എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം; 11.30ന് പരീക്ഷാഹാളില്‍ എത്തണം, വിശദാംശങ്ങള്‍

എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം; 11.30ന് പരീക്ഷാഹാളില്‍ എത്തണം, വിശദാംശങ്ങള്‍

തിരുവനന്തപുരം: ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷാസമയം മാറ്റി. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം.

ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10ന് വൈകീട്ട് മൂന്നരയ്ക്കും തുടങ്ങും. ഒമ്പതിന് ഐസര്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഐസര്‍ പരീക്ഷയെഴുതുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് എന്‍ജിനീയറിങ് പരീക്ഷയെഴുതാനുള്ള ദിവസം മാറ്റിനല്‍കാമെന്ന് അറിയിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെയാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷ. പുതിയ സമയക്രമമനുസരിച്ച് രണ്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ 11.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. പത്തിന് വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെ നടക്കുന്ന ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് ഒരുമണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.

അഡ്മിറ്റ് കാർഡുകൾ

ജൂൺ 5 മുതൽ 9 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എഞ്ചിനീയറിങ്/ ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024- Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

‘ഇത് വേറെ വൈബ്’, ഇനി കോളജുകളിലും പ്രവേശനോത്സവം

‘ഇത് വേറെ വൈബ്’, ഇനി കോളജുകളിലും പ്രവേശനോത്സവം

കോട്ടയം: ജൂലൈ ഒന്നിനു സംസ്ഥാനവ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നു മന്ത്രി ആര്‍ ബിന്ദു . സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. 4 വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും.

സ്‌കൂള്‍ പ്രവേശനോത്സവം പോലെ നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകള്‍ പ്രവേശനോത്സവത്തിനു ക്ഷണിക്കണം. സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു. എംജി സര്‍വകലാശാലയില്‍ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുമായും നോഡല്‍ ഓഫിസര്‍മാരുമായും സംവദിക്കുകയായിരുന്നു മന്ത്രി.

ബിരുദ ഓണേഴ്‌സ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി ആര്‍ക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിലനിര്‍ത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല. ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ നടപ്പാക്കുമ്പോഴുള്ള പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും സമിതി വേണമെന്നും മന്ത്രി പറഞ്ഞു.

ബിരുദ ഓണേഴ്‌സ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി ആര്‍ക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിലനിര്‍ത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല. ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ നടപ്പാക്കുമ്പോഴുള്ള പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും സമിതി വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇക്കൊല്ലം ഏകീകൃത കലണ്ടര്‍ നടപ്പാക്കും. പരീക്ഷകള്‍ക്കു പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്തു നടത്തും.

ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശി മരിച്ചു

ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശി മരിച്ചു

കൊച്ചി: ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ പെരുമ്പാവൂര്‍ സ്വദേശി സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയന്‍ യാത്രയ്ക്കായി പുറപ്പെടാനിരിക്കേയാണ് ഉഷ്ണതരംഗത്തില്‍ സൂര്യാഘാതമേറ്റ് മരണം സംഭവിച്ചത്.

കപ്പല്‍ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണന്‍. റിട്ടയര്‍മെന്റിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. തീര്‍ത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പെരുമ്പാവൂരില്‍ എത്തിക്കും.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ അടുത്ത ഏഴുദിവസം സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത. തിങ്കള്‍വരെ തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നല്‍, ഉയര്‍ന്ന തിരമാല, കടലാക്രമണം എന്നിവയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് മീന്‍പിടിത്തം പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രവചിച്ചതിലും ഒരു ദിവസം മുമ്പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. ഇക്കാര്യം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടയൊണ് കേരള തീരത്ത് കാലവര്‍ഷക്കാറ്റ് എത്തിയത്. ഇത്തവണ കനത്തമഴയുണ്ടാകുമെന്നാണ് പ്രവചനം.

സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നാടകം മണികര്‍ണ്ണിക

സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നാടകം മണികര്‍ണ്ണിക

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2023ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മെയ് 25 മുതല്‍ 29 വരെ കെ.ടി മുഹമ്മദ് തിയേറ്ററില്‍ നടന്ന നാടകമത്സരത്തില്‍ മാറ്റുരച്ച 10 നാടകങ്ങളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ നാടകങ്ങള്‍ തിരഞ്ഞെടുത്തത്.19 കാറ്റഗറികളിലായാണ് അവാര്‍ഡ് നല്‍കുന്നത്.

സൗപര്‍ണ്ണിക തിരുവനന്തപുരത്തിന്റെ ‘മണികര്‍ണ്ണിക’ മികച്ച ഒന്നാമത്തെ നാടകമായും കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘പറന്നുയരാനൊരു ചിറക്’ മികച്ച രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു. മികച്ച നാടകത്തിന് ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും മികച്ച രണ്ടാമത്തെ നാടകത്തിന് ശില്പവും പ്രശംസാപത്രവും 30,000 രൂപയും ലഭിക്കും. കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ‘ശാന്തം’ എന്ന നാടകത്തിന്റെ സംവിധായകന്‍ രാജേഷ് ഇരുളത്തിനെ മികച്ച സംവിധായകനായും കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിച്ച ‘പറന്നുയരാനൊരു ചിറക്’ എന്ന നാടകത്തിന്റെ സംവിധായകന്‍ രാജീവന്‍ മമ്മിളിയെ മികച്ച രണ്ടാമത്തെ സംവിധായകനായും തെരഞ്ഞെടുത്തു.

കായകുളം ദേവാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ‘ചന്ദ്രികാവസന്തം’ എന്ന നാടകം രചിച്ച കെ.സി ജോര്‍ജ്ജാണ് മികച്ച നാടകകൃത്ത് . ശാന്തം എന്ന നാടകം രചിച്ച ഹേമന്ത്കുമാറാണ് മികച്ച രണ്ടാമത്തെ നാടകകൃത്ത്. മികച്ച സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപ വീതവും മികച്ച രണ്ടാമത്തെ സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപ വീതവും ലഭിക്കും.

ശാന്തത്തില്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗിരീഷ് രവിയെ മികച്ച നടനായും തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ വാണവരുടെയും വീണവരുടെയും ഇടം എന്ന നാടകത്തില്‍ തോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെയ്യാറ്റിന്‍കര സനലിനെ മികച്ച രണ്ടാമത്തെ നടനായും തെരഞ്ഞടുത്തു. പറന്നുയരാനൊരു ചിറക് എന്ന നാടകത്തില്‍ ഗംഗ,തംബുരു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മീനാക്ഷി ആദിത്യയാണ് മികച്ച നടി. മണികര്‍ണ്ണിക എന്ന നാടകത്തില്‍ ഝാന്‍സി റാണിയെ അവതരിപ്പിച്ച ഗ്രീഷ്മ ഉദയ് ആണ് മികച്ച രണ്ടാമത്തെ നടി. മികച്ച നടനും നടിക്കും ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപ വീതവും ലഭിക്കും. മികച്ച രണ്ടാമത്തെ നടനും നടിക്കും ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും.

പറന്നുയരാനൊരു ചിറകില്‍ ഗാനം ആലപിച്ച നിഷാദ്.കെ.കെയാണ് മികച്ച ഗായകന്‍. അക്ഷരകല തിരുവനന്തപുരം അവതരിപ്പിച്ച കുചേലനിലെ ഗാനം ആലപിച്ച ഡോ.ശ്യാമ.കെ.ആര്‍ ആണ് മികച്ച ഗായിക . ഇരുവര്‍ക്കും ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപ വീതവും ലഭിക്കും. പറന്നുയരാനൊരു ചിറകിന് സംഗീതം ഒരുക്കിയ ഉദയകുമാര്‍ അഞ്ചല്‍ ആണ് മികച്ച സംഗീത സംവിധായകന്‍. മണികര്‍ണ്ണികയ്ക്ക് വേണ്ടി ഗാനങ്ങള്‍ രചിച്ച വിഭു പിരപ്പന്‍കോടാണ് മികച്ച ഗാനരചയിതാവ് .ഇരുവര്‍ക്കും ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും.വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ഊഴം എന്ന നാടകത്തിന് രംഗപടം ഒരുക്കിയ വിജയന്‍ കടമ്പേരിയാണ് മികച്ച രംഗപട സംവിധായകന്‍. അദ്ദേഹത്തിന് ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും ലഭിക്കും.

