by Midhun HP News | Dec 5, 2024 | Latest News, കേരളം
കൊച്ചി: വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തെന്ന തരത്തില്‍ തന്റെ ഫോട്ടോ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയതില്‍ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി. കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍ എന്ന വാര്‍ത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം തെറ്റായി നല്‍കിയത്. വാര്‍ത്തക്കെതിരെ വിഡിയോ സന്ദേശവുമായി സാമൂഹ്യമാധ്യമത്തില്‍ മണികണ്ഠന്‍ രംഗത്തെത്തി.
‘വാര്‍ത്തയില്‍ തന്റെ ഫോട്ടോ തെറ്റായി അച്ചടിച്ചത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല.’
വാര്‍ത്തയ്ക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും നടന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കി തന്നു. വാര്‍ത്തക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും മണികണ്ഠന്‍ ആചാരി വിഡിയോയില്‍ പറഞ്ഞു.
by Midhun HP News | Dec 5, 2024 | Latest News, കേരളം
‘ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ, ബ്രൂ കാപ്പി മുപ്പത് രൂപ, പൊറോട്ട പതിനഞ്ച് രൂപ’. കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടികയാണിത്. എന്നാല്‍, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഭക്ഷണവില കൂട്ടിയെന്നുകരുതി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന്‍ വിഷയം ഗൗരവത്തിലെടുത്തത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതായി അസോസിയേഷന്‍ പറഞ്ഞു.
ഓരോ ഹോട്ടലിന്റെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് അതുനിശ്ചയിക്കാറ്. സംഘടനയ്ക്ക് അതില്‍ ഇടപെടാനാകില്ല. സംഘടനയുടെ പേരും മുദ്രയും വച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നുമുണ്ട്- ഭാരവാഹികള്‍ പറഞ്ഞു.
by Midhun HP News | Dec 5, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയുമായും ഉയര്‍ത്തി റിസര്‍വ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതോടെ ഇത് ഉടന്‍ തന്നെ വിവിധ യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബറിലാണ് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്.
നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം നടത്താന്‍ കഴിയുന്ന പരമാവധി ഇടപാട് പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായി ഉയര്‍ത്തുന്നത് വഴി ഓഫ്‌ലൈന്‍ ഇടപാട് കൂടുതല്‍ സുഗമമായി നടത്താന്‍ സഹായിക്കും. ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്തുന്നതും ഉപയോക്താവിന് സൗകര്യമാകും.
അതായത് ഇനിമുതല്‍ യുപിഐ ലൈറ്റ് ഉപയോഗിച്ച് ആയിരം രൂപയില്‍ താഴെ വരുന്ന ഇടപാടുകള്‍ പിന്‍ ലെസ് ഫോര്‍മാറ്റില്‍ ഒരു ദിവസം നിരവധി തവണ ചെയ്യാം. ഒരു ദിവസത്തെ മൊത്തത്തിലുള്ള പരിധി 5000 കടക്കരുത് എന്ന് മാത്രം. യുപിഐ ലൈറ്റ് ഇടപാടുകള്‍ ഓഫ്ലൈന്‍ മോഡിലാണ്. അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ (എഎഫ്എ) ആവശ്യമില്ല. കൂടാതെ ഇടപാട് അലര്‍ട്ടുകള്‍ തത്സമയം അയക്കുകയുമില്ല.
by Midhun HP News | Dec 5, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം വീണ്ടും തിരിച്ചുകയറി. ചൊവ്വാഴ്ച പവന് 320 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Dec 5, 2024 | Latest News, കേരളം
തിരുവന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചിരുന്നു. സാമൂഹിക പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പട്ടവരുടെ ഡാറ്റ മറ്റ് സര്‍ക്കാര്‍ ഡാറ്റകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കാനാണ് തീരുമാനം.
വാഹനം, വലിയ വീട്, വലിയ അളവില്‍ ഭൂമി തുടങ്ങിയവ ഉള്ളവരെ കണ്ടെത്തി പട്ടിക തയാറാക്കും. ഇതിനായി മോട്ടര്‍ വാഹനം, റവന്യു, റജിസ്‌ട്രേഷന്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും. ആഡംബരക്കാര്‍ ഉടമകളെ കണ്ടെത്തുന്നതിനായി എംവിഡിയുടെ ഡാറ്റ സഹായിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ള ആളുകളെ ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസിലെ ഡാറ്റ ഗുണകരമാകുമ്പോള്‍ രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുമായുള്ള ഡാറ്റ ഗുണഭോക്താക്കളുടെ ആസ്തികള്‍ വെളിപ്പെടുത്താന്‍ സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍, പട്ടികയിലുള്ള ആള്‍ അനര്‍ഹനാണെന്നു കണ്ടെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കും. ഇതുവരെ അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തിരികെ ഈടാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊള്ളും.
ഗസറ്റഡ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പടെ 1458 സര്‍ക്കാര്‍ ജീവനക്കാരെ അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നുയ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താന്‍ ധനവകുപ്പ് പരിശോധന തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ കോട്ടക്കല്‍ നഗരസഭയില്‍ 38 അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.
by Midhun HP News | Dec 5, 2024 | Latest News, കേരളം
ഹൈദരാബാദ്: അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർക്കാണ് ഗുരുതര പരിക്കേറ്റത്.
പ്രീമിയർ ഷോയ്ക്കിടെയാണ് ദാരുണ സംഭവം. ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർ ബോധംകെട്ടു വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച സ്ത്രീ ഭർത്താവിനും 7, 9 വയസുള്ള കുട്ടികൾക്കുമൊപ്പമാണ് സിനിമ കാണാൻ എത്തിയത്. ഇതിൽ ഒരു കുട്ടിയുടെ നിലയാണ് ഗുരുതരമായത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ വീണു പോയി. ഇവർക്ക് പൊലീസ് എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Recent Comments