by Midhun HP News | Oct 31, 2024 | Latest News, കേരളം
കൊച്ചി: സഹകരണ സംഘം ഭരണ സമിതിയിൽ തുടർച്ചയായി 3 തവണ അംഗമായവർക്ക് തുടർന്നു മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്ന സഹകരണ നിയമത്തിലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ഹർജിക്കാർ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദഗതികളും ശരിവച്ചു.
സർക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവർത്തനങ്ങളിൽ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു. ഭരണസമിതി അംഗങ്ങൾക്കു കൂടുതൽ അനുഭവപരിചയമുണ്ടാകുന്നത് സഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീർഘകാലം ഭരണ സമിതിയിലിരുന്നാൽ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ പരിഗണിക്കേണ്ടത് ജനറൽ ബോഡി അംഗങ്ങളാണ്.
ജനറൽ ബോഡിക്കു ആവശ്യമെങ്കിൽ നിയമാവലിയിൽ വ്യവസ്ഥകൾ ചേർക്കാം. സർക്കാർ ഇത്തരത്തിൽ വിലക്കേർപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡിയുടെ അവകാശത്തിൽ ഇടപെടുകയാണ്. ക്രെഡിറ്റ് സൊസൈറ്റികൾക്കാണ് ഇത്തരത്തിൽ വിലക്ക് ബാധകമാക്കിയത്. എന്നാൽ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വ്യവസ്ഥ വിവേചനപരമാണെന്നും കോടതി പറഞ്ഞു.
കേരളത്തിലെ ഒട്ടേറെ സഹകരണ സംഘങ്ങൾ കെടുകാര്യസ്ഥതമൂലം സാമ്പത്തിക പ്രശ്നം നേരിടുകയാണെന്നും ദീർഘകാലം ഭരണത്തിലിരുന്നതിലൂടെ സ്ഥാപിതതാത്പര്യമുണ്ടാകുന്നവരെ ഒഴിവാക്കുകയാണു ഭേദഗതിയുടെ ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു.
തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയവർക്കു ഭരണ സമിതിയിലേക്കു മത്സരിക്കാൻ വിലക്കേർപ്പെടുത്തി കേരള സഹകരണ സൊസൈറ്റി നിയമം 1969ൽ ഉൾപ്പെടുത്തിയ 28 (എ) അടക്കമുള്ള ഭേദഗതികളാണ് വിവിധ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളായ ഹർജിക്കാർ ചോദ്യം ചെയ്തത്. പ്രാഥമിക സംഘങ്ങളുടെ അക്കൗണ്ടിങിനു ഏകീകൃത സോഫ്റ്റ്‍വെയർ ഏർപ്പെടുത്തിയതും കോ ഓപ്പറേറ്റീവ് റിവൈവൽ ഫണ്ട് രൂപീകരണവും ലാഭവിഹിതത്തിൽ നിന്നു നിശ്ചിത ശതമാനം പ്രൊഫഷണൽ വിദ്യാഭ്യാസ ഫണ്ടായി നൽകണമെന്നതും ഉൾപ്പെടെ മറ്റു നയമഭേദഗതികൾ കോടതി ശരിവച്ചു.

by Midhun HP News | Oct 31, 2024 | Latest News, കേരളം
തൃശൂർ: അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്.

by Midhun HP News | Oct 31, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ വീണതായി കേരള പൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ സ്വകാര്യ ജീവനക്കാര്‍ (613), വീട്ടമ്മമാര്‍ (338), ബിസിനസുകാര്‍ (319), എന്‍ആര്‍ഐകള്‍ (224), ഐടി പ്രൊഫഷണലുകള്‍ (218), ഡോക്ടര്‍മാര്‍ (115), പ്രതിരോധ ഉദ്യോഗസ്ഥര്‍ (53), എന്‍ജിനീയര്‍മാര്‍ (46), കര്‍ഷകര്‍ (21), വൈദികര്‍ (8) എന്നിങ്ങനെയാണ് കണക്ക്. ഒരു ലക്ഷം രൂപയിലധികം പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 3050 ഓളം കേസുകള്‍ ഉണ്ട്. ട്രേഡിങ് തട്ടിപ്പ് (1,157), തൊഴില്‍ തട്ടിപ്പ് (1,002), കൊറിയര്‍ തട്ടിപ്പ് (211) എന്നിങ്ങനെയാണ് തട്ടിപ്പില്‍ വീണത്. പ്രായപരിധി പ്രകാരം പരിശോധിച്ചാല്‍ 30നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ 981 പേര്‍ തട്ടിപ്പിന് ഇരയായി. 20-30 (637), 40-50 (552) എന്നിങ്ങനെയാണ് മറ്റു പ്രായപരിധിയിലുള്ളവര്‍ തട്ടിപ്പില്‍ വീണത്.
സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു.നിക്ഷേപം അഭ്യര്‍ത്ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പൊലീസ്.
by Midhun HP News | Oct 31, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ആദ്യദിനം ചെലവഴിച്ചത് ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്ന വനിതാ ജയിലിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് തടവുകാരില്‍ നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.
ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്കില്ല. വീട്ടില്‍നിന്ന് എത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും ജയില്‍ ചട്ടം ഇവരെ അനുവദിക്കുന്നുണ്ട്. രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ദിവ്യക്ക് ജയിലില്‍ സന്ദര്‍ശകര്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പിപി ദിവ്യ പൊലീസില്‍ കീഴടങ്ങിയത്.