വാണവരുടെയും വീണവരുടെയും ഇടത്തിന് ദീപസംവിധാനം ഒരുക്കിയ രാജേഷ് ഇരുളമാണ് മികച്ച ദീപസംവിധായകന്‍. മണികര്‍ണ്ണികയ്ക്ക് വസത്രാലങ്കാരം ഒരുക്കിയ വക്കം മാഹീനെ മികച്ച വസ്ത്രാലങ്കാരത്തിന് അവാര്‍ഡിന് തെരഞ്ഞെടുത്തു.വാണവരുടെയും വീണവരുടെയും ഇടത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ അനില്‍ മാളയെ മികച്ച പശ്ചാത്തല സംഗീത സംവിധായകനായും തെരഞ്ഞെടുത്തു. മണികര്‍ണ്ണിക നാടകത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത അനില്‍ എം അര്‍ജ്ജുനന്‍ ആണ് മികച്ച ശബ്ദ ലേഖകന്‍. മികച്ച ദീപ സംവിധായകന്‍,വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീത സംവിധായകന്‍, ശബ്ദലേഖകന്‍ എന്നിവര്‍ക്ക് ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും.

ചന്ദ്രികാവസന്തത്തില്‍ ചന്ദ്രിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനിത സുരേഷും മണികര്‍ണ്ണികയില്‍ ദമയന്തി,ക്യാപ്റ്റന്‍ ഗോഡണ്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുനില്‍ പൂമഠവും ജൂറി പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ഇരുവര്‍ക്കും ശില്പവും സാക്ഷ്യപത്രവും നല്‍കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. പ്രശസ്ത നാടകകൃത്തും നടനും തിരകഥാകൃത്തുമായ ബെന്നി പി നായരമ്പലം ജൂറി ചെയര്‍മാനായും അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സജിതാ മഠത്തില്‍,ഷിനില്‍ വടകര എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

നടന്മാരെന്നതുപോലെ നടിമാരും നാടകവേദിയില്‍ വലിയ കുതിപ്പ് തന്നെ നടത്തിയിട്ടുണ്ടെന്നും ഈ വര്‍ഷം അഭിനേത്രികളുടെ കടുത്ത മത്സരം തന്നെ നടന്നിട്ടുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു.സാങ്കേതിക വിദ്യയുടെ സര്‍ഗാത്മകമായ പ്രയോഗം പ്രൊഫഷണല്‍ നാടകവേദിയെ അത്യധികം മുന്നോട്ട് നയിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.എന്നാല്‍ സ്ത്രീ കലാകാരികള്‍ സാങ്കേതിക രംഗത്ത് ഈ വര്‍ഷം ഉണ്ടായിരുന്നതേയില്ല.പ്രൊഫഷണല്‍ നാടക സംഘങ്ങള്‍ക്കുവേണ്ടി സമഗ്രമായ ഒരു വർക്ക് ഷോപ് സംഘടിപ്പിക്കുന്നതിനും ജൂറി നിര്‍ദ്ദേശിച്ചു.

അക്കാദമിയിലേക്ക് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച 24 പ്രൊഫഷണല്‍ നാടകങ്ങളില്‍ നിന്നാണ് പത്ത് നാടകങ്ങള്‍ മത്സരത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നാടകങ്ങളാണ് അവാര്‍ഡിന് അര്‍ഹമായിട്ടുള്ളത്. അവാര്‍ഡ് സമര്‍പ്പണ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള ചില തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്നാണ് കോടതി ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.