പിറന്നാള്‍ ദിനത്തിലെ വലിയ സമ്മാനം; വിമാനയാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റില്‍ മാസ്‌ക് ധരിച്ച് ധോണി

പിറന്നാള്‍ ദിനത്തിലെ വലിയ സമ്മാനം; വിമാനയാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റില്‍ മാസ്‌ക് ധരിച്ച് ധോണി

ബംഗളുരു: വിമാനയാത്രക്കിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയെയും കുടുംബത്തെയും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് ബംഗളൂരുവില്‍ നിന്നുള്ള കുടുംബം. നാലുവയസുകാരിയായ മകളുടെ പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട താരത്തെ കാണാന്‍ കഴിഞ്ഞത് സ്വപ്‌ന സാഷാത്കാരമാണെന്നും ഇതിലും വലിയ പിറന്നാള്‍ സമ്മാനം മകള്‍ക്ക് ലഭിക്കാനില്ലെന്നും നേത്ര ഗൗഡ എന്ന അമ്മ പറയുന്നു.

ധോനിയും കുടുംബത്തിനൊപ്പമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ധോനി മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ നാലുവയസുകാരി അടുത്തേക്ക് പോകാതെ പേടിച്ച് കരയുന്നതും ഇതുകണ്ട് ധോനിയുടെ മകള്‍ സിവ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

അടുത്ത സുഹൃത്തിനെ പോലെയാണ് ധോനിയുടെ ഭാര്യ സാക്ഷി തന്നോട് പെരുമാറിയതെന്ന് നേത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇതിനകം ഒന്നരക്കോടിയലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി രസകരമായ കമന്റുകളും വീഡിയോക്ക് അടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെക്കാള്‍ പ്രായം കുറഞ്ഞ അച്ഛന്റെ ആരാധികയാവും ഈ കുഞ്ഞെന്നാവും സിവ ആലോചിക്കുന്നതെന്നും ചിലരുടെ കമന്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

30 ദിനം പിന്നിട്ട് മുനമ്പം റിലെ നിരാഹാര സമരം

30 ദിനം പിന്നിട്ട് മുനമ്പം റിലെ നിരാഹാര സമരം

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു. മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ.

വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണിക്കെതിരെ പോരാട്ടം തുടരാനാണ് ഭൂ സംരക്ഷണ സമിതിയുടെ തീരുമാനം. ഇന്ന് 10 വനിതകൾ നിരാഹാരം അനുഷ്ഠിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി പാലക്കാട്‌ രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ എത്തി. പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിൽ മുനമ്പം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ മതമേലദ്ധ്യക്ഷന്മാരിൽ ചിലരുടെത് ക്രിസ്തുവിന്റെ ഭാഷയല്ലന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിൻറെ വഴിക്കും പോകണമെന്നും ബിനോയ് വിശ്വം ട്വന്റി ഫോറിനോട് പറഞ്ഞു. സമരസമിതി നേതാക്കൾ ഇന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 28 നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗം ചേരുക.

പുതിയ വികസന സ്വപ്‌നങ്ങളിലേക്ക്; സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം

പുതിയ വികസന സ്വപ്‌നങ്ങളിലേക്ക്; സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം

കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പ്രതീക്ഷയുടെ പുതിയ ചിറക് നല്‍കി സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ഒരു മണിക്കൂറിനകം ലാന്‍ഡ് ചെയ്തു. ബോള്‍ഗാട്ടി പാലസില്‍ സീപ്ലെയിനിന്‍റെ ഫ്ലാഗ് ഓഫ് കര്‍മം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് നിര്‍വഹിച്ചത്. വിമാനത്തില്‍ മന്ത്രിമാര്‍ അടക്കം യാത്ര ചെയ്തു.

പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായറാഴ്ച പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ്.

ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയര്‍ന്നത്. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യുന്ന തരത്തിലാണ് സീപ്ലെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുക. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.

നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കി വച്ചു: അമ്മയ്ക്കെതിരെ കേസ്

നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കി വച്ചു: അമ്മയ്ക്കെതിരെ കേസ്

കൊല്ലം: നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ മകനോട് ക്രൂരത കാണിച്ചത്. മിഠായി വാങ്ങാന്‍ പേഴ്സിൽ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം.

കുട്ടിയുടെ വലതു കാലിൽ ​ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കൊച്ചി: സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ ഒരു വികസന പദ്ധതി എടുത്തുപറയാന്‍ സാധിക്കുമോ എന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു.

‘കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ എന്തുമാറ്റം വന്നു? സീപ്ലെയിന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. 2013ല്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. അന്ന് ഈ പദ്ധതി കൊണ്ടുവന്നപ്പോള്‍ കുറ്റവും കുറവും പറഞ്ഞ് മാറ്റി കൊണ്ടുപോയതാണ്’…. കെ സുധാകരന്‍ വിമര്‍ശിച്ചു.

പി പി ദിവ്യ പൊലീസ് സ്റ്റേഷനിൽ ഹാജരായി; ‘ഒന്നും മിണ്ടാതെ’ മടങ്ങി

പി പി ദിവ്യ പൊലീസ് സ്റ്റേഷനിൽ ഹാജരായി; ‘ഒന്നും മിണ്ടാതെ’ മടങ്ങി

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി പി ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്, എച്ച് ഒ ശ്രീജിത്ത് കോടേരിയുടെ മുൻപിൽ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി ഉത്തരവിട്ടിരുന്നു.

പി പി ദിവ്യ അര മണിക്കൂറോളമാണ് സ്റ്റേഷനിൽ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാൻ എത്തുന്നുണ്ടെന്നറിഞ്ഞ് വൻ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ടൗൺ സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട കാറിൽ കയറി പോകുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ നീലക്കാറിൽ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, അഭിഭാഷകർ, പ്രദേശിക നേതാക്കൾ എന്നിവർ ദിവ്യയോടൊപ്പമുണ്ടായിരുന്നു. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കർശന വ്യവസ്ഥകളോടെയാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.