‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജന്‍സിനെതിരെ കെ പി ശശികല

‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജന്‍സിനെതിരെ കെ പി ശശികല

തിരുവനന്തപുരം: നന്ദഗോവിന്ദം ഭജന്‍സ് ക്ഷേത്രത്തില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്ത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്നും ചിക്കന്‍ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ശശികലയുടെ വിമര്‍ശനം.

ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങള്‍ മണിക്കൂറുകള്‍ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്! പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാല്‍ അത് പലതിനേയും ഒഴുക്കി കളയും! ചൂരല്‍മലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. Any How ആശംസകള്‍. ചിക്കന്‍ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണെന്നും ശശികല കുറിച്ചു.

ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് പാടിയത്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദഗോവിന്ദം ഭജന്‍സിനെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി.

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 40 പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 40 പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. മൂന്ന് പേര്‍ മരിച്ചു. നാല്‍പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പാടത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ്. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. 30 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. 4 പേരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രദേശത്താകെ പുക നിറഞ്ഞിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.രണ്ട് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൂക്ഷിച്ചിരിക്കുന്ന ബാക്കി പടക്കങ്ങള്‍ ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ നിര്‍മിക്കുന്നത്. തൃശൂരുള്ള മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. പാടത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ്. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘സ്‌ട്രോങ് റൂം തുറക്കുന്ന കാര്യം ഫാത്തിമ തഹ്ലിയ അറിഞ്ഞിരുന്നു’; ലീഗിലും യുഡിഎഫിലും കടുത്ത അതൃപ്തി

‘സ്‌ട്രോങ് റൂം തുറക്കുന്ന കാര്യം ഫാത്തിമ തഹ്ലിയ അറിഞ്ഞിരുന്നു’; ലീഗിലും യുഡിഎഫിലും കടുത്ത അതൃപ്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്റ്റോര്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. മുറി തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ്ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിക്കാതിരുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്നത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, രാവിലെ എട്ട് മണിക്കുതന്നെ സ്റ്റോര്‍ റൂം തുറക്കുന്ന കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്ലിയ വ്യക്തമാക്കുകയായിരുന്നു.

ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖിനോടും ഈ വിവരം തഹ്ലിയ പങ്കുവെയ്ക്കാതിരുന്നതും കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങളെടുക്കാവൂ എന്ന നിര്‍ദേശം ലീഗ് നേതൃത്വം തഹ്ലിയക്ക് നല്‍കിയെന്നാണ് അറിവ്. കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ജെഡിടി ഇസ്ലാം സ്‌കൂളിലെ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ജെഡിടി സ്‌കൂളിലെ പ്രധാന കവാടത്തിന് സമീപം എല്ലാ സ്‌ട്രോങ് റൂമുകളും കാണാനായി ‘പബ്ലിക് വ്യൂയിങ് സെന്റര്‍’ സ്ഥാപിച്ചിരുന്നു. സ്‌ട്രോങ് റൂം നിരീക്ഷണത്തിനായി ഇവിടെയുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരാണ് ഉദ്യോഗസ്ഥര്‍ മുറി തുറക്കുന്നത് ആദ്യം സ്‌ക്രീനില്‍ കണ്ടത്. അവര്‍ വിവരം യുഡിഎഫ് ജില്ലാ നേതാക്കളെ അറിയിച്ചു. കളക്ടറോട് അന്വേഷിച്ചപ്പോള്‍ പേരാമ്പ്ര മണ്ഡലത്തിന്റെ വരണാധികാരിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെയാണ് മുറി തുറന്ന സംഭവം വിവാദമായത്.

തെങ്ങോളം വളരുന്നു ‘കയറ്റക്കൂലി’, തെങ്ങു കയറ്റക്കാരുടെ വരുമാനത്തില്‍ 83 ശതമാനം വര്‍ധന

