നിതിന്‍ രാജിന്റെ മരണം: ഡോ. റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീതയും കേരളം വിട്ടുവെന്ന് പൊലീസ് കണ്ടെത്തല്‍

നിതിന്‍ രാജിന്റെ മരണം: ഡോ. റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീതയും കേരളം വിട്ടുവെന്ന് പൊലീസ് കണ്ടെത്തല്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകര്‍ കേരളം വിട്ടെന്ന് പൊലീസ്. അധ്യാപകനും ഓറല്‍ പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം ആന്ധ്രയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രതി ചേര്‍ക്കപ്പെട്ട അധ്യാപിക ഡോ. സംഗീത നമ്പ്യാറും കേരളത്തില്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

നിതിന്റെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയിരുന്ന ഡോ. റാമിനെ 16 ന് കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ആന്ധ്ര സ്വദേശിയാണ് ഇയാള്‍. ഈ മാസം 10 ന് ഉച്ചയ്ക്കാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ഈ മാസം 12 നാണ് പ്രത്യേക അന്വേഷണ സംഘം അധ്യാപകരായ ഡോ. റാമിനും ഡോ. സംഗീതയ്ക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണ, ജാതീയ അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നിതില്‍ മരിച്ച് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ലോണ്‍ ആപ്പ് കാരണമാണ് നിതിന്‍ രാജ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കേസെടുത്തതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കുന്നുണ്ട്. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും.

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വില്‍പ്പനയില്‍ നേട്ടവുമായി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളില്‍ നിന്നായി ഞായറാഴ്ച വൈകീട്ട് വരെ ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്.

ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായില്ലെന്നത് വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായതായും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.

അലിന്‍ ജോസ് പെരേരയെ വിളിച്ച് വരുത്തി അപമാനിച്ചു? ഷര്‍ട്ടൂരി റോഡിലൂടെ നടത്തി

അലിന്‍ ജോസ് പെരേരയെ വിളിച്ച് വരുത്തി അപമാനിച്ചു? ഷര്‍ട്ടൂരി റോഡിലൂടെ നടത്തി

സോഷ്യല്‍ മീഡിയയിലെ താരമാണ് അലിന്‍ ജോസ് പെരേര. സിനിമയുടെ റിവ്യു പറഞ്ഞ് വൈറലായി മാറിയ അലിന്‍ ജോസ് പെരേരയുടെ വിഡിയോകള്‍ ട്രോളുകളിലും മറ്റും നിറയാറുണ്ട്. വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ല. അലിന്‍ ജോസ് പെരേരയെ വിവാഹ ചടങ്ങില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്.

മലപ്പുറം കൊണ്ടോട്ടിയില്‍ നടന്നൊരു വിവാഹത്തിന് അലിന്‍ ജോസ് പെരേരയെ അതിഥിയായി ക്ഷണിച്ചിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ അലിന്‍ ജോസ് പെരേരയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് അവഹേളിക്കുകയും ഇറക്കി വിടുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ഇതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.

വിവാഹത്തില്‍ പങ്കെടുക്കുന്ന അലിന്‍ ജോസ് പെരേരയേയും പിന്നീട് അദ്ദേഹം റോഡിലൂടെ നടന്നു പോകുന്നതും വിഡിയോയില്‍ കാണാം. അലിന്‍ ജോസിന് പിന്നാലെ കളിയാക്കി കൊണ്ട് യുവാക്കളുടെ ഒരു സംഘവുമുണ്ട്. ഷര്‍ട്ട് ഊരിപ്പിച്ചതായും വിഡിയോയില്‍ കാണാം. ഒടുവില്‍ എല്ലാത്തിനുമൊരു പരിധിയുണ്ടെന്ന് യുവാക്കളോട് പറയുന്ന അലിന്‍ ജോസ് പെരേരയേയും കാണാം.

