മണിക്കൂറുകളോളം നാട്ടുകാരെ ‘വിറപ്പിച്ചു’; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

മണിക്കൂറുകളോളം നാട്ടുകാരെ ‘വിറപ്പിച്ചു’; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

കൊച്ചി : അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ് പരിഭ്രാന്ത്രി സൃഷ്ടിച്ച ആനയെ മയക്കു വെടിവെച്ചു തളച്ചു. വിരണ്ട ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ പ്രദീപിന് സാരമായി പരിക്കേറ്റിരുന്നു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് വിഷ്ണു മരിച്ചത്.

തുടർന്ന് സമീപത്തുണ്ടായിരുന്ന കാർ‌, പിക്കപ്പ് വാൻ, സ്കൂട്ടർ തുടങ്ങി നിരവധി വാഹനങ്ങൾ ആന തകർത്തു. മണിക്കൂറുകളോളമാണ് ആന പരിഭ്രാന്തി പരത്തിയത്. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. സാരമായി പരിക്കേറ്റ കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല’: മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല’: മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

തൃശ്ശൂര്‍: പി.വി അന്‍വറിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി കൂട്ടായ്മയായ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍. അന്‍വറിന്റേത് രാഷ്ട്രീയമായ മറുപടിയല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍ പ്രതികരിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മൊട്ടയടിക്കുന്നതിനെ എന്തോ മാരകമായ ദുരന്ത സംഗതി എന്നുള്ള വ്യാഖ്യാനത്തെ എതിര്‍ക്കുന്നതായും സജീഷ് കുട്ടനെല്ലൂര്‍ പറഞ്ഞു

‘തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുക എന്നത് ഫ്രീക്ക് ലുക്കാണ്. തല പകുതി മൊട്ടയടിച്ച് നടക്കാനാണ് പി വി അന്‍വര്‍ ധൈര്യം കാട്ടേണ്ടത്.” എന്നാണ് സജീഷ് പറയുന്നത്. തങ്ങളുടെ സംഘടനയില്‍ 40 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ മെമ്പര്‍മാരുണ്ട്. കൃഷിക്കാരന്‍ മുതല്‍ വിമാനം ഓടിക്കുന്നവര്‍ വരെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള മെമ്പര്‍മാര്‍ തല മൊട്ടയടിച്ച് അതില്‍ അതില്‍ അഭിമാനിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവരാണെന്നും അദ്ദേഹം പറയുന്നു.

മാളിലോ, തിയേറ്ററിലോ, റോഡിലോ, ബസ്സിലോ എവിടെയും തല മൊട്ടയടിച്ച് ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന വ്യക്തികളെ കാണാന്‍ സാധിക്കുമെന്നും സജീഷ് കുട്ടനെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും എന്നും അന്‍വര്‍ പറഞ്ഞിരുന്നു. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു.

‘എനിക്ക് എത്ര വോട്ട് കിട്ടും?’; പ്രവചിക്കാന്‍ പറഞ്ഞ് അഖില്‍ മാരാര്‍; അറിയില്ല, പക്ഷെ തോല്‍ക്കുമെന്ന് കമന്റ്; ട്രോള്‍ പൂരം

‘എനിക്ക് എത്ര വോട്ട് കിട്ടും?’; പ്രവചിക്കാന്‍ പറഞ്ഞ് അഖില്‍ മാരാര്‍; അറിയില്ല, പക്ഷെ തോല്‍ക്കുമെന്ന് കമന്റ്; ട്രോള്‍ പൂരം

ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ അഖില്‍ മാരാരുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

തനിക്ക് എത്ര വോട്ടാകും ലഭിക്കുക എന്ന് പ്രവചിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുകയാണ് അഖില്‍. ”എത്ര വോട്ട് എനിക്ക് ലഭിക്കാം. കറക്റ്റ് ആയി പറയുന്നവരില്‍ ഒരാള്‍ക്ക് എന്റെ വക ഒരു ഉഗ്രന്‍ സമ്മാനം. നിങ്ങളുടെ ചിന്തകള്‍ അറിയാനുള്ള ആഗ്രഹം മാത്രം. ചുമ്മാ ആക്ഷേപിക്കാന്‍ കമന്റ് ഇടാതെ ഏറെക്കുറെ ശെരി എന്ന് തോന്നുന്ന കണക്ക് ഇട്ടോളൂ. ഒരാള്‍ക്ക് ഒരു കമന്റ് മാത്രം” എന്നായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്.

പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയെത്തി. എന്നാല്‍ അഖില്‍ പ്രതീക്ഷിച്ചത് പോലെ ആയികുന്നില്ല സോഷ്യല്‍ മീഡിയയുടെ പ്രതികരണം. താരത്തെ വിമര്‍ശിച്ചും ട്രോളിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നത്. ‘ഒട്ടിന്റെ എണ്ണം പറയാന്‍ പറ്റില്ല പക്ഷെ ഒന്ന് പറയാം 100% തോല്‍ക്കും, അഖില്‍ ചേട്ടന് ലഭിക്കുന്ന വോട്ടിന്റെ എണ്ണം ന്തരോ ന്തോ. പക്ഷെ, തോല്‍വി സ്ഥാനാര്‍ഥികളെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ചേട്ടന്റെ ഫോട്ടോ വരും” എന്നായിരുന്നു ചിലരുടെ പ്രതികരണം.

‘എന്റെ കൂടെ നിയമ സഭയില്‍ ശോഭേച്ചി യും ഉണ്ടാകും”എന്നായിരുന്നല്ലോ നേരെത്തെ പറഞ്ഞിരുന്നത്. ആ കണക്ക് വെച്ച് ഭൂരിപക്ഷം അല്ലേ ചോദിക്കേണ്ടത്, കേരളത്തിലെ അമ്മമാരുടെ വോട്ട് മൊത്തം നിനക്ക് അല്ലെ. അമ്മാതിരി തോന്നിവാസം അല്ലെ ഒരു ഉളുപ്പും ഇല്ലാതെ നീ പറഞ്ഞത്. ദൈവം ഉണ്ടെങ്കില്‍ നീ എട്ട് നിലയില്‍ പൊട്ടും മാരാരെ നീ നോക്കിക്കോ, ഒരു കാര്യം പറയാം. നി ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല, ജയിക്കാനും പാടില്ല. വര്‍ഗീയ മുക്ത കേരളം ആകും 4 ലെ റിസള്‍ട്ട്, കുടുംബത്തില്‍ നിന്നും നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നതെ ഉണ്ടാവൂ” എന്നും ചിലര്‍ പറയുന്നു.

”ഇലക്ഷനില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. മിസ്റ്റര്‍ അഖില്‍ മാരാര്‍,താങ്കളോട് ഒരു കാര്യം പറയാതെ വയ്യ. തിങ്കളാഴ്ച്ച റിസള്‍ട്ട് വന്നുകഴിയുമ്പോള്‍ താങ്കള്‍ തോല്‍ക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നവരില്‍ ഒരാള്‍ ആയിരിക്കും താങ്കള്‍. അതിന് പ്രധാന കാരണം താങ്കളുടെ പാര്‍ട്ടിയോ ഉള്‍പ്പെടുന്ന മുന്നണിയോ ഒന്നും അല്ല..താങ്കളുടെ സമീപനം തന്നെ പ്രശ്‌നം. ഇലക്ഷന്‍ ക്യാമ്പയിന്‍ സമയത്ത് പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായില്‍ ജനപ്രതിനിധിയാവാന്‍ യോഗ്യതയുള്ള പക്വതയുള്ള വ്യക്തി എന്ന നിലയില്‍ ആയിരുന്നില്ല താങ്കളുടെ പ്രതികരണങ്ങളും സംസാരവും” എന്നായിരുന്നു മറ്റൊരു പ്രതികരണം.

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കൊല്ലത്ത് 64 കാരന്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കൊല്ലത്ത് 64 കാരന്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. അണലിയാണ് രാജേന്ദ്രനെ കടിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വെള്ളിയാഴ്ച അരിനെല്ലൂരിലെ മകളുടെ വീടിനു മുമ്പില്‍ വെച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. കാഴ്ചവൈകല്യമുള്ള ആളാണ്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലുള്ള കട്ടിലില്‍ കിടന്ന പുതപ്പ് താഴെ വീണിരുന്നു. അതെടുത്തപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ളോഗര്‍ക്കെതിരെ കേസ്

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ളോഗര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്‌ളോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പമ്പ പൊലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു.

ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെയാണ് പമ്പ പൊലീസ് കേസെടുക്കുന്നത്. ‘നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച’ എന്ന പേരിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 10 മിനുറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വിഡിയോ. കഴിഞ്ഞ മാസം 24-ാം തിയ്യതിയായിരുന്നു വിഡിയോ അപ്പ്‌ലോഡ് ചെയ്തത്. നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ മുകളിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദമില്ല. അങ്ങനെയിരിക്കെ ഇയാള്‍ എങ്ങനെ അവിടെയെത്തി എന്നത് അന്വേഷിക്കും. പൊലീസ് ചെക്കിങ് പോയന്റ് കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് ഇയാള്‍ പതിനെട്ടാം പടിയ്ക്ക് താഴെയെത്തിയത്. ഇത് ദൃശ്യങ്ങളില്‍ കാണാം.

പമ്പാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് വിഡിയോ ആരംഭിച്ചത്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. അതേസമയം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

കോട്ടയം: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്.

ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. 1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.