കാൻസറിന് പിന്നാലെ വീടിന് ജപ്തി ഭീഷണിയും; നിർധന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ​ഗോപി

കാൻസറിന് പിന്നാലെ വീടിന് ജപ്തി ഭീഷണിയും; നിർധന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ​ഗോപി

ആലപ്പുഴ: ജപ്തി ഭീഷണി നേരിടുന്ന നിർധന കുടുംബത്തിന് സഹായ ഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ആലപ്പുഴ പെരുമ്പള സ്വ​​ദേശി രാജപ്പൻ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ​ഗോപി പണമടച്ച് തിരിച്ചെടുത്ത് നൽകിയത്. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റിൽ നിന്നു നൽകിയാണ് ജപ്തി ഒഴിവാക്കിയത്.

തിങ്കളാഴ്ച കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി രാജപ്പനും കുടുബത്തിനും ജപ്തി നടപടികൾ ഒഴിവാക്കിക്കൊണ്ടുള്ള രേഖകൾ കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകൾ രശ്മി കാൻസർ വന്ന് മരിച്ചിരുന്നു. ഇതോടെ രശ്മിയുടെ രണ്ടു മക്കളുടെയും ഉത്തരവാദിത്തം രാജപ്പന്റെ ചുമലിലായി. ഇതിനിടെ രാജപ്പന്റെ ഭാര്യ മിനിക്കും കാൻസർ സ്ഥിരീകരിച്ചു.

എന്നാൽ അവിടെയും ദുരന്തങ്ങൾ അവസാനിച്ചില്ല. രശ്മിയുടെ മകൾ ആരഭിക്കും കാൻസറാണ്. ആരഭിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായം നൽകാമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. അവർക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യം ഒരുക്കാൻ പറ്റി. മ‍ജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മ‍ജ്ജ ദാനം ചെയ്യുന്നവർക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

എം പോക്‌സ് രോഗ ലക്ഷണം; മലപ്പുറത്ത് ഒരാള്‍ ചികിത്സയില്‍

എം പോക്‌സ് രോഗ ലക്ഷണം; മലപ്പുറത്ത് ഒരാള്‍ ചികിത്സയില്‍

മലപ്പുറം: മഞ്ചേരിയില്‍ എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്.പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

‘നിരത്തിലെ ക്രൂരത’; പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളുടെ പോരാട്ടത്തിനിടെ

‘നിരത്തിലെ ക്രൂരത’; പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളുടെ പോരാട്ടത്തിനിടെ

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കുഞ്ഞുമോള്‍ മരിച്ചത് അര്‍ബുദത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ. ഏറെനാളായി തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയില്‍ അതിജീവനത്തിന്റെ പാതയിലായിരുന്ന കുഞ്ഞുമോളിന്റെ പോരാട്ടമാണ് നിരത്തിലെ ക്രൂരതയില്‍ പൊലിഞ്ഞത്. എഫ്‌സിഐ ഗോഡൗണിലെ കരാര്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനു സമീപം ചെറിയൊരു കട തുടങ്ങിയിരുന്നു.

വീട്ടില്‍ പായസം തയാറാക്കി പ്രിയപ്പെട്ടവര്‍ക്കു നല്‍കിയെങ്കിലും തികഞ്ഞില്ല. വീണ്ടും തയാറാക്കി ബാക്കിയുള്ളവര്‍ക്കു നല്‍കാന്‍ വൈകീട്ട് ആനൂര്‍ക്കാവിലെ കടയിലേക്കു പോയതായിരുന്നു. സാധനങ്ങള്‍ വാങ്ങി ഇറങ്ങിയപ്പോഴേക്കും സഹോദരന്റെ ഭാര്യ സ്‌കൂട്ടറില്‍ വിളിക്കാനെത്തി. പക്ഷേ ആ യാത്ര വീട്ടിലെത്തിയില്ല. എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളിന്‍റെ മരണം നാട്ടുകാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്‌കരിച്ചത്.

ഓണാഘോഷത്തിനായി മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതികളായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും. സദ്യയ്ക്കു ശേഷം സമീപത്തെ മൈതാനത്ത് എത്തിയ ഇവര്‍ സെല്‍ഫി എടുത്തും സന്തോഷം പങ്കിട്ടും കാറിലിരുന്നു മദ്യപിച്ചും സമയം ചെലവിട്ട ശേഷമാണു മടങ്ങിയത്. തിരിച്ചുള്ള യാത്രയിലാണ് അപകടം.

അപകടത്തിനു ശേഷം പിന്നാലെയെത്തിയ നാട്ടുകാര്‍ക്കു പിടികൊടുക്കാതെ ഇടറോഡുകളിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ കരുനാഗപ്പള്ളി കോടതിക്കു സമീപമെത്തിയത്. അതിനിടെ ചില വാഹനങ്ങളില്‍ തട്ടിയും മതില്‍ തകര്‍ത്തും യാത്ര തുടരുകയായിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് ആശുപത്രിയില്‍ വച്ചുള്ള പരിചയമാണു ഇരുവരും തമ്മിലുള്ള സൗഹൃദമായി മാറിയത്. അജ്മലിന്റെ കൂട്ടുകാര്‍ പിന്നീടു ഡോക്ടറുടെയും സുഹൃത്തായി മാറുകയായിരുന്നു.

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍

ആലപ്പുഴ: പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍.

തിങ്കളാഴ്ച രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്‌ട്രേഷന്‍ ട്രെയിലറാണ് രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്നപ്പോള്‍ ട്രെയിലര്‍ നിര്‍ത്തി. അപകടം നവ്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ കെ എസ് ജയന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടര്‍ന്നത്.

ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഓണത്തിരക്ക്: 23 വരെ അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കേരളത്തില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകള്‍ സര്‍വീസ് നടത്തും. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക സര്‍വീസുകളും നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ് വഴിയും ENTE KSRTC NEO OPRS മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവിലുള്ള സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസി, ഡിലക്‌സ് ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തും. ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് കേന്ദ്രങ്ങളില്‍നിന്ന് അധികമായി ബസുകളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

നിപ: മലപ്പുറത്ത് അഞ്ചുവാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ

നിപ: മലപ്പുറത്ത് അഞ്ചുവാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ

മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും കലക്ടർ നിർദേശം നൽകി.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത്. മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തുടർന്ന് മെഡിക്കൽ ഓഫിസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് എന്ന സംശയം ഉണ്ടായത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫിസർ വഴി ലഭ്യമായ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ബംഗലുരുവിൽ വിദ്യാർഥിയായ യുവാവാണ് മരിച്ചത്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.