ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

തിരുവനന്തപുരം​ : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകിയാൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാനാകും. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർഥികൾക്കും അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർക്ക്, കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ ഈ മാസം 10 ന് വൈകിട്ട്‌ 5 വരെ വരുത്താം.

വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് വീഴ്ച, ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായി, അയ്യപ്പ സംഗമം പാളി; സിപിഎം വിലയിരുത്തല്‍

വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് വീഴ്ച, ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായി, അയ്യപ്പ സംഗമം പാളി; സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും അകന്നത് നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ കാരണമായെന്ന് സിപിഎം വിലയിരുത്തല്‍. വര്‍ഗീയപരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് വീഴ്ചയാണ്. ഇത് ഇടതു പക്ഷത്തുള്ളവര്‍ക്കു പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും സിപിഎം വിലയിരുത്തല്‍. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഗോള അയ്യപ്പസംഗമം ഉദ്ദേശിച്ച രീതിയിലല്ല ജനങ്ങളിലെത്തിയത്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് സംഗമത്തിന്റെ ശോഭകെടുത്തി. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കിയെന്നും വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ ഭരണവിരുദ്ധ വികാരവും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ ആസൂത്രിത പ്രചാരണങ്ങളും വോട്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായി. ഭരണത്തില്‍ വന്ന വീഴ്ചകള്‍ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചു. സര്‍ക്കാരിന്റെ ചില ഭരണ നടപടികളോട് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ ഭരണത്തില്‍ പാർട്ടി സംഘടനാ സംവിധാനം മുരടിച്ചെന്നും സിപിഎം വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച സംഘടനാ വീഴ്ചയുടെ മുഖ്യകാരണം സംഘടനാ തലത്തിലെ മുരടിപ്പാണ്. ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായി. ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. പലവിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയി. ഒറ്റപ്പെട്ട നിലയിലുളള തിരുത്തല്‍ കൊണ്ട് ഫലമുണ്ടാകില്ല. തിരുത്തല്‍ എല്ലാ തലത്തിലും വേണം. പരാജയത്തിന്റെ ഉത്തരവാദികള്‍ ഏതെങ്കിലും വ്യക്തികള്‍ അല്ല. നേതൃത്വത്തിന്റെ കൂട്ടായ വീഴ്ചയാണ്. വിമര്‍ശനാത്മകമായി ഉള്‍ക്കൊണ്ട് സ്വയം തിരുത്തണം. തിരുത്താന്‍ തയാറാകാത്തവരെ തിരുത്തിക്കണം.

സ്ഥാനാർത്ഥി നിർണയത്തിൽ ജാഗ്രതക്കുറവുണ്ടായി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണം. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമാണ്. കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ചകൂടി നടത്തും. പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്നുമാസത്തെ സാവകാശം നൽകുമെന്നാണ് എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

KEAM 2026: വിദ്യാർഥികൾക്ക് ആശ്വാസം! മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള തീയതി നീട്ടി

KEAM 2026: വിദ്യാർഥികൾക്ക് ആശ്വാസം! മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾക്ക് പ്ലസ് ടുവിന്റെ മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയം നീട്ടി. സർക്കാർ തീരുമാനം സിബിഎസ്‌ഇ വിദ്യാർഥികൾക്ക് ആശ്വാസമാകും. പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പുനർമൂല്യനിർണയ നടപടികൾ വൈകുന്നതിനെ തുടർന്ന് കേരളത്തിലെ ഏകദേശം 20,000 വിദ്യാർഥികൾക്ക് ഇതുവരെ മാർക്ക് ഉൾപെടുത്താൻ കഴിഞ്ഞിരുന്നില്ല.

നേരത്തെ,ജൂൺ 7-നുള്ളിൽ മാർക്ക് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ റീ-വാലുവേഷനുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നതിനിടെയാണ് സമയം നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷനോട് (CEE) സമയപരിധി നീട്ടാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

സമയപരിധിക്കുള്ളിൽ മാർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം കൺഫർമേഷൻ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർഥികൾ സമയപരിധിക്ക് മുമ്പ് തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ CEE കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

https://cee.kerala.gov.in/cee/index.php

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന്‍ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുരളീധരന്‍ മരിച്ചത്.

പറവൂര്‍ സ്വദേശിനി സരസ്വതി അമ്മ കഴിഞ്ഞദിവസം വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചിരുന്നു. പനിയ്‌ക്കൊപ്പം തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വെസ്റ്റ് നൈല്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തത്.തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം. പനി ബാധിച്ചാൽ ഉടൻ വിദ​ഗ്ധ ചികിത്സ തേടണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിച്ചു.

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; ഓര്‍ഡിനറി ബസുകളില്‍ മാത്രം, കൂടുതല്‍ സൗജന്യം നൂറ് ദിവസത്തിന് ശേഷം

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; ഓര്‍ഡിനറി ബസുകളില്‍ മാത്രം, കൂടുതല്‍ സൗജന്യം നൂറ് ദിവസത്തിന് ശേഷം

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി അനുസരിച്ച് ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചത്. ഇത് ഏത് രീതിയില്‍ നടപ്പാക്കുമെന്നതിനെ സംബന്ധിച്ച് പിന്നീടുള്ള ദിവസങ്ങൡ പഠിച്ച് തീരുമാനമെടുക്കുമെന്നാണ് മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക എന്നും വി ഡി സതീശന്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ യാത്ര പ്രഖ്യാപനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. തുടക്കത്തില്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം അനുവദിക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടം നടപ്പാക്കും. തുടക്കത്തില്‍ തന്നെ ഓര്‍ഡിനറി ബസുകള്‍ക്ക് പുറമേ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി സൗജന്യ യാത്ര അനുവദിക്കാനായിരുന്നു ധാരണയിലെത്തിയത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കുറവായതിനാല്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യയാത്ര അനുവദിച്ചാല്‍ ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു ആലോചന മുന്നോട്ടുപോയത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സാമ്പത്തിക ബാധ്യത അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യം അനുവദിക്കാന്‍ തീരുമാനിച്ചത്.

ഓര്‍ഡിനറി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാല്‍ ഇത് 65 കോടിയായി ഉയരും. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സൗജന്യം അനുവദിച്ചാല്‍ ചെലവ് വീണ്ടും കൂടി. പ്രതിമാസം 90 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാം ക്ലാസിലും സൗജന്യം അനുവദിച്ചാല്‍ 112 കോടി രൂപയാണ് വേണ്ടി വരിക. അങ്ങനെ വരുമ്പോള്‍ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാന്‍ സാധിക്കില്ല. ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും. നിലവില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്. സര്‍ക്കാര്‍ പിന്നീട് പലിശസഹിതം നല്‍കുന്ന തരത്തിലാണ് ഇതിന് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സമാനമായ നിലയില്‍ സര്‍ക്കാര്‍ ഏജന്‍സി സൗജന്യയാത്രയുടെ ചെലവ് ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ പിന്നീട് പലിശ സഹിതം നല്‍കുന്ന രീതിയാണ് ആലോചിക്കുന്നത്. ഇതിനായി കെഎഫ്‌സിയെയാണ് സമീപിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ ക്രമീകരണം ഒരുക്കുന്നതിന് ധനകാര്യസെക്രട്ടറിയെ ചുമതലപ്പെടുത്താനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ, അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000ലധികം രൂപ

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ, അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000ലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപയാണ് കുറഞ്ഞത്. 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണവില കുറയാന്‍ കാരണം. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴില്‍ കണക്കുകളാണ് പുറത്തുവന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പലിശനിരക്ക് കൂട്ടാന്‍ ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന് ആത്മവിശ്വാസം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.