by Midhun HP News | May 20, 2024 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്തമഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ( തിങ്കള്‍, ചൊവ്വ) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ആലപ്പുഴയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് ജാഗ്രതയാണ് ആലപ്പുഴയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ ബുധനാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി അന്നേദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിക്കുന്ന മഴയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഓറഞ്ച് അലര്‍ട്ട് ( അതിശക്തമായ മഴ)
20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
21-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍
22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
23-05-2024:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട് ( ശക്തമായ മഴ)
20-05-2024 : വയനാട്, കണ്ണൂര്‍, കാസറഗോഡ്
21-05-2024 :പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
22-05-2024 : തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
23-05-2024 : കോട്ടയം, ഇടുക്കി, എറണാകുളം
24-05-2024 : ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട്
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിതീവ്രമഴ മുന്നറിയിപ്പ്:
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | May 20, 2024 | Latest News, കേരളം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-770 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂരിൽ വിറ്റ WC 808574 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WJ 550650 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ ഏൽപ്പിക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.
by Midhun HP News | May 20, 2024 | Latest News, കേരളം
ബംഗളൂരു: റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. രാജ്യത്ത് അടുത്തകാലത്തായി ഓടി കൊണ്ടിരിക്കുന്ന ബൈക്കില്‍ കമിതാക്കള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്. നിയമങ്ങളെയൊന്നും കൂസാതെ അപകടകരമായ രീതിയിലാണ് ബൈക്ക് യാത്ര. ഇപ്പോള്‍ കാമുകിയെ മടിയിലിരുത്തി ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മെയ് 17ന് നടന്ന സംഭവത്തിന്റെ വീഡിയോ ബംഗളൂരു പൊലീസ് ആണ് എക്‌സില്‍ പങ്കുവെച്ചത്. അപകടകരമായ രീതിയിലുള്ള കമിതാക്കളുടെ ബൈക്ക് യാത്ര ചര്‍ച്ചയായതോടെ ബംഗളൂരു പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചു. പ്രണയലീലയ്ക്ക് കമിതാക്കള്‍ ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡാണ് തെരഞ്ഞെടുത്തത്.
ബൈക്കില്‍ യുവാവിന്റെ മടിയില്‍ ഇടതുവശം ചരിഞ്ഞാണ് യുവതിയുടെ ഇരിപ്പ്. യുവാവിന്റെ കഴുത്തിന് ചുറ്റുമായിട്ടാണ് യുവതിയുടെ കൈ. ഇരുവരും ഹെല്‍മറ്റും ധരിച്ചിട്ടില്ല. റോഡ് അഭ്യാസപ്രകടനം നടത്താനുള്ള വേദിയല്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും നിര്‍ദേശിച്ച് കൊണ്ടാണ് ബംഗളൂരു പൊലീസ് വീഡിയോ പങ്കുവെച്ചത്.വണ്ടിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
by Midhun HP News | May 20, 2024 | Latest News, കേരളം
കൊച്ചി: നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്. പ്രതി അമീറുളിന്റെ ഡിഎന്‍എ ഫലം അടക്കമുള്ള തെളിവുകള്‍ വിശ്വസനീയമാണ്. ഇത്തരം കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കുന്നത് തെറ്റെന്നും കോടതി അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ കുറ്റവാളികള്‍ക്കുള്ള സന്ദേശമാണ് ഹൈക്കോടതി വിധിയെന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്ന ശക്തമായ താക്കീതു കൂടിയാണ് ഈ വിധി. സാഹചര്യത്തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചത്. വിചാരണക്കോടതിയുടെ വിധി അതേപടി ശരിവെക്കുകയാണ് ഹൈക്കോടതി ചെയ്തത്.
