കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്/ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷയിലെ വിദ്യാര്‍ഥികളുടെ നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 51,000 ത്തോളം വിദ്യാര്‍ഥികള്‍ പ്രവേശന യോഗ്യത നേടി. 79,044 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. റാങ്ക് പട്ടിക തയാറാക്കാനായി ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ മാര്‍ക്ക് സമര്‍പ്പണത്തിനായുള്ള വിജ്ഞാപനം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. 30 വരെ മാര്‍ക്ക് കണ്‍ഫേം ചെയ്യാം. ഇതിനു ശേഷമായിരിക്കും റാങ്ക് പട്ടിക തയാറാക്കുക.

കുറഞ്ഞ നിരക്കിൽ ഇനി ഡ്രൈവിങ് പഠിക്കാം; കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ പ്രവർത്തനം തുടങ്ങി

കുറഞ്ഞ നിരക്കിൽ ഇനി ഡ്രൈവിങ് പഠിക്കാം; കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു.

കൃത്യമായ സമയക്രമമനുസരിച്ചാവും പരിശീലനം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരാണ് അധ്യാപകര്‍..സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകും.എസ്/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായിരിക്കും.22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ 14 എണ്ണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുൻഗണന,നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.നല്ല ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകണമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.

ദീപുവിനെ വധിച്ചത് പണം തട്ടാനെന്ന് സംശയിച്ച് പൊലീസ്; ഇൻഷുറൻസ് പണം തട്ടാൻ ദീപു തന്നെ ആസൂത്രണം ചെയ്തതെന്ന് പ്രതി

ദീപുവിനെ വധിച്ചത് പണം തട്ടാനെന്ന് സംശയിച്ച് പൊലീസ്; ഇൻഷുറൻസ് പണം തട്ടാൻ ദീപു തന്നെ ആസൂത്രണം ചെയ്തതെന്ന് പ്രതി

തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിൻറെ കൊലക്കേസിലെ പ്രതി ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷാജിയെയും കസ്റ്റഡിയിലുള്ള ഇയാളുടെ ഭാര്യയെയും ഇന്നലെയും മലയത്തെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പ്രാഥമിക പരിശോധനക്കു ശേഷം പോലീസ് മടങ്ങിപ്പോയി. ഇന്ന് വീണ്ടും തെളിവെടുപ്പിനായി പ്രതിയെ മലയിൻകീഴിൽ എത്തിക്കാൻ സാധ്യതയുണ്ട്.അതേസമയം കൊലപാതകത്തെക്കുറിച്ച് പ്രതി പറയുന്ന മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറയുന്നു.

കടം കൂടിയതിനാൽ ഇൻഷുറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ പോലീസ് ഇത് തള്ളിക്കളയുന്നു. മോഷണത്തിന് വേണ്ടി തന്നെയായിരുന്നു കൊലപാതകം എന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം. ഇതിന് ആവശ്യമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. മറ്റാരെങ്കിലും സഹായത്തിനു ഉണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

മുന്‍ഭര്‍ത്താവ് കൈയും കാലും കെട്ടിയിട്ട് നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി

മുന്‍ഭര്‍ത്താവ് കൈയും കാലും കെട്ടിയിട്ട് നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ഭര്‍ത്താവിനെതിരെ ആരോപണം. നാല് ദിവസം മുമ്പ് വിവാഹമോചിതയായ യുവതിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ 45കാരനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോക്‌സോ കേസിലുള്‍പ്പെടെ പ്രതിയാണ് 45കാരന്‍. കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്നു വിവാഹമോചനം ലഭിച്ച യുവതി മകളുമൊത്തായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയെ ഉപദ്രവിച്ച ശേഷം നഗ്‌നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നും കുറിപ്പില്‍ പറയുന്നു. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.

ശക്തമായ മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ശക്തമായ മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

അവധി നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും പത്തനംതിട്ട ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ച വിവരം ശ്രദ്ധയില്‍പെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്. പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്.

ട്യൂഷന്‍ കഴിഞ്ഞ് വരുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണു; 14കാരന്‍ മരിച്ചു

ട്യൂഷന്‍ കഴിഞ്ഞ് വരുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണു; 14കാരന്‍ മരിച്ചു

ആലപ്പുഴ: ആറാട്ട് വഴിയില്‍ 14 കാരന്‍ മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ്. ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയല്‍പക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.