തെങ്ങോളം വളരുന്നു ‘കയറ്റക്കൂലി’, തെങ്ങു കയറ്റക്കാരുടെ വരുമാനത്തില്‍ 83 ശതമാനം വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനത്തില്‍ 83 ശതമാനം വര്‍ധന. 2015ല്‍ ശരാശരി 755 രൂപയായിരുന്നു കൂലി. പത്തുവര്‍ഷം കൊണ്ട് കൂലിയില്‍ 83 ശതമാനം വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ല്‍ കൂലി ശരാശരി 1,380 രൂപയായാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി മറ്റു വിദഗ്ധ തൊഴിലാളി വിഭാഗങ്ങളേക്കാളും വേഗത്തിലാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം വര്‍ധിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തെ 28,000 സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതലാണ് ഒരു തെങ്ങുകയറ്റ തൊഴിലാളി ഒരു മാസത്തിലെ ശരാശരി 21 പ്രവൃത്തിദിവസം കൊണ്ട് സമ്പാദിക്കുന്നത്. ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം 1,400 രൂപയായിരിക്കുമ്പോള്‍ സംസ്ഥാനത്തെ 5.23 ലക്ഷം ജീവനക്കാരില്‍ 5.5 ശതമാനം പേരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 30,000 രൂപയില്‍ താഴെയാണ്. അതായത് പ്രതിദിനം 1,000 രൂപയില്‍ താഴെ മാത്രം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, ജോലി സുരക്ഷ, മറ്റ് അലവന്‍സുകള്‍ എന്നിവയൊന്നും തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കില്ല എന്നതും ശ്രദ്ധേയമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2015ലെയും 2024ലെയും വിലസൂചിക വിശകലന റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്തപ്പോഴാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ കൂലിയില്‍ ഉണ്ടായ വര്‍ധന വ്യക്തമായത്. താരതമ്യ പഠനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധന രേഖപ്പെടുത്തിയത് തെങ്ങുകയറ്റ തൊഴിലാളികളാണ് (83 ശതമാനം). കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാലാണ് താന്‍ കേരളത്തിലേക്ക് വന്നതെന്ന് ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഛത്തീസ്ഗഡ് സ്വദേശിയായ ശിവനാരായണ്‍ മറാവി (36) പറയുന്നു.

നാട്ടില്‍ സ്വന്തമായി അഞ്ചേക്കര്‍ ഭൂമിയില്‍ റാഗിയും ഉരുളക്കിഴങ്ങും കൃഷി ചെയ്തിരുന്ന ഇദ്ദേഹം, ഒരു മലയാളി കരാറുകാരന്റെ ക്ഷണം വഴിയാണ് കേരളത്തിലെത്തിയത്. ‘ആദ്യ ദിവസം മരത്തിന് മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ കാലുകള്‍ വിറച്ചു. എന്നാല്‍ യന്ത്രം ഉപയോഗിച്ച് മൂന്ന് ദിവസത്തെ പരിശീലനം ലഭിച്ചതോടെ ആ പേടി മാറി. ഇന്ന് എത്ര ഉയരമുള്ള തെങ്ങിലും ഞാന്‍ കയറും,’- അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മഴക്കാലത്ത് ഒഴികെ ബാക്കി എല്ലാ ദിവസവും പണി ലഭിക്കുമെന്നും പ്രതിദിനം 1,500 മുതല്‍ 2,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദഗ്ധ്യവും തൊഴിലിന്റെ അന്തസ്സും തമ്മിലുള്ള ബന്ധമാണ് സംസ്ഥാനത്തെ തെങ്ങുകയറ്റ രംഗത്തെ അതിഥി തൊഴിലാളികളുടെ വര്‍ധിച്ച് വരുന്ന സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന്് ലേബര്‍ സ്റ്റഡീസ് വിദഗ്ധനും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ രവി രാമന്‍ പറയുന്നു. ‘പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജോലികള്‍ക്കായി നാട്ടില്‍ ധാരാളം ആളുകളുണ്ട്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രത്യേക തൊഴില്‍ പഠിച്ചെടുത്ത് ഇന്ന് വലിയ വരുമാനം നേടുന്നു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് നൈപുണ്യം വികസിപ്പിക്കാനും തൊഴിലിന്റെ അന്തസ്സ് തിരിച്ചറിയാനും മലയാളികള്‍ ഇനിയും പഠിക്കേണ്ടതുണ്ട്,’- അദ്ദേഹം അഭിപ്രായപ്പെട്ടു.

2026-27 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച്, 28,648 സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 2,240 രൂപ മുതല്‍ 30,000 രൂപ വരെയുള്ള പരിധിയിലാണ്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച്, കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 25,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 35% ക്ഷാമബത്തയും (DA) 10% വീട്ടുവാടക അലവന്‍സും (HRA) ഉള്‍പ്പെടെ ഏകദേശം 36,250 രൂപയാണ് ലഭിക്കുക. അതേസമയം, 27 ദിവസം ജോലി ചെയ്യുന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് 37,800 രൂപ വരെ ലഭിക്കാം. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ജോലി സുരക്ഷയോ പെന്‍ഷനോ മെഡിക്കല്‍ ആനുകൂല്യങ്ങളോ ലഭ്യമല്ല. ശാരീരിക അധ്വാനവും അപകടസാധ്യതയുമുള്ള ജോലികള്‍ക്ക് ഇന്ന് കേരളത്തിലെ തൊഴില്‍ വിപണിയില്‍ വലിയ മൂല്യമുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

‘മകനെ കൊന്നവരെ കാണണ്ട’; നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍, പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

‘മകനെ കൊന്നവരെ കാണണ്ട’; നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍, പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

കണ്ണൂര്‍: മരിച്ച നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച് കോളജ് പ്രിന്‍സിപ്പലിനെ കാണാനാണ് എത്തിയത്. എന്നാല്‍, കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു.

മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിന്റെ അച്ഛന്‍ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.