ഈ കേസില്‍ പ്രതിയുടെ രക്തം വീടിന്റെ വാതിലില്‍ നിന്നും ലഭിച്ചിരുന്നു. ചുരുദാര്‍ ടോപ്പില്‍ നിന്നും നെയില്‍ ക്ലിപ്പിംഗ്‌സില്‍ നിന്നും പ്രതിയുടെ ഡിഎന്‍എ കിട്ടിയിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ പുറത്ത് കടിച്ചഭാഗത്തു നിന്നും ഡിഎന്‍എ കിട്ടിയിട്ടുണ്ട്. ഈ നാലു ഡിഎന്‍എകളും സാഹചര്യത്തെളിവുകളും സമര്‍ത്ഥമായി ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായി മാറിയതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
സത്യം വിജയിച്ചിരിക്കുന്നു എന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്പി ശശിധരന്‍ പറഞ്ഞു. ഇരയ്ക്ക് നീതി ലഭിച്ചിരിക്കുന്നു. പൊലീസ് സേനയ്ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്ന ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. പൊലീസിന്റെയും പ്രോസിക്യൂഷന്റേയും ഒത്തൊരുമയോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ് വിധിയെന്നും എസ്പി ശശിധരന്‍ പറഞ്ഞു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂര്‍ അറിയിച്ചു. പ്രതിയുടെ കുടുംബാംഗങ്ങളും സംഘടനയും കേസില്‍ തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ തലനാരിഴ കീറി പരിശോധിക്കാനും സത്യവും സത്യാവസ്ഥയും എന്താണെന്ന് കോടതിയെ ധരിപ്പിക്കാനും ശ്രമിക്കുമെന്നും ആളൂര്‍ പറഞ്ഞു. വിചാരണക്കോടതിയില്‍ പ്രതിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. എന്നാല്‍ ഹൈക്കോടതിയില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞിരുന്നു.
by Midhun HP News | May 20, 2024 | Latest News, കേരളം
കൊച്ചി: ഹൈക്കോടതി വിധി ആശ്വാസമെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ. ‘കോടതിയില്‍ നിന്നും നീതി ലഭിച്ചു. എന്റെ മകള്‍ അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. ഇനി കേരളത്തില്‍ ഒരാള്‍ക്കും, ഒരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ക്രൂരമായ അനുഭവമുണ്ടാകരുത്. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു’ എന്നും നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു.
‘എന്റെ മകള്‍ തിന്ന വേദന നാളെ ഇനി ഒരു കുഞ്ഞും അനുഭവിക്കരുത്. എന്റെ മകളെ ക്രൂരമായി വേദനിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അത് അവനും അനുഭവിക്കണം. അവനെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നും’ അവര്‍ ആവശ്യപ്പെട്ടു. പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.
നിരപരാധിയാണെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി അമീറുള്‍ ഇസ്‌ലാം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വധശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിയുടെ ആവശ്യവും കോടതി നിരാകരിച്ചു. 2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്.
by Midhun HP News | May 20, 2024 | Latest News, കേരളം
കോട്ടയം: വയോധികയുടെ മരണത്തിനിടയായ അപകടത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ കടന്നുകളഞ്ഞ വാഹനവും ഓടിച്ചയാളെയും ഹൈദരാബാദില്‍ നിന്ന് കേരള പൊലീസ് പിടികൂടി. അഞ്ചുമാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തിന്റെ തുടക്കത്തില്‍ വാഹനത്തിന്റെ നിറം മാത്രമായിരുന്നു പൊലീസിന്റെ കൈയില്‍ തുമ്പായി ഉണ്ടായിരുന്നത്. തുടര്‍ന്ന് 2000ലധികം സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം കണ്ടെത്തുകയും അപകടം നടന്ന സമയം വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ദിനേശ് കെ റെഡ്ഡി എന്നയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2023 ഡിസംബര്‍ 15 നു രാവിലെ പള്ളിയിലേയ്ക്കു പോവുകയായിരുന്ന കോട്ടയം കോരുത്തോട് പനയ്ക്കച്ചിറ 54 കോളനി ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ തങ്കമ്മയാണ് (92) അപകടത്തില്‍ പെട്ടത്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു വരികയായിരുന്ന കാര്‍ ഇടിച്ച് പരിക്ക് പറ്റിയ അവര്‍ക്ക് ചികിത്സയിലിരിക്കെ അന്നേദിവസം തന്നെ മരണം സംഭവിക്കുകയായിരുന്നു. തങ്കമ്മയെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ അപ്പോഴത്തെ എസ്എച്ച് ആയിരുന്ന ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നിറം മാത്രമാണ് പൊലീസിന് മനസ്സിലാക്കാനായത്. പരിസരത്തെ 20 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹന നമ്പര്‍ ലഭിച്ചു. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനമാണെന്ന് മനസ്സിലായി.
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം എസ്എച്ച്ഒ തൃദീപ് ചന്ദ്രനും സംഘവും നടത്തിയ തുടരന്വേഷണത്തില്‍ വാഹനം ഹൈദരാബാദിലെ മയപു എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കെ ജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോഷി എന്‍ തോമസ് എന്നിവര്‍ ഹൈദരാബാദിലെത്തി വാഹനം കണ്ടെത്തുകയായിരുന്നു.
Recent Comments