by Midhun HP News | Dec 6, 2025 | Latest News, ദേശീയ വാർത്ത
ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ (JMI) യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ജൂനിയർ എഞ്ചിനീയർ, പേഴ്‌സണൽ അസിസ്റ്റന്റ് മുതൽ സ്റ്റെനോഗ്രാഫർമാർ, ലൈബ്രറി അറ്റൻഡന്റുകൾ വരെയുള്ള ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 70 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 26.
തസ്തികകൾ & ഒഴിവുകളുടെ എണ്ണം
പ്രൈവറ്റ് സെക്രട്ടറി – 01 ഒഴിവ്
പേഴ്സണൽ അസിസ്റ്റന്റ് – 15 ഒഴിവുകൾ (12 ഇംഗ്ലീഷ് + 3 ഹിന്ദി)
സ്റ്റെനോഗ്രാഫർ – 10 ഒഴിവുകൾ (8 ഇംഗ്ലീഷ് + 2 ഹിന്ദി)
ലാൻഡ് റെക്കോർഡ് സൂപ്രണ്ട് – 01 ഒഴിവ്
ലാൻഡ് റെക്കോർഡ് കീപ്പർ – 01 ഒഴിവ്
ഇന്റേണൽ ഓഡിറ്റ് ഓഫീസർ – 02 ഒഴിവുകൾ (1 ഡെപ്യൂട്ടേഷൻ + 1 ഡയറക്ട്)
സുപീരിയടെന്റ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ് (ഡെപ്യൂട്ടേഷൻ)
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ) – 02 ഒഴിവുകൾ (1 സിവിൽ + 1 ഇലക്ട്രിക്കൽ)
ജൂനിയർ എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ) – 15 ഒഴിവുകൾ (10 സിവിൽ + 3 ഇലക്ട്രിക്കൽ + 2 മെക്കാനിക്കൽ)
സെമി പ്രൊഫഷണൽ അസിസ്റ്റന്റ് – 04 ഒഴിവുകൾ
ലൈബ്രറി അറ്റൻഡന്റ് – 06 ഒഴിവുകൾ
സെക്യൂരിറ്റി അസിസ്റ്റന്റ് – 09 ഒഴിവുകൾ
പ്രോഗ്രാം ഓഫീസർ – 01 ഒഴിവ്
കുക്ക് – 01 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ: ബിരുദം + സ്റ്റെനോഗ്രാഫി & ടൈപ്പിംഗിൽ പ്രാവീണ്യം (ഇംഗ്ലീഷ്/ഹിന്ദി) + കമ്പ്യൂട്ടറുകളിലെ പരിജ്ഞാനം.
ജൂനിയർ എഞ്ചിനീയർ: എഞ്ചിനീയറിങിൽ ബിരുദം ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ 3 വർഷത്തെ പരിചയം.
ലൈബ്രറി അറ്റൻഡന്റ്: 10+2 പാസ് + ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് + 1 വർഷത്തെ പരിചയം.
സെക്യൂരിറ്റി അസിസ്റ്റന്റ്: ഇന്റർമീഡിയറ്റ് (10+2) പാസ് + ഹിന്ദി/ഉറുദു/ഇംഗ്ലീഷ് പരിജ്ഞാനം. മുൻ ആർമി/പാരാ മിലിട്ടറി ഉദ്യോഗസ്ഥർ അഭികാമ്യം.
കുക്ക്: പത്താം ക്ലാസ് പാസായ + ഐടിഐ (ബേക്കറി) അല്ലെങ്കിൽ പാചകത്തിൽ ഡിപ്ലോമ + 3 വർഷത്തെ പരിചയം.
ലാൻഡ് റെക്കോർഡ് തസ്തികകൾ: ബിരുദം + റവന്യൂ/ലാൻഡ് റെക്കോർഡുകളിൽ പ്രത്യേക പരിചയം.
കൂടുതൽ വിവരങ്ങൾക്ക് https://www.jmi.ac.in/ സന്ദർശിക്കുക.
by Midhun HP News | Dec 6, 2025 | Latest News, ദേശീയ വാർത്ത
ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,സിവിൽ, കെമിക്കൽ വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. താത്കാലിക നിയമനം ആണ് നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16-12-2025.
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമയും ഓട്ടോകാഡ്/സിഎഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡ്രാഫ്റ്റിംഗ് ജോലികൾ ചെയ്യാനും അറിഞ്ഞിക്കണം.
കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
മതിയായ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ഒരു വർഷത്തെ പരിചയമോ,മുൻ പരിചയം ഇല്ലാത്തവരെയും പരിഗണിക്കും.
പ്രായപരിധി
പരമാവധി പ്രായം: 01.12.2025 ന് 35 വയസ്സ്.
സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. എഞ്ചിനീയറിങ് ഡ്രാഫ്റ്റിംഗ് സോഫ്റ്റ്‌വെയറിലെ പ്രായോഗിക നൈപുണ്യ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ആയിരിക്കും അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുക. നിയമനം ലഭിക്കുന്നവർക്ക് 25,000 – 26,530 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.fact.co.in/ സന്ദർശിക്കുക.



