രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ: ജീവനൊടുക്കിയത് ഒരേ കയറിൽ

രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ: ജീവനൊടുക്കിയത് ഒരേ കയറിൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

കണ്ണൂര്‍: ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.

വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്.

സ്വര്‍ണവില ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചു; 54,500ന് മുകളില്‍

സ്വര്‍ണവില ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചു; 54,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് വര്‍ധിച്ചത്.

രണ്ട് ഫാനും രണ്ട് ബൾബും; കറണ്ട് ബില്ല് വന്നത് 6000 രൂപ, ഭിന്നശേഷിക്കാരന് കെഎസ്ഇബിയുടെ ഇരുട്ടടി

രണ്ട് ഫാനും രണ്ട് ബൾബും; കറണ്ട് ബില്ല് വന്നത് 6000 രൂപ, ഭിന്നശേഷിക്കാരന് കെഎസ്ഇബിയുടെ ഇരുട്ടടി

തൃശൂർ: പഞ്ചായത്തിന്റെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരനായ വയോധികന് കെഎസ്ഇബിയുടെ കുരുക്ക്. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതനായ വസന്തകുമാറിന് ഇത്തരണ വൈദ്യുതി ബില്ല് വന്നത് ആറായിരം രൂപയാണ്. മാസം മുന്നൂറിൽ താഴെ മാത്രം ബില്ല് വന്നിരുന്നിടത്താണിത്.

രണ്ട് മാസം മുൻപ് ഇടിമിന്നലിനെ തുടർന്ന് വസന്തകുമാറിന്റെ വീടിന്റെ മീറ്റർ ബോർഡ് കേടായിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ ഇദ്ദേഹം കാലിൽ പഴുപ്പ് കൂടിയതിനെത്തുടർന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. ഇതിനിടെ 1400 രൂപയുടെ ആദ്യ ബില്ല് എത്തി. ആ തുക ഒരുവിധം അടച്ചെങ്കിലും കഴിഞ്ഞ മാസം ആറായിരം രൂപയുടെ ബില്ല് വന്നതോടെ വസന്തകുമാർ ഞെട്ടി. വീട്ടിൽ ആകെ ഉള്ളത് രണ്ട് ഫാനും രണ്ട് ബൾബുമാണ്.

ഇക്കാര്യം കെഎസ്ഇബിയിൽ അറിയിച്ചപ്പോൾ മീറ്ററിൽ നിന്ന് വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കുന്നതാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. തുക അടയ്ക്കാതെ നിർവാഹമില്ലെന്നും കെഎസ്ഇബി അറിയിച്ചു. ബില്ല് അടയ്ക്കാതെ വന്നതോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഫ്യൂസ് ഊരി.

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഇരുകാലിനും ശസ്ത്രക്രിയ കഴിഞ്ഞു; ശ്രുതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു, വാർഡിയേക്ക് മാറ്റി

ഇരുകാലിനും ശസ്ത്രക്രിയ കഴിഞ്ഞു; ശ്രുതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു, വാർഡിയേക്ക് മാറ്റി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയയ് ശേഷം ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌ കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ബുധനാഴ്ച രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ജെൻസന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകിയാണ് യാത്രയാക്കിയത്. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു സംസ്കാരം നടന്നത്.