വൈഫൈ കണക്ഷന്‍, പുഷ് ബാക്ക് സീറ്റ്…, കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍; കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസിന് ഇന്ന് തുടക്കം

വൈഫൈ കണക്ഷന്‍, പുഷ് ബാക്ക് സീറ്റ്…, കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍; കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസിന് ഇന്ന് തുടക്കം

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് 3.30ന് നിര്‍വഹിക്കും. യാത്രക്കാര്‍ക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുന്നത്. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ പത്തുബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയിലായിരിക്കും നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുണ്ടാകും. 40 സീറ്റുകളാണ് ഉള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.

തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തൃശൂര്‍ റൂട്ടുകളിലാണ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എംസി റോഡിനാണ് മുന്‍ഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

കേസെടുത്ത് മുന്നോട്ടുപോകാം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

കേസെടുത്ത് മുന്നോട്ടുപോകാം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മദ്യം, ലഹരി ഉപയോഗം സംബന്ധിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശമുണ്ട്. എസ് ഐ ടി ആ കാര്യങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ അതിജീവിതമാരുടെ പേരുകള്‍ ഒരു കാരണവശാലും പുറത്തുവരാന്‍ പാടില്ലെന്നും എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകളില്‍ നിന്ന് അതിജീവിതമാരുടെ പേരുകള്‍ മറച്ചുവെക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. മൊഴി നല്‍കാന്‍ തയാറാല്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പൊലീസ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യരുത്. കേസ് രേഖകള്‍ പരാതിക്കാരിക്കല്ലാതെ മറ്റാര്‍ക്കും നല്‍കുന്നതിലും വിലക്കുണ്ട്. പ്രതികള്‍ക്ക് കേസ് രേഖകള്‍ നല്‍കുന്നത് കുറ്റപത്രം നല്‍കിയതിന് ശേഷം മാത്രമായിരിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം. തെളിവില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം സിനിമ സെറ്റുകളിലെ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴിനല്‍കിയവര്‍ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതായാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളുണ്ടായെന്ന വിവരം ലഭിച്ചാല്‍ പോലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് ബി.എന്‍.എന്‍.എസ്. വകുപ്പ് 176-ല്‍ പറയുമ്പോള്‍ മൊഴി നല്‍കിയവര്‍ പിന്മാറുന്നതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം തടസപ്പെടും. വ്യക്തികളുടെ ശരീരത്തിനുനേരേയുള്ള കുറ്റകൃത്യങ്ങളുടെയും ലൈംഗികാതിക്രമം പോലുള്ളവയുടെയും കാര്യത്തില്‍ അതിജീവിത പിന്മാറിയാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്.

‘സന്ധ്യയും മക്കളും പെരുവഴിയിലായില്ല’; സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്, കടബാധ്യത ഇന്ന് തീര്‍ക്കും

‘സന്ധ്യയും മക്കളും പെരുവഴിയിലായില്ല’; സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്, കടബാധ്യത ഇന്ന് തീര്‍ക്കും

കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീര്‍ക്കാന്‍ പറവൂര്‍ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണമടയ്ക്കും. കുടിശ്ശിക തീര്‍ക്കാനുള്ള 8.25 ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. സന്ധ്യയുടെ അക്കൗണ്ടിലേക്ക് സുമനസ്സുകളായിട്ടുള്ളവരും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു 2019ല്‍ ഇവര്‍ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനാല്‍ സന്ധ്യയ്ക്ക് തുക തിരിച്ചടക്കാന്‍ സാധിച്ചില്ല. നാല് തവണ മുന്നറിപ്പ് നല്‍കിയിട്ടും തുക തിരിച്ചടക്കാത്തതു കൊണ്ടാണ് നടപടിയുമായി മുന്നോട്ട് പോയതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

തിങ്കളാഴ്ച രാവിലെയാണ് അധികൃതര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബാങ്ക് അധികൃതര്‍ സന്ധ്യയുടെ വീട്ടിലെത്തി താഴ് തകര്‍ത്ത് പുതിയ താഴിട്ട് പുട്ടുകയായിരുന്നു. ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. സന്ധ്യ പറവൂരിലെ ഒരു ടെക്‌സ്‌റ്റൈല്‍സില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു ജപ്തി. കുട്ടികള്‍ സ്‌കൂളിലുമായിരുന്നു.

സംഭവമറിഞ്ഞ് സ്‌കൂളില്‍നിന്ന് കുട്ടികളെയും കൂട്ടി സന്ധ്യ വീട്ടിലെത്തി. സന്ധ്യയുടെയും മക്കളുടെയും വസ്ത്രങ്ങളും കുട്ടികളുടെ മരുന്നും മറ്റു വസ്തുക്കളും വീടിന്റെ അകത്തായിരുന്നു. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ രാത്രിവരെ വീടിന് പുറത്തുതന്നെ ഇരുന്നിരുന്നു. ഒടുവില്‍ ലുലു ഗ്രൂപ്പ് പണം നല്‍കുമെന്നറിയിച്ചതോടെ ഇന്നലെ രാത്രിയോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ എത്തി വീട് തുറന്ന് നല്‍കി. സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ഇന്ന് ബാങ്കില്‍ പണമടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരില്‍ നിന്നും നവീന്‍ ബാബു ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമര്‍ശനം ഉന്നയിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഒസി അനുവദിച്ചത് അഴിമതിയാണെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ദിവ്യ ആരോപിച്ചു. ഈ കാര്യം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് യാത്രയയപ്പ് യോഗത്തില്‍ തന്റെ പ്രസംഗം കഴിഞ്ഞ് ദിവ്യ പുറത്തേയ്ക്ക് പോയത്.

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എഡിഎമ്മിന്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോണ്‍ഗ്രസും ബിജെപിയും സിപിഎം നേതാവ് കൂടിയായ പിപി ദിവ്യ യ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

ബൈജുവിന് പിന്നാലെ ശ്രീനാഥ് ഭാസി; വണ്ടിടിച്ച് നിര്‍ത്താതെ പോയതിന് അറസ്റ്റ്

ബൈജുവിന് പിന്നാലെ ശ്രീനാഥ് ഭാസി; വണ്ടിടിച്ച് നിര്‍ത്താതെ പോയതിന് അറസ്റ്റ്

കൊച്ചി: വണ്ടി ഇടിച്ച് നിര്‍ത്താതെ പോയി അറസ്റ്റിലായ നടന്‍ ബൈജുവിന് പിന്നാലെ യുവ നടന്‍ ശ്രീനാഥ് ഭാസി. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയില്‍ ഭാസിക്കെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മട്ടാഞ്ചേരി സ്റ്റേഷനില്‍ ഹാജരായ ഭാസിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലാകുകയും ഇതുമായി ബന്ധപ്പെട്ട നടപടി നേരിട്ടുകൊണ്ടിരിക്കെയുമാണ് ഭാസിക്ക് പുതിയ തലവേദന വന്നിരിക്കുന്നത്.

അതേസമയം, നടനെതിരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരള തീരത്ത് റെഡ് അലര്‍ട്ട്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

കേരള തീരത്ത് റെഡ് അലര്‍ട്ട്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഒക്ടോബര്‍ 15നും 16നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (ഐഎന്‍സിഒഐഎസ്) മുന്നറിയിപ്പ് പറയുന്നു. കേരള തീരത്ത് റെഡ് അലര്‍ട്ട് ആണ് ഐഎന്‍സിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 15 ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ 16ന് രാത്രി 11.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിലുള്ളത്. തമിഴ്നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.