by Midhun HP News | Oct 31, 2024 | Latest News, കേരളം
തിരുവന്തപുരം: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. രാവിനെ പകലാക്കി വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചും പടക്കംപൊട്ടിച്ചുമാണ് ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘500 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്’- മോദി എക്‌സില്‍ കുറിച്ചു.

സംസ്ഥാനത്ത് ഒരുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി. ഇക്കൊല്ലം കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ദീപാവലി ഒരേ ദിവസം തന്നെ. കാരണം 31ന് പകല്‍ 23 നാഴിക 54 വിനാഴിക വരെ ചതുര്‍ദശിയും അതുകഴിഞ്ഞ് കറുത്ത വാവുമാണ്. രാവണവധവും 14വര്‍ഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതും, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതിഹ്യങ്ങള്‍ നിരവധി. ജൈനമതക്കാര്‍ മഹാവീരന്റെ നിര്‍വാണം നേടിയ ദിവസമായാണ് ദീപാവലി ദിനത്തെ അനുസ്മരിക്കുന്നത്.
കുടുംബങ്ങളുടെ ഒത്തുചേരലും മധുരപലഹാരങ്ങള്‍ പങ്കുവയ്ക്കലുമായി ആഘോഷം ഏകതയുടെ പ്രതീകമാകും. ആഘോഷത്തിനിടെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആദ്യമായെത്തുന്ന ദീപാവലി അതിഗംഭീരമായി കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ് അയോധ്യ നഗരം. രാം ലല്ലയുടെ പ്രതിഷ്ഠ പൂര്‍ത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാര്‍ത്ഥത്തില്‍ അയോധ്യ നിവാസികള്‍ ആഘോഷ പൂര്‍ണമാക്കാനാണ് തീരുമാനം. ചരിത്രപരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് അയോധ്യയിലേക്ക് എത്തിയത്.
നഗരം മുഴുവന്‍ നിറങ്ങളില്‍ മുങ്ങിയ കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് ഗിന്നസ് റെക്കോര്‍ഡുകളും ദീപാവലിയുടെ പേരില്‍ അയോധ്യയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടു. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ച് നിന്ന് നടത്തിയ ആഘോഷ പരിപാടികള്‍ക്കാണ് രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ നേടാനായത്. ദീപാവലിക്ക് മുന്നോടിയായുള്ള ദീപോത്സവത്തില്‍ 25 ലക്ഷം ചെരാതുകള്‍ തെളിയിക്കാനാണ് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 25,12,585 ചെരാതുകള്‍ തെളിയിച്ചു.
by Midhun HP News | Oct 31, 2024 | Latest News, കേരളം
കണ്ണൂര്‍: കര്‍ഷകര്‍ ഷോക്കേറ്റു മരിച്ച സംഭവങ്ങളില്‍ കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി സ്ഥലവും ഓഫീസും ജപ്തി ചെയ്യാന്‍ ഉത്തരവ്. കെഎസ്ഇബി ചെമ്പേരി ഓഫീസ് കെട്ടിടവും 30 സെന്റ് സ്ഥലവും ജപ്തി ചെയ്യാനാണ് പയ്യന്നൂര്‍ സബ്‌കോടതി ജഡ്ജി ബി ഉണ്ണികൃഷ്ണന്‍ ഉത്തരവിട്ടത്. 2 കേസുകളില്‍ 45 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്.
2017 നവംബര്‍ 5ന് ചെമ്പേരി കുനിയന്‍പുഴ പുതുപ്പറമ്പില്‍ ഷാജി മരിച്ച സംഭവത്തില്‍ 26 ലക്ഷം രൂപയും 2017 ഓഗസ്റ്റില്‍ ഏറ്റുപാറ ചക്കാങ്കല്‍ ജോണി മരിച്ച സംഭവത്തില്‍ 118.82 ലക്ഷം രൂപയുമാണ് കെഎസ്ഇബി നല്‍കേണ്ടത്. അള്‍ത്താമസമില്ലാത്ത പറമ്പില്‍ യന്ത്രമുപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് ഷാജി ഷോക്കേറ്റ് മരിച്ചത്. സ്ഥലമുടമയായ ജോര്‍ജിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററിന്റെ വയറില്‍ നിന്ന് സ്റ്റേ വയറിലൂടെ വൈദ്യുതി പ്രവഹിച്ചെന്നാണ് കേസ്. സ്വന്തം പറമ്പിലെ ജോലിക്കിടെയാണ് പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ജോണി മരിച്ചത്.

Recent Comments