നാലെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ ആരാധകർക്ക് ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്നു ഇയാൾ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇതിഹാസ ഫുട്‌ബോൾ താരം അർജന്റീനയുടെ ലയണൽ മെസിക്ക് കൊൽക്കത്തയിൽ ഊഷ്മള വരവേൽപ്പ് ആണ് നൽകിയത്. എന്നാൽ മെസിയോടുള്ള ആരാധകരുടെ സ്‌നേഹം പിന്നീട് രോഷപ്രകടനത്തിലേക്ക് വഴിമാറുന്ന നടുക്കുന്ന കാഴ്ചയാണ് തുടർന്നുള്ള മണിക്കൂറുകളിൽ കണ്ടത്. ശനിയാഴ്ച നഗരത്തിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ മെസി എത്തിയതിന് പിന്നാലെയാണ് കുഴപ്പങ്ങൾ തുടങ്ങിയത്.
മെസിയെ കാണാൻ ആവശ്യത്തിനു സമയം ലഭിച്ചില്ലെന്നു ആരോപിച്ച് ഒരു വിഭാഗം ആരാധകർ പ്രതിഷേധവുമായി എത്തി. മെസിയെ വരവേൽക്കാൻ സ്ഥാപിച്ച ബാനറുകൾ തകർത്തും മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞും സ്റ്റേഡിയത്തിലെ കസേര എടുത്തെറിഞ്ഞുമൊക്കെ ആരാധകർ അക്രമം അഴിച്ചുവിട്ടു.
ഗോട്ട് ടൂറിന്റെ ഭാഗമായി 3 ദിവസത്തെ സന്ദർശനത്തിനാണ് ശനിയാഴ്ച പുലർച്ചെ മെസി കൊൽക്കത്തയിൽ എത്തിയത്. പിന്നീട് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരിപാടിക്കായി മെസി എത്തിയെങ്കിലും പെട്ടെന്നു മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
സ്‌റ്റേഡിയത്തിൽ എത്തി 20 മിനിറ്റിനുള്ളിൽ മെസി വേദി വിട്ടതോടെ, താരത്തെ ഒരുനോക്ക് കാണാൻ തിരക്കുകൂട്ടിയ ആരാധകരുടെ ക്ഷമ നശിച്ചു. താരത്തെ അടുത്തുകാണാൻ സാധിക്കാതെ വന്നതോടെ നിരാശരായ ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് നാശനഷ്ടങ്ങൾ വരുത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. മെസി രാവിലെ 11.30നാണ് സ്റ്റേഡിയത്തിൽ എത്തിയത്.
സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസിയോട് ക്ഷമ ചോദിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മോശം മാനേജ്മെന്റിൽ താൻ വളരെയധികം അസ്വസ്ഥയാണെന്നും സംഭവം ഞെട്ടിച്ചതായും മമത എക്‌സിൽ കുറിച്ചു.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 220 ജൂനിയർ റെസിഡന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ഇതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ബിഡിഎസ്, എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 19 ( 19-12-2025) ആണ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
തസ്തികയുടെ പേര് : ജൂനിയർ റെസിഡന്റ്
ഒഴിവുകളുടെ എണ്ണം: 220
ശമ്പളം പ്രതിമാസം: 56,100 രൂപയും അലവൻസുകളും
യോഗ്യത: ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ എംബിബിഎസ്/ബിഡിഎസ്
അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 19(19-12-2025)
ഡിപ്പാർട്ട്മെന്റും ഒഴിവുകളും
ബ്ലഡ് ബാങ്ക് (മെയിൻ) : 04
ബ്ലഡ് ബാങ്ക് (ട്രോമ സെന്റർ): 02
ബ്ലഡ് ബാങ്ക് (സിഎൻസി) : 05
ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി : 08
ബ്ലഡ് ബാങ്ക് എൻസിഐ(നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഝജ്ജാർ) : 02
കാർഡിയാക് റേഡിയോളജി: 01
കാർഡിയോളജി: 01
കമ്മ്യൂണിറ്റി മെഡിസിൻ :04
സിഡിഇആർ : 08
സിടിവിഎസ് : 01
ഡെർമറ്റോളജി & വെനീറോളജി :01
ഇഎച്ച്എസ് : 03
എമർജൻസി മെഡിസിൻ: 76
എമർജൻസി മെഡിസിൻ (ട്രോമ സെന്റർ): 12
ലാബ്. മെഡിസിൻ: 02
നെഫ്രോളജി: 03
ന്യൂറോളജി: 01
ന്യൂറോസർജറി (ട്രോമ സെന്റർ): 05
ന്യൂറോറേഡിയോളജി : 02
ഓർത്തോപീഡിക്സ് (ട്രോമ സെന്റർ): 05
പീഡിയാട്രിക്സ് (കാഷ്വാലിറ്റി): 05
സൈക്യാട്രി : 06
പാത്തോളജി: 02
റേഡിയോതെറാപ്പി: 06
റുമാറ്റോളജി: 02
സർജറി (ട്രോമ സെന്റർ): 31
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (എൻസിഐ-ഝജ്ജാർ) :03
പാത്തോളജി (എൻസിഐ-ഝജ്ജാർ) :03
ജെറിയാട്രിക് മെഡിസിൻ (എൻസിഎ) :10
ഓർത്തോപീഡിക്സ് (എൻസിഎ): 03
സർജറി (എൻസിഎ) :03
ആകെ :220
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 19 (19-12-2025 )വൈകുന്നേരം അഞ്ച് മണി വരെ
ജൂനിയർ റെസിഡൻസി സെഷൻ കാലയളവ്: 2026 ജനുവരി ഒന്ന് മുതൽ 2026 ജൂൺ 30 വരെ ( 01-01-2026 മുതൽ 30-06-2026 വരെ)
