ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-96 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FW 179242 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FX 578288 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ ഏൽപ്പിക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

പാലക്കാട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു

പാലക്കാട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ മയക്കുവെടിവെച്ച് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തിയാണ് കൂട്ടിലാക്കിയത്. തുടര്‍ന്ന് നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കി തുടങ്ങുന്നതിനിടെയാണ് പുലിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലി കമ്പിവേലിയില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തിരിച്ചിറങ്ങാന്‍ പറ്റാത്തവിധം കുടുങ്ങി കിടന്ന പുലിയെ രക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.

വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. ഒടുവില്‍ പുലിയെ കൂട്ടിലാക്കിയതോടെ നാട്ടുകാരും ആശ്വാസത്തിലായി. ഏതാണ്ട് നാല് വയസ് പ്രായം വരുന്ന പെണ്‍പുലിയാണ് വേലിയില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ പുലിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വനംവകുപ്പ് ആദ്യം പറഞ്ഞിരുന്നത്.

കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത

കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 5 ദിവസം ഇടി/മിന്നല്‍/കാറ്റ് (മണിക്കൂറില്‍ 30 മുതല്‍ 40 കീമീ ) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

കേരളത്തില്‍ അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യുനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

റെഡ് അലര്‍ട്ട് എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴ ഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് യെല്ലോ അലര്‍ട്ടാണുള്ളത്.

നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട്

23-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട്

24-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

25-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

705 വജ്രങ്ങള്‍; വില 357 കോടി: മാസ്റ്റര്‍ പീസ് നെക്ലെസില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

705 വജ്രങ്ങള്‍; വില 357 കോടി: മാസ്റ്റര്‍ പീസ് നെക്ലെസില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്കാണ്. മുടി മുറിച്ച് പുത്തന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവ് നിക്ക് ജൊനാസ് ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പ്രിയങ്ക അണിഞ്ഞ നെക്ലെസിലാണ്.

ബള്‍ഗറിയുടെ 140ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. ഹോളിവുഡി നടി ആന്‍ ഹാതവേ ഉള്‍പ്പടെയുള്ളവരും പങ്കെടുത്ത ചടങ്ങില്‍ വച്ച് ലക്ഷ്വറി ബ്രാന്‍ഡിന്റെ പുതിയ ഹൈ എന്‍ഡ് ജ്വല്ലറി കളക്ഷനും അവതരിപ്പിച്ചു. ബള്‍ഗറിയുടെ പുതിയ കളക്ഷനില്‍ ഉള്‍പ്പെട്ട സര്‍പെന്റി നെക്ലെസാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.

രാസമാലിന്യം കലര്‍ന്നോയെന്നു പരിശോധിക്കും; തെളിഞ്ഞാല്‍ കര്‍ശന നടപടി: പി രാജീവ്

രാസമാലിന്യം കലര്‍ന്നോയെന്നു പരിശോധിക്കും; തെളിഞ്ഞാല്‍ കര്‍ശന നടപടി: പി രാജീവ്

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. രാസമാലിന്യം കലര്‍ന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരണം എന്താണെന്ന് പരിശോധിക്കും. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സമീപനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായ രൂപത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. ഉത്തരവാദ നിക്ഷേപം, ഉത്തരവാദ വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ നയം. ഷട്ടറുകള്‍ തുറക്കുമ്പോള്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ കഴിയൂ എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് ,വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ടിന്മേല്‍ തക്കതായ നടപടിയുണ്ടാകുന്നതാണ്.

പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞതാണോ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ സംഭവം നടന്നതെന്ന് തിരിച്ചറിയാന്‍ സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതിനോടകം ശേഖരിച്ച് കുഫോസ് സെന്‍ട്രല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകും.

സിസിടിവി കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കിതില്‍ പങ്കുണ്ടോ എന്ന് ഉറപ്പ് വരുത്തും. അങ്ങനെ തെളിഞ്ഞാല്‍ ആ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. സംഭവം കൃത്യമായി ഫോളോ അപ്പ് ചെയ്ത് തുടര്‍നടപടികള്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും കര്‍ഷകരും. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ചത്ത മീനുകളുമായി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ചീഫ് എഞ്ചിനീയറെ തടഞ്ഞു. ചീഞ്ഞ മീനുകള്‍ ഓഫീസ് പരിസരത്തേക്ക് പ്രതിഷേധക്കാര്‍ വലിച്ചെറിയുകയും ചെയ്തു.

പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചീഞ്ഞ മീനുകള്‍ ഓഫീസ് വളപ്പിലേക്ക് എറിയുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മത്സ്യം കൂട്ടത്തോടെ ചത്തതില്‍ കോടികളുടെ നഷ്ടം ഉണ്ടായതായിട്ടാണ് കര്‍ഷകര്‍ പറയുന്നത്.

150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണ്ണമായി നശിച്ചുപോയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. കോടികളുടെ നഷ്ടമാണ് മത്സ്യക്കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. കൊച്ചി കോര്‍പ്പറേഷന്‍ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.