വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ശ്രീക്കുട്ടന്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സാരമായി പരിക്കേറ്റ ഒന്നാം പാപ്പന്‍ അമല്‍ ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ഇന്നലെ ആന ക്ഷേത്രവളപ്പില്‍ വച്ച് വിരണ്ടിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്ര സമീപത്തെ വളപ്പില്‍ ആനയെ തളയ്ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ ആനയെ നിരീക്ഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.

തുമ്പിക്കൈക്കൊണ്ട് പാപ്പാന്‍മാരെ എറിഞ്ഞിട്ട ശേഷം രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്. 2006ലും കുടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ ചവിട്ടിക്കൊന്നിരുന്നു.

ഇന്ന് സംസ്ഥാനത്ത് ആന ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തീരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

യൂത്ത് ലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. മലപ്പുറം, തിരൂരങ്ങാടി എന്നീ രണ്ട് ജില്ലകള്‍ രൂപികരിക്കണമെന്ന് പ്രമേയിത്തില്‍ പറയുന്നു. തിരൂര്‍, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായിട്ട് ഒരു ജില്ലയും എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നിലവില്‍ മലപ്പുറം ജില്ലയ്ക്ക് നഷ്ടമാകുന്ന വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ല വിഭജിക്കണമെന്ന യൂത്ത ലീഗിന്റെ ആവശ്യം. നേരത്തെ സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. തിരൂര്‍, മലപ്പുറം എന്നിങ്ങനെ വിഭജിക്കണമെന്നായിരുന്നു മുസ്ലീം സംഘനടകളുടെ ആവശ്യം.

‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

കൊച്ചി: ഡിജോ കാപ്പന്റെ മരണത്തില്‍ വൈകാരിക കുറിപ്പുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. കാപ്പന്‍ ചേട്ടന്‍ പോയി, എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നാണ് ഉമ തോമസിന്റെ കുറിപ്പ്. ജീവിതത്തിലുടനീളം പിടിയ്ക്ക് തുണയായിരുന്നയാളാണ് ഡിജോ കാപ്പനെന്നും ഉമ തോമസ് പറയുന്നു. ആ വാക്കുകളിലേക്ക്:

കാപ്പന്‍ ചേട്ടന്‍ പോയി. എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നര്‍ത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലര്‍ച്ചെ കാപ്പന്‍ ചേട്ടന്‍. ചെരിപ്പ് ആക്‌സിലേറ്ററില്‍ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബര്‍ മുതല്‍ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യന്‍ തളര്‍ന്നു കിടന്നത്.

ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാള്‍. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പന്‍ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.പി ടീ, ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു. നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക..

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.

1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2018 മാര്‍ച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് മാത്യു താമസിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ ജിജിയുടെ ചികിത്സക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മാത്യു വീട്ടില്‍ നിന്നും പോയതെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന വിവരം. മൂത്ത മകന്‍ റെജിയുടെ പരാതിയില്‍ മാര്‍ച്ച് ഒന്‍പതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ കാര്യമായ അന്വേഷണമാണ് നടത്തിയത്.

നെടുങ്കണ്ടത്തെത്തിയ മാത്യു ബസില്‍ കയറിപ്പോകുന്നത് കണ്ടതായും വിവരം ലഭിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റിവെക്കുകയായിരുന്നു. മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയും ഇളയ മകന്‍ സജി കൊലപ്പെടുത്തിയത് സ്ഥിരീകരിച്ചതോടെ കേസില്‍ തുടരന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി റിമാന്‍ഡില്‍ കഴിയുന്ന സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

‘ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?’; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

‘ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?’; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

തൃശൂര്‍: പാചകവാതക വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി വ്യക്തമായ മറുപടി നല്‍കിയില്ല.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

മണിക്കൂറുകളോളം നാട്ടുകാരെ ‘വിറപ്പിച്ചു’; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

മണിക്കൂറുകളോളം നാട്ടുകാരെ ‘വിറപ്പിച്ചു’; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

കൊച്ചി : അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ് പരിഭ്രാന്ത്രി സൃഷ്ടിച്ച ആനയെ മയക്കു വെടിവെച്ചു തളച്ചു. വിരണ്ട ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ പ്രദീപിന് സാരമായി പരിക്കേറ്റിരുന്നു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് വിഷ്ണു മരിച്ചത്.

തുടർന്ന് സമീപത്തുണ്ടായിരുന്ന കാർ‌, പിക്കപ്പ് വാൻ, സ്കൂട്ടർ തുടങ്ങി നിരവധി വാഹനങ്ങൾ ആന തകർത്തു. മണിക്കൂറുകളോളമാണ് ആന പരിഭ്രാന്തി പരത്തിയത്. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. സാരമായി പരിക്കേറ്റ കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.