മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ്; രണ്ടാം തവണയും അന്വേഷണസംഘത്തിന് മുന്നില്‍

മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ്; രണ്ടാം തവണയും അന്വേഷണസംഘത്തിന് മുന്നില്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് സിദ്ദിഖ് ഹാജരായത്. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണത്തിന് മുന്നില്‍ ഹാജരാകുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല. ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ആദ്യതവണ വിട്ടയക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു.

അയല്‍വാസിയുടെ ക്രൂര മര്‍ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

അയല്‍വാസിയുടെ ക്രൂര മര്‍ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

തൊടുപുഴ: ഇടുക്കി ഉപ്പുതുറയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയായ ബിബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മർദിച്ചത്.

തലയ്ക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മർദനമേറ്റ് അവശനിലയിൽ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജനീഷിന്റെ കുടുംബവും ബിബിന്റെ കുടുംബവും തമ്മിൽ നേരത്തെ മുതൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നവരാത്രി പുണ്യം നുകർന്ന് ഭക്തർ; ഇന്ന് മഹാനവമി

നവരാത്രി പുണ്യം നുകർന്ന് ഭക്തർ; ഇന്ന് മഹാനവമി

കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ നിറവിൽ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് വിശേഷാൽ പൂജകൾ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും. മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, ആയുധപൂജകൾ, വിശേഷാൽ പൂജകൾ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തിൽ കുരുന്നുകൾ അക്ഷരമധുരം നുകരും.

ക്ഷേത്രങ്ങളിൽ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കു ശേഷം എഴുത്തിനിരുത്തൽ ചടങ്ങുകൾ തുടങ്ങും. ക്ഷേത്രങ്ങൾക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാദേവൻ്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍​ഗാദേവിയായി അവതരിച്ച പാര്‍വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി.

മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഒമ്പത് രാത്രിയും പത്ത് പകലുമായി നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുക. നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും.

കൊല്ലൂർ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തിൽ പ്രധാനമായും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ബലാത്സം​ഗ കേസ്; നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും, രേഖകൾ ഹാജരാക്കണം

ബലാത്സം​ഗ കേസ്; നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും, രേഖകൾ ഹാജരാക്കണം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകണം. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്‍റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു.

അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നൽകിയത്. രേഖകളുമായി തിരുവനന്തപുരം സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരി​ഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.

അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ ന‌ടി പറഞ്ഞിരുന്നു.

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; താരങ്ങള്‍ക്കെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; താരങ്ങള്‍ക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ താരങ്ങൾക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നടപടി. ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.

ബീന ആന്റണി ഒന്നാം പ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു പരാതിയുള്ളത്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.

തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും.

പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു.