പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട

പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര്‍ എസ്‌ഐ ആയിരുന്ന സി അലവി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.

ഹര്‍ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്‍വഹണവും തമ്മില്‍ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിേപിച്ചെന്ന പരാതിയില്‍ 2008 ജൂലൈയില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മര്‍ദ്ദനം തടയാന്‍ ശ്രമിച്ചു. ഗര്‍ഭിണിയായ സഹോദരിയെയും മര്‍ദ്ദിച്ചെന്നും കേസില്‍ പറയുന്നു.

യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, അന്വേഷണം നടത്തിയ ഡിവൈഎസ്പി വ്യാജ കേസാണ് ഇതെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കൃത്യനിര്‍വഹണത്തിനിടെയുള്ള സംഭവമായിരുന്നു ഇതെന്നാണ് എസ്‌ഐ വാദിച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകൂ എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതു മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്.

തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 57,000ന് മുകളില്‍

തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 57,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 57000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് 57,000ന് മുകളില്‍ എത്തിയത്. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

മഴ, വെള്ളക്കെട്ട്; തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ, വെള്ളക്കെട്ട്; തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കലക്ടർ അർജുൻ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‍സി, ഐസിഎസ്‍സി സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. റവന്യു ജില്ലാ കലോത്സവത്തിനും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധിയില്ല.

ബാത്ത്‌ റൂമിൽ തളർന്ന് വീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു

ബാത്ത്‌ റൂമിൽ തളർന്ന് വീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്.

പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പ് ബാത്ത്‌ റൂമിൽ തളർന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ബുഷ്‌റ ബീവി.
മക്കൾ: ഫർഹാൻ, ഷാഹിന, നാഇഫ്.
മൃതദേഹം റിയാദ് മൻസൂരിയയിൽ ഖബറടക്കും. ഇതിന് ആവശ്യമായ നിയമനടപടികൾ ഐ.സി.എഫ് വെൽഫെയർ പ്രസിഡൻറ് ഇബ്രാഹിം കരീമിെൻറ നേതൃത്വത്തിൽ
‘സഫ്വ ടീം’ ചെയ്യുന്നു.

അനയയെ തോല്‍പ്പിക്കാന്‍ ആരുണ്ട്?; രണ്ടാം ക്ലാസുകാരിയുടെ വിഡിയോ പങ്കിട്ട് പി ശിവന്‍കുട്ടി

അനയയെ തോല്‍പ്പിക്കാന്‍ ആരുണ്ട്?; രണ്ടാം ക്ലാസുകാരിയുടെ വിഡിയോ പങ്കിട്ട് പി ശിവന്‍കുട്ടി

കൊച്ചി: എരൂര്‍ ജികെഎം യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അനയ പി റിനില്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി പി ശിവന്‍ കുട്ടി. ‘നൃത്തത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്..!’ എന്ന കുറിപ്പോടെയാണ് മന്ത്രി വിഡിയോ പങ്കിട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം അനയ മനോഹരമായി നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. അനയാസമായി ചുവടു വയ്ക്കുന്ന അനയയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്. കഴിഞ്ഞ ദിവസം ഫ്രീ പിരീയഡ് സമയത്ത് കുട്ടികളെ ക്ലാസ് റൂമില്‍ നിന്ന് പുറത്തിറക്കിയിരുന്നു. മൈതാനത്ത് എത്തിയ കുട്ടികള്‍ക്കായി പാട്ടുംവെച്ചു കൊടുത്തിരുന്നു. ഈ സമയത്താണ് വിദ്യാര്‍ഥികള്‍ നൃത്തം ചെയതത്.

അനയ മികച്ച രീതിയില്‍ നൃത്തം ചെയ്യുന്നത് കണ്ട സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ കെ ശ്രീലതയാണ് ഫോണില്‍ വിഡിയോ പകര്‍ത്തിയത്. ബിആര്‍സി ട്രെയ്‌നര്‍ ടി വി ദീപയാണ് വിഡിയോ മന്ത്രിയുടെ അടുത്ത് എത്തിച്ചത്. കണ്ണൂര്‍ സ്വദേശയായ പി റിനിലിന്റെയും രാജിയുടെയും ഇളയമകളാണ് അനയ.

വില രണ്ട് ലക്ഷം രൂപ വരെ; നെടുമ്പാശേരി വിമാനത്താവളം വഴി അപൂര്‍വ്വ ഇനം പക്ഷികളെ കടത്തി

വില രണ്ട് ലക്ഷം രൂപ വരെ; നെടുമ്പാശേരി വിമാനത്താവളം വഴി അപൂര്‍വ്വ ഇനം പക്ഷികളെ കടത്തി

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍ പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.

ചിറകടി ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെയാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തും.

പിടിച്ചെടുത്തവയില്‍ മൂന്ന് തരത്തില്‍പെട്ട പക്ഷികളാണ് ഉണ്ടായിരുന്നത്. 25,000 മുതല്‍ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്. 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരുകയാണ്. നടപടികള്‍ക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. ഇപ്പോള്‍ ഡോക്ടര്‍മാരുടെയും മറ്റു പക്ഷിവിദഗ്ധരുടെയും പരിചരണത്തിലാണ് പക്ഷികള്‍.