കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്കെണി വച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തേക്കും.

കാല്‍പ്പാട് തേടിയുള്ള തിരച്ചില്‍ വഴികാട്ടി; സാധുവിനെ ലോറിയില്‍ നാട്ടിലേക്ക്

കാല്‍പ്പാട് തേടിയുള്ള തിരച്ചില്‍ വഴികാട്ടി; സാധുവിനെ ലോറിയില്‍ നാട്ടിലേക്ക്

എറണാകുളം: വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തി. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. ഭൂതത്താന്‍കെട്ടിന് സമീപം വനംമേഖലയില്‍ കൊമ്പന്‍മാര്‍ തമ്മില്‍ കൂത്ത്കൂടിയതിനെ തുടര്‍ന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് വിരണ്ടോടുകയായിരുന്നു.

തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് നാട്ടാനയെ തിരഞ്ഞ് കാട് കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആര്‍ആര്‍ടി സംഘവും പാപ്പാന്‍മാരും നാട്ടുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. ആനയുടെ കാല്‍പ്പാട് തേടിയുള്ള തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് പാപ്പാന്‍മാരടങ്ങുന്ന സംഘം ഭക്ഷണം നല്‍കി ആനയെ അനുനയിപ്പിച്ച ശേഷം ചങ്ങലയിട്ട് വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ആനയെ ലോറിയിലേക്ക് കയറ്റി.

ഇന്നലെ വൈകിട്ടു നാലു മണിയോടെയായിരുന്നു സംഭവം. ആന വിരണ്ടതോടെ ഷൂട്ടിങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് സിനിമാ സംഘം മടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ നേരം തിരഞ്ഞെങ്കിലും പുതുപ്പള്ളി സാധുവിനെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഇന്നലത്തെ തിരിച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

കൊമ്പന്‍മാര്‍ കുത്ത് കൂടിയതിനെ തുടര്‍ന്ന് മണികണ്ഠനെന്ന ആന കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാല്‍, സാധു ഭൂതത്താന്‍കെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കല്‍ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്; കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്; കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍

കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചതായി കെ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ അയോഗ്യനാക്കാനും ബിജെപിയെ താറടിച്ചു കാണിക്കാനുമാണ് ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ട്. കര്‍ണാടകയിലെ ഉള്‍പ്രദേശത്ത് സുന്ദരയെ കൂട്ടിക്കൊണ്ടു പോയി കള്ളക്കേസ് ചമയ്ക്കുകയായിരുന്നു. ചില മാധ്യമ പ്രവര്‍ത്തകരും ഇതില്‍ പങ്കാളിയായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെ കേരള പൊലീസ് നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറിലേറെ കേസുകളില്‍ പ്രതിയാണ് താന്‍. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഇത്രയധികം കേസുകള്‍ ഒരു നേതാവിനെതിരെ അപൂര്‍വമായിരിക്കും. ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി, ലോറിയുമായി യുവാവ് മുങ്ങി

ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി, ലോറിയുമായി യുവാവ് മുങ്ങി

ഇടുക്കി: ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിതവേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്‍ന്ന് എത്തിയ പൊലീസ് മോഷ്ടാവിനെ അപ്പോള്‍ തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് (40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം.തമിഴ്‌നാട്ടില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോള്‍ ചായ കുടിക്കാനായി ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം ലോറി നിര്‍ത്താതെ ഡ്രൈവര്‍ പുറത്തിറങ്ങി. ഈ സമയത്ത് നിമേഷ് ലോറി ഓടിച്ചു പോവുകയായിരുന്നു.

ഇതേ സമയത്ത് തന്നെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷും അക്ഷയ കുമാറും സ്ഥലത്തുണ്ടായിരുന്നു. പോക്‌സോ കേസ് പ്രതിയെ പീരുമേട് സബ്ജയിലിലാക്കാന്‍ ഇറങ്ങിയതായിരുന്നു പൊലീസുകാര്‍. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപം ലോറി മറിഞ്ഞു കിടക്കുന്നതു കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന നിമേഷിനെയും പൊലീസ് പിടികൂടി.

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.

രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

കാല്‍പ്പാട് തേടിയുള്ള തിരച്ചില്‍ വഴികാട്ടി; സാധുവിനെ ലോറിയില്‍ നാട്ടിലേക്ക്

പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പഴയ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ.അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയായിരുന്നു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.