ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ ചോദ്യം ചെയ്യും

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസം അറസ്സിലായ ഗുണ്ടാത്തലവനും ഓംപ്രകാശിന്റെ കൂട്ടാളിയുമായ പുത്തന്‍പാലം രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊച്ചിയില്‍ ഓം പ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ അടക്കം പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും.റേപ്പ് കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ കോട്ടയം കോതനല്ലൂരില്‍ നിന്നുമാണ് പുത്തന്‍പാലം രാജേഷ് പിടിയിലായത്. പീഡനക്കേസില്‍ കേസില്‍ പ്രതിയാക്കപ്പെട്ട പുത്തന്‍പാലം രാജേഷ് ഒളിവില്‍ കഴിയുകയായിരുന്നു. ഒളി സങ്കേതത്തില്‍ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നു.

ഒരു മാസമായി കുട്ടിക്ക് സ്കൂളിൽ പോകാൻ പേടി, മുൻപും ദേഹത്ത് അടിയുടെ പാടുകൾ

ഒരു മാസമായി കുട്ടിക്ക് സ്കൂളിൽ പോകാൻ പേടി, മുൻപും ദേഹത്ത് അടിയുടെ പാടുകൾ

കൊച്ചി: അധ്യാപിക ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയ കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകൾ കണ്ടിരുന്നതായി മാതാപിതാക്കൾ. ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകാൻ പേടി കാണിച്ചിരുന്നതായും പൊലീസിനോട് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായതിനു പിന്നാലെ അധ്യാപിക സീതാലക്ഷ്മിയെ സ്കൂൾ അധിക‍ൃതർ പുറത്താക്കി.

മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിൽ രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. താത്കാലിക ജീവനക്കാരിയായിരുന്നു അവർ. മൂന്നര വയസുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയാണ് ആക്രമിക്കപ്പെട്ടത്. ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്ന് പറഞ്ഞ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരൽ കൊണ്ട് പലകുറി അടിക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. വിദ്യാർഥിയെ മർദിച്ച കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ച; അറിയാം 2025ലെ പൊതു അവധി ദിനങ്ങള്‍

ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ച; അറിയാം 2025ലെ പൊതു അവധി ദിനങ്ങള്‍

തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്.

മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രില്‍ 20 – ഈസ്റ്റര്‍, ജൂലായ് 6- മുഹറം, സെപ്റ്റംബര്‍ 7 -നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 14- ശ്രീകൃഷ്ണജയന്തി, സെപ്റ്റംബര്‍ 21 – ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. ഏറ്റവും കൂടുതല്‍ അവധികള്‍ സെപ്റ്റംബറില്‍ ആണ്.

ഓണം ഉള്‍പ്പെടെയുള്ള ആറ് അവധി ദിനങ്ങള്‍ ആണ് സെപ്റ്റംബറില്‍ ലഭിക്കുക. അതേസമയം അടുത്തവര്‍ഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടര്‍ ബിആര്‍ അംബേദ്കര്‍ ജയന്തിയും വിഷുവും ഒരു ദിവസമാണ്.

