സ്വര്‍ണവിലയില്‍ മാറ്റമില്ല; 57,000ന് മുകളില്‍ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 57,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7130 രൂപ നല്‍കണം.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം ഇന്നലെ തിരിച്ചുകയറി. ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ 12 ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

പാലക്കാട് നിന്നും ചരിത്ര വിജയം നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തുന്നത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

ചേലക്കരയില്‍ 12, 201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ യു ആര്‍ പ്രദീപ് വിജയിച്ചത്. കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെയാണ് പ്രദീപ് തോല്‍പ്പിച്ചത്. അതേസമയം 2021 ല്‍ കെ രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. രാധാകൃഷ്ണന് പോള്‍ ചെയ്തതിന്റെ 54.41 ശതമാനം വോട്ടും ലഭിച്ചപ്പോള്‍, പ്രദീപിന് 41.44 ശതമാനം വോട്ടാണ് ലഭിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലില്‍ മാങ്കൂട്ടത്തിലിന് സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാകും രാഹുല്‍ നിയമസഭയിലെത്തുക. രാവിലെ എകെജി സെന്ററില്‍ എത്തിയശേഷമാകും യു ആര്‍ പ്രദീപ് നിയമസഭയിലെത്തുക.

ഈ സർക്കാരിന്റെ കാലത്ത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺ​ഗ്രസിന്റെ ഉമ തോമസ് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നതിനാൽ പുതുപ്പള്ളിയിൽ നിന്നും വിജയിച്ച കോൺ​ഗ്രസിലെ ചാണ്ടി ഉമ്മന് നിയമസഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.

ശബരിമല തീർഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 30 ഓളം പേർക്ക് പരിക്ക്

ശബരിമല തീർഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 30 ഓളം പേർക്ക് പരിക്ക്

കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലെ കൈവരി തകർത്ത് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും തീ കൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും തീ കൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: ചെമ്മാംമുക്കിൽ കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെയുണ്ടായിരുന്ന സോണി എന്ന യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം.

കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയാണ് കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടക തീരത്തിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 2 ദിവസങ്ങളിലായി പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. അതിനാല്‍ ഈ പ്രദേശത്ത് നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ടവേര ഓടിച്ചയാള്‍ ലൈസന്‍സ് നേടിയിട്ട് 5 മാസം മാത്രം, അപകടത്തിന് നാല് കാരണങ്ങള്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട്

ടവേര ഓടിച്ചയാള്‍ ലൈസന്‍സ് നേടിയിട്ട് 5 മാസം മാത്രം, അപകടത്തിന് നാല് കാരണങ്ങള്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട്

ആലപ്പുഴ: കളര്‍കോടിലുണ്ടായ വാഹനാപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മോട്ടര്‍ വാഹന വകുപ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടവേര വാഹനം ഓടിച്ചയാള്‍ 5 മാസം മുമ്പാണ് ലൈലന്‍സ് എടുത്തത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയായിരുന്നു വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.