by Midhun HP News | Aug 13, 2024 | Latest News, കേരളം
നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ നിർണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നു എന്ന് കുട്ടിയുടെ മാതാവ് സോന പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ ഡോക്ടറുടെ മൊഴി പ്രധാനം.
കുട്ടി പൂർണ വളർച്ച എത്തിയത് എന്ന് ഫോറൻസിക് വിഭാഗം. സോനയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കുട്ടിയെ കൈമാറിയത് മരണശേഷമെന്നാണ് നിഗമനം. പ്രസവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് തോമസിന് കുട്ടിയെ നൽകുന്നത്. പ്രസവം നടന്നത് 7 ന് പുലർച്ചെ 1.30 നും കുട്ടിയെ കൈമാറിയത് 8 ന് പുലർച്ചെയുമാണെന്നാണ് കണ്ടെത്തൽ. അതുവരെ കുട്ടിയെ സൂക്ഷിച്ചത് വീടിന്റെ ടെറസിന്റെ സൺഷേഡിലും, സ്റ്റെയർകേസിന് അടിയിലും ആണ്.

by Midhun HP News | Aug 13, 2024 | Latest News, കേരളം
തിരുവനന്തപുരം: ശ്രീലങ്കക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് പരക്കെ മഴ. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ വരുന്ന അഞ്ചു ദിവസത്തേക്ക് ജാഗ്രത നിർദ്ദേശവുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. കിഴക്കൻ മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ അതിജാഗ്രത നിർദ്ദേശമുണ്ട്. ചകവാതച്ചുഴി അറബിക്കടലിലെത്തി ന്യൂനമർദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ.
by Midhun HP News | Aug 13, 2024 | Latest News, കേരളം
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇതുവരെ പുനരാരംഭിച്ചില്ല. നാവിക സേന രാവിലെ 9 മണിയോടെ പുഴയിൽ തെരച്ചിൽ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പുഴയിലിറങ്ങാൻ നാവികസേനക്ക് ഇതുവരെ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല
മഴ നിന്നതും നദിയിലെ ഒഴുക്ക് കുറഞ്ഞതും അനുകൂല സാഹചര്യമായതോടെയാണ് ഇന്ന് മുതൽ വീണ്ടും തെരച്ചിൽ തുടരുമെന്ന് അറിയിച്ചത്. സോണാർ പരിശോധന നടത്തുമെന്നാണ് ഇപ്പോൾ ജില്ലാ ഭരണകൂടം അറിയിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. ഇത്തരത്തിലുള്ള അലംഭാവം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. നദിയിൽ ഒഴുക്കില്ല. ജലനിരപ്പും കുറവാണ്. ഏറ്റവും അനുകൂല സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവികസേനക്ക് അനുമതി നൽകിയിട്ടില്ല. ഈ അവസരത്തിൽ പുഴയിൽ മുങ്ങി പരിശോധന നടത്തുന്നതാണ് നല്ലതെന്നും ജിതിൻ പറഞ്ഞു.
by Midhun HP News | Aug 13, 2024 | Latest News, കേരളം
തൃശൂർ: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തൃശൂർ ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജിയുടെ മകൾ എൽവിന റെജി (10) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് കുട്ടിയെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയാണ്.

by Midhun HP News | Aug 13, 2024 | Latest News, കേരളം
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കോടതി ഒരാഴ്ച സമയം നല്‍കി.
റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. അരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന, സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി നല്‍കിയത്.
വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്. വിമന്‍ ഇന്‍ കലക്ടീവും വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് എങ്ങനെയാണ് ഹര്‍ജിക്കാരനെ ബാധിക്കുകയെന്ന് വ്യക്തമല്ല. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

by Midhun HP News | Aug 13, 2024 | Latest News, കേരളം
തിരുവനനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. അതേസമയം, പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. കാസർകോട്, ആലപ്പുഴ ജില്ലയൊഴികെ മറ്റെല്ലായിടത്തും യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആലപ്പുഴയും കാസർകോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴ പെയ്യും. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാനും പാടില്ല.
Recent Comments