മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ.

പത്മ കോൺഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിയമത്തിൽ ബിരുദവും ആർട്ട്സിൽ ബിരുധാനാന്തര ബിരുദവും നേടിയിട്ടുണ്ട്.

1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി. രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.

കേരള തീരത്തിന് സമീപം ചക്രവാതചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

കേരള തീരത്തിന് സമീപം ചക്രവാതചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തല്‍ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം; സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും

ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം; സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം. സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും മനോഭാവം മാറ്റാനും ലക്ഷ്യമിട്ടാണ് നയം.

ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച നയത്തിന് നവംബര്‍ രണ്ടിന് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി. സര്‍ക്കാര്‍ എയ്ഡഡ് സ്വകാര്യ സ്‌കൂളുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ 97 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും.

‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സീപ്ലെയിൻ പദ്ധതിയിൽ ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായലിൽ ഇറക്കുന്നതിലാണ് മത്സ്യ തൊഴിലാളികളും യൂണിയനുകളും എതിർപ്പുയർത്തിയത്. ഇപ്പോൾ ഡാമിലാണ് സീപ്ലെയിൻ ഇറക്കിയിരിക്കുന്നത്. ഡാമില്‍ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പ് അറിയിച്ചിട്ടില്ല. കായലില്‍ സീപ്ലെയിൻ ഇറക്കുകയാണെങ്കിൽ സംഘടനകളുമായി ചർച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന്റേത് ജനാധിപത്യ വിരുദ്ധ സീപ്ലെയിൻ ആണ് എൽഡിഎഫ് ഇപ്പോൾ നടപ്പാക്കിയത് ജനകീയ ജനാധിപത്യ സീപ്ലെയിനും. തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞത് തൊഴിലാളികളുടെ വികാരമാണ്. അത് തീര്‍ത്തും ശരിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ സീപ്ലെയിൻ ഉദ്ഘാടനത്തിനു പിന്നാലെ തന്നെ പദ്ധതിയിൽ എതിർപ്പുമായി ഇടത് തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു. സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തര ആവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും സിപിഐഎം നേതാവും CITU മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ പിപി ചിത്തരഞ്ജൻ പറഞ്ഞു.

മുൻ നിലപാടിൽ മാറ്റമില്ലെന്നും കേരളത്തിൽ മത്സ്യബന്ധനം നടക്കുന്ന ഒരു കായലിലും സീപ്ലെയിൻ ഇറങ്ങാൻ അനുവദിക്കില്ലെന്നും പദ്ധതിയുമായി മത്സ്യബന്ധന മേഖലയിലേക്ക് പോയാൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും CPI ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടിജെ ആഞ്ചലോസ് വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാത്തിനെയും എല്ലാകാലത്തും എതിർക്കാൻ കഴിയുമോ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യം.

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; പണം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; പണം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. 1,20,000 തട്ടിയെടുത്തെന്നാണ് കേസ്.

കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍കമ്മറ്റി അംഗം സിബി ശിവരാജന്‍ ,തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്നായിരുന്നു ദുരന്തബാധിതരെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച് നടത്തിയിരുന്നത്. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ചാവക്കാടും വഖഫ് ബോർഡിൻ്റെ നോട്ടീസ്

ചാവക്കാടും വഖഫ് ബോർഡിൻ്റെ നോട്ടീസ്

തൃശ്ശൂർ: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. തങ്ങൾ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങൾ വ്യക്തമാക്കി. ഈ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ബിജെപിയും വ്യക്തമാക്കി.