2025 ലെ അവധി ദിവസങ്ങള്‍

ജനുവരി

മന്നം ജയന്തി: ജനുവരി- 2 – വ്യാഴം

റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായര്‍

ഫെബ്രുവരി

ശിവരാത്രി: ഫെബ്രുവരി – 26 – ബുധന്‍

മാര്‍ച്ച്

ഈദ്-ഉല്‍-ഫിത്തര്‍: മാര്‍ച്ച് – 31 – തിങ്കള്‍

ഏപ്രില്‍

ഏപ്രില്‍ -14 – തിങ്കള്‍വിഷു/ ബി.ആര്‍ അംബേദ്കര്‍ ജയന്തി,

പെസഹ വ്യാഴം- 17 – വ്യാഴം,

ദുഃഖ വെള്ളി- 18- ,

ഈസ്റ്റര്‍ – 20- ഞായര്‍

മേയ്

മേയ് ദിനം: 01 – വ്യാഴം

ജൂണ്‍

ബക്രീദ്: 06 – വെള്ളി

ജൂലൈ

മുഹറം: 06- ഞായര്‍

കര്‍ക്കടക വാവ്: 24 – വ്യാഴം

ഓഗസ്റ്റ്

സ്വാതന്ത്ര്യ ദിനം:15- വെള്ളി

അയ്യങ്കാളി ജയന്തി: 28- വ്യാഴം

സെപ്റ്റംബര്‍

ഒന്നാം ഓണം: 04 – വ്യാഴം

തിരുവോണം: 05 – വെള്ളി

മൂന്നാം ഓണം: 06 – ശനി

നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായര്‍

ശ്രീകൃഷ്ണ ജയന്തി: 14 – ഞായര്‍

ശ്രീനാരായണഗുരു സമാധി: 21- ഞായര്‍

ഒക്ടോബര്‍

മഹാനവമി: 01 – ബുധന്‍

ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം

ദീപാവലി: 20 – തിങ്കള്‍

ഡിസംബര്‍

ക്രിസ്മസ് : 25 – വ്യാഴം

നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ് അനുസരിച്ചുള്ള അവധി ദിവസങ്ങള്‍

ഫെബ്രുവരി 20ശിവരാത്രി, ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18- ദുഃഖവെള്ളി, മേയ് 1 – മേയ് ദിനം, ജൂണ്‍ ആറ് – ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4- ഒന്നാം ഓണം, സെപ്റ്റംബര്‍ 5 – തിരുവോണം, നബിദിനം. ഒക്ടോബര്‍ 1 മഹാനവമി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, വിജയദശമി, ഒക്ടോബര്‍ 20 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്

നിയന്ത്രിത അവധി

മൂന്ന് നിയന്ത്രിത അവധിയും 2025 ലുണ്ട്. ഏപ്രിൽ 3 ചൊവ്വ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ചയും വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ബുധനും നിയന്ത്രിത അവധി ലഭിക്കും.

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബറോസിന്റെ റിലീസ് തടയണം; കോടതിയില്‍ ഹര്‍ജി

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബറോസിന്റെ റിലീസ് തടയണം; കോടതിയില്‍ ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്.

‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജി തുണ്ടിപ്പറമ്പില്‍ ആരോപിച്ചിട്ടുള്ളത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ജര്‍മ്മനിയില്‍ താമസക്കാരനായ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്.

പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് 2024 ജൂലൈയില്‍ മോഹന്‍ലാല്‍ അടക്കം നാലുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 2024 ഓഗസ്റ്റ് 11-ന് നല്‍കിയ, വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോ?; വി ഡി സതീശന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോ?; വി ഡി സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പോക്‌സോ അടക്കമുള്ള കണ്ടെത്തലുകളില്‍ അന്വേഷണം നടത്തിയില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും, അതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യം ചെയ്തു. എങ്കില്‍പ്പിന്നെ ചോദ്യം അനുവദിച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമാണ്. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചോദ്യം ചോദിക്കാന്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് പ്രമേയം അവതരിപ്പിച്ചുകൂടായെന്ന് വിഡി സതീശന്‍ ചോദിച്ചു. സ്പീക്കറുടെ വിവേചനാധികാരം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രസംഗവും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

ലൈംഗിക കുറ്റകൃത്യം നടന്നിട്ടും സര്‍ക്കാര്‍ ഒളിച്ചു വെക്കുകയാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രിയാണ് ആദ്യം ഇതു പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. നിയമസഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുന്നത്?. കേരള നിയമസഭ കൗരവസഭയായി മാറുകയാണോ എന്നും വിഡി സതീശന്‍ ചോദിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എത്തി. തൊണ്ടവേദനയും പനിയും കാരണം സഭയില്‍ നിന്നും വിട്ടു നിന്നതെന്നായിരുന്നു അന്നു നല്‍കിയ വിശദീകരണം.

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പുനരാലോചിക്കാൻ സർക്കാർ തീരുമാനം

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാർ പുനരാലോചിക്കുന്നു. സ്‌പോട്ട് ബുക്കിംഗിൽ ഇളവ് അനുവദിക്കാനാണ് ആലോചന. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. സ്‌പോട് ബുക്കിംഗ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്.