വിഡിയോ വൈറലായതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ക്ഷണിച്ചു വരുത്തി അപമാനിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ലെന്നാണ് വിമര്‍ശനം. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. മനുഷ്യനെ മനുഷ്യനായി കണ്ട് ബഹുമാനം നല്‍കാനാകണം. ആള്‍ക്കൂട്ട ആക്രമണം അംഗീകരിക്കാനാകില്ലെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്നും ആരോപണമുണ്ട്. അലിന്‍ ജോസ് പെരേരയും അറിഞ്ഞു കൊണ്ട് ചെയ്തതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ അലിന്‍ ജോസ് പെരേര ഇതുവരേയും പ്രതികരിച്ചിട്ടില്ല. അലിന്‍ ജോസ് പെരേരയെ വിവാഹങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പണം നല്‍കി അതിഥിയായി ക്ഷണിക്കാറുണ്ട്.

തൃശൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, സഹോദരന്റെ നില ഗുരുതരം

തൃശൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, സഹോദരന്റെ നില ഗുരുതരം

തൃശ്ശൂര്‍: കോടാലിയില്‍ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കോടാലിയില്‍ കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ മകന്‍ ആൻ ജോയാണ് മരിച്ചത്. ആനു ജോയുടെ സഹോദരന്‍ അനോജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തലേദിവസം രാത്രി ജ്യൂസ് കുടിച്ചതിന് ശേഷമാണ് കുട്ടികള്‍ കിടന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് മനസിലായത്. പിന്നാലെ ബന്ധുക്കൾ വീടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തുകയായിരുന്നു.

സിപിഎം നേതാവ്, കേര ഫെഡ് മുന്‍ ചെയര്‍മാന്‍ വി പി ശശീന്ദ്രന്‍ അന്തരിച്ചു

സിപിഎം നേതാവ്, കേര ഫെഡ് മുന്‍ ചെയര്‍മാന്‍ വി പി ശശീന്ദ്രന്‍ അന്തരിച്ചു

കൊച്ചി: കേരഫെഡ് മുന്‍ ചെയര്‍മാനും സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അശമന്നൂര്‍ മേതല വൈക്കത്ത് വീട്ടില്‍ വി പി ശശീന്ദ്രന്‍ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.

എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് മുന്‍ ചെയര്‍മാന്‍, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൂപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, അശമന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, എകെജി മെമ്മോറിയല്‍ എജുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, പെരുമ്പാവൂര്‍ റേഞ്ച് ചെത്ത് കള്ള് ഷാപ്പ് തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു. നിലവില്‍ ഓടത്താലി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യ: പരേതയായ അജിതകുമാരി (മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, വിരമിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥ). മക്കള്‍: ബിനില്‍രാജ് (ഫെഡറല്‍ ബാങ്ക് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ലക്ഷ്മി ലത (ഫെഡറല്‍ ബാങ്ക്, കീഴില്ലം). മരുമക്കള്‍: സുനിത (ഇഎസ്‌ഐ, ചാലക്കുടി), ബി അരുണ്‍ (ഫെഡറല്‍ ബാങ്ക്, അങ്കമാലി).

വടകരയിലെ 25 കാരന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; പരാതിയുമായി കുടുംബം

വടകരയിലെ 25 കാരന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; പരാതിയുമായി കുടുംബം

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍ ആപ്പുകാരുടെ ഭീഷണി വീഷ്ണുവിന് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. വിഷ്ണുവിന്റെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. വഴിയില്‍ വെച്ച് ഒരു സുഹൃത്തിനെ കണ്ടു. അവര്‍ സംസാരിക്കുന്നതിനിടെ ഒരു ഫോണ്‍കോള്‍ വന്നുവെന്നും, തുടര്‍ന്ന് വിഷ്ണു പരിഭ്രാന്തനായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ആദ്യം വടകര പൊലീസിനാണ് പരാതി നല്‍കിയിരുന്നത്. പിന്നീട് റൂറല്‍ സൈബര്‍ വിംഗില്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.

ലോണ്‍ എടുത്ത പതിനായിരം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന് തുടക്കത്തില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കാന്‍ തുടങ്ങി. ഇതോടെ വിഷ്ണു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സമീപവാസിയില്‍ നിന്നും വിഷ്ണു പണം വായ്പ വാങ്ങിയിരുന്നതായും വിവരമുണ്ട്. കാസര്‍കോടാണ് വിഷ്ണുവിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.