by Midhun HP News | Dec 6, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിമാന സര്‍വീസുകള്‍ അവതാളത്തിലായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച സാഹചര്യത്തില്‍ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 1,000ലധികം വിമാന സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച റീഫണ്ട് പ്രക്രിയയില്‍ എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിര്‍ദേശം പാലിക്കാതെ വരികയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാന സര്‍വീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി 8 മണിയോടെ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
റദ്ദാക്കല്‍ മൂലം യാത്രയെ ബാധിച്ച യാത്രക്കാരില്‍ നിന്ന് റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മാത്രം വിവിധ വിമാനത്താവളങ്ങളില്‍ 400ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പ്രത്യേക പാസഞ്ചര്‍ സപ്പോര്‍ട്ടും റീഫണ്ട് ഫെസിലിറ്റേഷന്‍ സെല്ലുകളും രൂപീകരിക്കാനും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ യാത്രക്കാരെ മുന്‍കൂട്ടി ബന്ധപ്പെടുന്നുണ്ടെന്നും റീഫണ്ടുകളും ബദല്‍ യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സെല്ലുകള്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍വീസുകള്‍ സാധാരണ പോലെയാകുന്നത് വരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം സജീവമായി തുടരും. യാത്രക്കാരില്‍ നിന്ന് സ്വീകരിച്ച ബാഗേജ് കണ്ടെത്തി അടുത്ത 48 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് തിരികെ നല്‍കുന്നുണ്ടന്ന് വിമാന കമ്പനി ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.



by Midhun HP News | Dec 6, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഓഫീസ് സമയത്തിനപ്പുറം ഏതെങ്കിലും ജോലി സംബന്ധമായ കോളുകള്‍ എടുക്കുന്നതില്‍ നിന്നും ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കാന്‍ അനുവദിക്കുന്ന സ്വകാര്യ ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍, 2025’ എന്‍സിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കഴിയും. മിക്ക കേസുകളിലും, നിര്‍ദ്ദിഷ്ട നിയമത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം അംഗം സ്വകാര്യ ബില്‍ പിന്‍വലിക്കുന്നതാണ് പതിവ്.
ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ കോളുകളില്‍ നിന്നും ഇ-മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓരോ ജീവനക്കാരനും അവകാശം നല്‍കുന്നതാണ് ബില്‍. അത്തരം ആശയവിനിമയങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാരെ അനുവദിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. സമാനമായ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് എന്‍ ജയരാജ് എംഎല്‍എ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് എംപി കഡിയം കാവ്യ മറ്റൊരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും പിന്തുണ നല്‍കാനും ലക്ഷ്യമിടുന്ന ആര്‍ത്തവ ആനുകൂല്യ ബില്‍, 2024 ആണ് രണ്ടാമത്തെ സ്വകാര്യ ബില്‍. ആര്‍ത്തവ സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഒരു നിയമ ചട്ടക്കൂടിന് രൂപം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബില്‍.