by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടി20യിലേക്ക് മടങ്ങിയെത്തിയ ശേഷം ശുഭ്മാന്‍ ഗില്‍ ഏറെ സമ്മര്‍ദത്തിലാണെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. ഗില്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ടീം മാനേജുമെന്റ് താരത്തെ സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിവാക്കി ഐപിഎല്ലിലെ പോലെ കളിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രണ്ട് മത്സരങ്ങളില്‍ വിജയിപ്പിച്ചതിന് ശേഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പോടെ ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവന്നു. സഞ്ജുവിന് പകരം ഗില്ലിനെ ഒപ്പണറാക്കിയെങ്കിലും റണ്‍സ് നേടുന്നതില്‍ ഗില്‍ പരാജയപ്പെട്ടു. ടി20യില്‍ ഗില്ലിന് വിശ്രമം ആവശ്യമാണെന്നും ടെന്‍ ഡോഷേറ്റ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഗില്ലിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ പ്രതികരണം. ഇംഗ്ലണ്ടില്‍ ഗില്ല് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചെന്നും. അഭിമാനകരമായ പ്രകടനമാണ് ഗില്ലില്‍ നിന്നുണ്ടായത് ടി20യിലും താരത്തില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്‍ സീസണുകളില്‍ കളിക്കുന്നതു പോലെ ഗില്‍ സമ്മര്‍ദങ്ങളില്ലാതെ കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ വിശ്വസിക്കുന്നു, അദ്ദേഹം നന്നായി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാറിനും സ്ഥിരത കണ്ടെത്താനാകുന്നില്ലെന്നും സൂര്യയിലും ഗില്ലിലും വലിയ പ്രതീക്ഷകളാണ് ടീനുള്ളതെന്നും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക എന്നത് സമ്മര്‍ദങ്ങള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18 വരെയും ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26 വരെയുമാണ് നീട്ടിയത്.
എസ്‌ഐആര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പടെ ഗുരുതര പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി 6 ഇടങ്ങളില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. കേരളത്തില്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 18വരെയാണ് നീട്ടിയത്. ഡിസംബര്‍ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. ബംഗാളില്‍ എസ്‌ഐആര്‍ കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആരാധകരുടെ ആകാംക്ഷകള്‍ക്കൊടുവില്‍ അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി നാളെ കൊല്‍ക്കത്തയില്‍ എത്തുകയാണ്. താരത്തെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. മെസിയുമായി സംസാരിക്കാനും ആരാധകര്‍ക്ക് അവസരമുണ്ട്, 10 ലക്ഷം രൂപ നല്‍കിയാല്‍ 15 മിനിറ്റ് ഇതിഹാസവുമായി സംസാരിക്കാനും ആശംസകള്‍ നേരാനും കഴിയും.
നാളെ വൈകീട്ട് ഏഴ് മുതലാണ് ഹൈദരാബാദ് ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ മെസി പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോള്‍ മത്സരം. മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ മത്സരത്തില്‍ കളിക്കുന്നുണ്ട്. 38,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. 2250 രൂപ മുതല്‍ 9000 രൂപ വരെയായിരുന്നു ടിക്കറ്റ് വില. തെലങ്കാന സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌കാരിക, കായിക വകുപ്പുകളുടെ സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ മെസിയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.
ഈ മാസം 13, 14, 15 തീയതികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി നാളെ പുലര്‍ച്ചെ 1.30നാണ് മെസി കൊല്‍ക്കത്തിയില്‍ വിമാനം ഇറങ്ങുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലാണ് ഇതിഹാസ താരത്തിന്റെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് സംസ്ഥാന മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ച ശേഷം 1980-ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴു തവണ ലോക്‌സഭാംഗമായിരുന്നു. 1980 മുതല്‍ 1989 വരെ കേന്ദ്രമന്ത്രി പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1996 വരെ ലോക്‌സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീല്‍. 2004-ലെ തെരഞ്ഞെടുപ്പില്‍ ലാത്തൂരില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടര്‍ന്ന് 2004-ല്‍ തന്നെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാംഗമായി. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.
2008 നവംബര്‍ 26 ന് മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. മുംബൈ ഭീകരാക്രമണ സമയത്തെ അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വിവാദമായി. പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.



Recent Comments