by liji HP News | Jun 21, 2024 | Latest News, Uncategorized, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴതുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട് തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴസ പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടുമാണ്.
by liji HP News | Jun 21, 2024 | Latest News, കേരളം
ഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ആറ് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
എന്നാല്‍ എവിടെ വച്ചാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഎ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില പരീശീലന കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ ഉടമസ്ഥര്‍ നീരിക്ഷണത്തിലാണെന്നും സിബിഐ പറയുന്നു. പരീക്ഷയുടെ ചോദ്യപ്പേര്‍ 48 മണിക്കൂര്‍ മുന്‍പേ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.നെറ്റ് പരീക്ഷയിലെ ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണം കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രാലയം സിബിഐക്ക് വിട്ടിരുന്നു. രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതല്‍ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാല്‍ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്ലൈന്‍ രീതിയിലേക്കു മാറ്റിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലെ നാഷനല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചനകള്‍ കൈമാറിയത്. ഇവ വിലയിരുത്തി പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
by liji HP News | Jun 21, 2024 | Latest News, കേരളം
അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വ്യക്തികൾ തുറന്നു പറയാത്തിടത്തോളം കാലം ഇടനിലക്കാർക്കെതിരെ നടപടിയെടുക്കാനാകില്ല. നിലവിൽ ഇത്തരം പരാതികൾ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എന്നാൽ അവയവ മാഫിയ സംബന്ധിച്ച വാർത്തകൾ വന്നതോടെ അവയവ ദാതാവിനെ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അവയവക്കടത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്
നെടുമ്പാശ്ശേരി കേസിൽ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ അവയവ കൈമാറ്റം നടന്നതായി കണ്ടെത്തിയിട്ടില്ല. അവയവദാതാക്കളായി നിരവധി പേർ വിദേശത്ത് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
by liji HP News | Jun 21, 2024 | Latest News, കേരളം
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവില്‍ ഇഡിക്ക് കടുത്ത വിമര്‍ശനം. ഇഡി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി അഭിപ്രായപ്പെട്ടു. കുറ്റകൃത്യവുമായി കെജരിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാനായിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
വിജയ് നായര്‍ കെജരിവാളിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇഡിക്ക് തെളിയിക്കാനായില്ല. കെജരിവാളുമായി ബന്ധമുള്ളവര്‍ കുറ്റം ചെയ്തിട്ടുണ്ടാകാം. ഒരു അന്വേഷണ ഏജന്‍സി നിയമവാഴ്ചയ്ക്ക് വിധേയമാണ്. മൊഴി രേഖപ്പെടുത്താന്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രയോഗിച്ചതിനെ റോസ് അവന്യൂ കോടതി ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇഡിയെ വിമര്‍ശിച്ചു.
അതേസമയം, വിചാരണക്കോടതി ജാമ്യം അനുവദിച്ചത് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇഡിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുകേസില്‍ മാര്‍ച്ച് 21 നാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.
by liji HP News | Jun 21, 2024 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങി. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയച്ചു. കാത് ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാൻ കാരണമായത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കൽ കോളേജിൽ രണ്ട് തിയറ്ററുകളാണുള്ളത്. ഇത് രണ്ടും അടച്ചിട്ടിട്ട് ആറു മാസമായി. ഇതിനുപുറമേയാണിപ്പോൾ കാത്ത് ലാബ് പണിമുടക്കിയത്. ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതാണ് കാരണം. മാസങ്ങളായി ശസ്ത്രക്രിയയ്ക്കുള്ള തീയതികൾ നീട്ടിവെയ്ക്കാറാണ് പതിവ്. എന്നാൽ, കാത് ലാബ് പ്രവർത്തനരഹിതമായതോടെ ചികിത്സ തേടിയെത്തിയ 26 പേരെയും തിരിച്ചയച്ചു.
കാർഡിയോളജി വിഭാഗത്തിലെ 3 കാത്ത് ലാബുകളിലൊന്ന് കാലപ്പഴക്കത്താൽ മുൻപേ ഉപയോഗശൂന്യമായിരുന്നു. രണ്ടാമത്തെ ലാബാകട്ടെ എസി പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ പൂട്ടി. രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പുതിയ കാത്ത് ലാബാണിപ്പോൾ പ്രവർത്തനരഹിതമായത്. ഇതോടെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങിയവയൊക്കെ മുടങ്ങി. ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതി എന്നിവയുള്ളതിനാൽ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുക മെഡിക്കൽ കോളേജുകളെയാണ്. എന്നാലിവിടെയും രക്ഷയില്ലാക്ക അവസ്ഥയാണിപ്പോള്‍.
കേടായ ട്യൂബ് വിദേശത്ത് നിന്ന് കൊണ്ടുവരാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ഈമാസം മുപ്പതോടെ കാത്ത് ലാബ് പ്രവർത്തിപ്പിക്കുമെന്നും തിയറ്ററുകൾ നവീകരണത്തിന്‍റെ ഭാഗമായാണ് അടച്ചിട്ടതെന്നും ഒരു മാസത്തിനുള്ളിൽ തുറക്കുമെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. എന്നാൽ, അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടവർക്ക് കാത്തു നിൽക്കാൻ സാധിക്കില്ല. വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയേ നിവർത്തിയുള്ളു.
by liji HP News | Jun 21, 2024 | Latest News, കേരളം
ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
Recent Comments