by Midhun HP News | Dec 5, 2025 | Latest News, ദേശീയ വാർത്ത
ഗാബ: രണ്ടാം ആഷസ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി ഓസ്‌ട്രേലിയ കരുത്തോടെ മുന്നോട്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ക്കു പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.
5 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് 42 റണ്‍സ് കൂടി മതി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 334 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയാണ് ഓസ്‌ട്രേലിയ ബാറ്റിങ് തുടങ്ങിയത്.
വെതറാള്‍ഡ് 72 റണ്‍സ് എടുത്തപ്പോള്‍ ലാബുഷെയ്ന്‍ 65 റണ്‍സ് സ്വന്തമാക്കി. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡ് 33 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 45 റൺസെടുത്ത കാമറോൺ ഗ്രീനാണ് പുറത്തായ നാലാമൻ. അഞ്ചാം വിക്കറ്റായി സ്മിത്ത് 61 റൺസുമായി ഔട്ടായി.
കരുത്തോടെ മുന്നേറുന്നതിനിടെ ബ്രയ്ഡന്‍ കര്‍സ് ഓസീസിനു ഇരട്ട പ്രഹരമേല്‍പ്പിച്ചു. 57ാം ഓവറിലെ ആദ്യ പന്തില്‍ കാമറോണ്‍ ഗ്രീനിനേയും നാലാം പന്തില്‍ സ്റ്റീവ് സ്മിത്തിനേയും കര്‍സ് പുറത്താക്കി. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കിടിലന്‍ ബാറ്റിങാണ് ഇംഗ്ലണ്ട് സ്‌കോര്‍ 334ല്‍ എത്തിച്ചത്. താരം 206 പന്തില്‍ നിന്ന് 138 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനം ഒന്‍പത് വിക്കറ്റിന് 325 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇംഗ്ലണ്ടിന് ഒന്‍പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. ജോഫ്ര ആര്‍ച്ചര്‍ 38 റണ്‍സിന് പുറത്തായി.
അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്- ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. ഇരുവരും ചേര്‍ന്നു പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്. 40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 206 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം റൂട്ട് 138 റണ്‍സ് നേടി.
ടോസ് നേടി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനു 5 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഇംഗ്ലണ്ടിനെ ക്രൗളി- റൂട്ട് സഖ്യം പിന്നീട് 122 റണ്‍സ് വരെ എത്തിച്ചാണ് പിരിഞ്ഞത്. ക്രൗളി 76 റണ്‍സുമായി പുറത്തായി.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. പെര്‍ത്തില്‍ രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ഗാബയില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്രണ്ടന്‍ ഡോഗറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



by Midhun HP News | Dec 5, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ ഏറെക്കുറേ പൂര്‍ണമായും താളംതെറ്റിയതോടെ അവസരം മുതലാക്കി മറ്റ് വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഞായറാഴ്ച വരെയുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിയാണ് വര്‍ധിപ്പിച്ചത്. ഇത് യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഡല്‍ഹിയില്‍ നിന്ന് നാളെ ചെന്നയിലേക്കുള്ള വിമാനനിരക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നാളെ വീണ്ടും ടിക്കറ്റ് വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡല്‍ഹി, മുംബൈ, ബംഗളൂരു. ചെന്നൈ, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് വര്‍ധിപ്പിച്ചു. നാളെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിന് മുകളിലാണ്. ഇന്ത്യയിലെ ആഭ്യന്തരസര്‍വീസുകളില്‍ അറുപത് ശതമാനവും ഇന്‍ഡിഗോ ആണ് നടത്തുന്നത്. ഇന്‍ഡിഗോ ജീവനക്കാര്‍ പണിമുടക്കിയതോടെയാണ് ആഭ്യന്തര സര്‍വീസുകള്‍ തടസ്സപെടുന്ന സാഹചര്യം ഉണ്ടായത്. ആ അവസരം മറ്റ് വിമാനക്കമ്പനികള്‍ മുതലെടുക്കുകയും ചെയ്യുന്നു.
ഞായറാഴ്ച വരെയുള്ള ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ വന്‍ തോതില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇന്നത്തെ ടിക്കറ്റുകള്‍ മുഴുവനായി വിറ്റുതീര്‍ന്നു. നാളെത്തെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ഇന്‍ഡിഗോയ്ക്ക് ഇളവ്
അതേസമയം, ഇന്‍ഡിഗോയുടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഇളവു വരുത്തി. പൈലറ്റുമാരുടെ അവധിയെ നിര്‍ബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥ ഡിജിസിഎ നടപ്പാക്കിയിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഫലത്തില്‍ പൈലറ്റുമാര്‍ അവധിയെടുത്താല്‍ കമ്പനികള്‍ക്ക് ഇത് ഡിജിസിഎ നിശ്ചയിച്ചിരിക്കുന്ന നിര്‍ബന്ധിത പ്രതിവാര വിശ്രമത്തിന്റെ പരിധിയില്‍ കാണാം. നവംബര്‍ 1 മുതല്‍ നടപ്പാക്കിയ പൈലറ്റ് ഡ്യൂട്ടി ചട്ടമാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. ഈ ചട്ടത്തില്‍ ഇന്‍ഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു.
പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറായിരുന്നത് 48 മണിക്കൂറായി വര്‍ധിപ്പിച്ചു. ഒപ്പം രാത്രി ലാന്‍ഡിങ് 6 എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു. പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ഇത് കാര്യമായി ബാധിച്ചു. ഡിജിസിഎ ചട്ടത്തെ ഇന്‍ഡിഗോയടക്കമുള്ള കമ്പനികള്‍ തുടക്കം മുതലേ എതിര്‍ത്തിരുന്നു. കൂടുതല്‍ പൈലറ്റുമാരെ വേണ്ടിവരുമെന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം.


Recent Comments