കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്:

കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവം. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്.

കെ എസ് ഇ ബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും.

ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്. ജാഗ്രത.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,240 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6655 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ ഏകദേശം 1250 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: പേരാവൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ 20കാരന്‍ മരിച്ചു. കണ്ണൂര്‍ മണത്തണ പുതിയപുരയില്‍ അഭിഷേക് (20) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ രണ്ടാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയാണ്. പുതിയ പുരയില്‍ ദിവാകരന്റെയും ജീനയുടെയും മകനാണ്.

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

തിരുവനന്തപുരം: ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും. അപേക്ഷ തീര്‍പ്പാക്കാനുള്ള അധികാരം 27 ആര്‍ഡിഒമാര്‍ക്കു പുറമേ 78 താലൂക്കുകളിലെ ഓരോ ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും ലഭിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതി ഉള്‍പ്പെടുത്തിയ ബില്ലില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം ഒപ്പിട്ടതോടെയാണിത്.

സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയതാണ് ബില്‍. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ വൈകിയതോടെ ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ റവന്യു വകുപ്പ് പ്രത്യേക അദാലത്തുകള്‍ നടത്തിയിരുന്നു. ദിവസം 500 അപേക്ഷകളെന്ന തോതിലാണ് ഓണ്‍ലൈനായി ലഭിക്കുന്നത്. ഇവ പരിഹരിക്കാന്‍ 27 ആര്‍ഡിഒ ഓഫീസുകള്‍ക്കു കഴിയുന്നില്ല. നിയമ ഭേദഗതിക്ക് അനുസൃതമായി ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കു ചുമതല നല്‍കി ഉത്തരവുകള്‍ ഇറക്കുന്നതിനു പുറമേ ഓഫീസ് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

കൊച്ചി: ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഫെയ്‌സ് ബുക്കിലൂടെ ഈ നേട്ടത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്ന കാര്യം അഭിമാനത്തോടെ നിങ്ങളെ അറിയിക്കുകയാണെന്നാണ് മന്ത്രിയുടെ പോസ്റ്റ്. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടര്‍മെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാര്‍ക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടര്‍മെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വാട്ടര്‍ മെട്രോയുടെ ഫോര്‍ട്ട് കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായത്. കഴിഞ്ഞ മാസം 4 പുതിയ ടെര്‍മിനലുകളും ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ 10 ടെര്‍മിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളര്‍ന്നിരിക്കുകയാണ്.

വാട്ടര്‍മെട്രോയുടെ വളര്‍ച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍മെട്രോയിലേക്ക് വരുന്ന വ്‌ലോഗര്‍മാരുടെ എണ്ണവും ഏറെയാണ്. പരിസ്ഥിതി സൗഹൃദമായ എന്നാല്‍ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡല്‍ യൂണിയന്‍ ഗവണ്മെന്റ് പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി. വനിതാ-ശിശു വികസന വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരം വീട്ടിലെത്തി നല്‍കണമെന്നും വനിതാ- ശിശു വികസന വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ഉഷ്ണതരംഗ മുന്നറിയിപ്പ്

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.