തെരഞ്ഞെടുപ്പ് ചൂടിനിടെ പുറത്തെ ചൂട് അറിയാതെ പോകരുത്; വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തെരഞ്ഞെടുപ്പ് ചൂടിനിടെ പുറത്തെ ചൂട് അറിയാതെ പോകരുത്; വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വിധിയെഴുതാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. എന്നാല്‍ ഉയര്‍ന്നു വരുന്ന അതിതീവ്ര ചൂട് വെല്ലുവിളിയാകുമോ എന്നാണ് ആശങ്കയാകുന്നത്. ഇന്ന് പാലക്കാട് 41 ഡിഗ്രി വരെ ചൂട് ഉയരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മറ്റ് ജില്ലകളിലും കനത്ത ചൂടു ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പോളിംഗ് ബൂത്തിലേക്ക് വരുമ്പോള്‍ വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • തൊപ്പി, കുട എന്നിവ കയ്യില്‍ കരുതുക.
  • അയഞ്ഞ കോട്ടന്‍ വസ്‌ത്രങ്ങള്‍ ധരിക്കുക.
  • ഒരു കുപ്പിയിൽ തിളപ്പിച്ച് ആറിച്ച വെള്ളം കരുതുക.
  • വോട്ട് രേഖപ്പെടുത്താനായി വരിയില്‍ നില്‍ക്കുമ്പോള്‍ വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • സണ്‍സ്‌ക്രീന്‍ നിർബന്ധമായി പുരട്ടുക.
  • മരുന്ന് കഴിക്കുന്നവര്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും അത് മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കുട്ടികളെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കുക.
  • ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക
  • ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.

കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പോളിംഗ് സ്റ്റേഷനുകളില്‍ അവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം കുടിവെള്ളം, ക്യൂനില്‍ക്കുന്നവര്‍ക്ക് തണല്‍, മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയ എല്ലാ പോളിംഗ് ബൂത്തിലും ഒരുക്കിയിട്ടുണ്ട്.

വീട്ടിൽ നിന്ന് നടന്ന് ബൂത്തിലേക്ക്, വഴിയിൽ കണ്ടവരോട് കുശലാന്വേഷണം; വരി നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി

വീട്ടിൽ നിന്ന് നടന്ന് ബൂത്തിലേക്ക്, വഴിയിൽ കണ്ടവരോട് കുശലാന്വേഷണം; വരി നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി

കണ്ണൂര്‍: കുടുംബസമേതം എത്തി വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും അദ്ദേഹം വീട്ടിൽ നിന്ന് കാൽനടയായാണ് ബൂത്തിൽ എത്തിയത്. വഴിയിൽ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമായിരുന്നു നടത്തം.

മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബൂത്തിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു. നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിക്ക് മുന്നിൽ ഇരുപതോളം പേരുണ്ടായിരുന്നു. ക്യൂവിൽ തനിക്കൊപ്പം നിന്നവരോട് മുഖ്യമന്ത്രി വിശേഷം ചോദിച്ചു.

ആദ്യ ഒരുമണിക്കൂറിനുള്ളിൽ പോളിംഗ് ശതമാനത്തിൽ  ആറ്റിങ്ങൽ മുന്നിൽ

ആദ്യ ഒരുമണിക്കൂറിനുള്ളിൽ പോളിംഗ് ശതമാനത്തിൽ ആറ്റിങ്ങൽ മുന്നിൽ

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം-5.59%
ആറ്റിങ്ങൽ -6.24%
കൊല്ലം -5.59%
പത്തനംതിട്ട-5.98%
മാവേലിക്കര -5.92%
ആലപ്പുഴ -5.96%
കോട്ടയം -6.01%
ഇടുക്കി -5.75%
എറണാകുളം-5.71%
ചാലക്കുടി -5.97%
തൃശൂർ-5.64%
പാലക്കാട് -5.96%
ആലത്തൂർ -5.59%
പൊന്നാനി -4.77%
മലപ്പുറം -5.15%
കോഴിക്കോട് -5.28%
വയനാട്- 5.73%
വടകര -4.88%
കണ്ണൂർ -5.74%
കാസർഗോഡ്-5.24%

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 519 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ PZ 835041എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ മലപ്പുറത്ത് വിറ്റ PT 100777 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളില്‍ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളില്‍ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയത്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

പാലക്കാട് ജില്ലയ്ക്ക് പുറമേ 11 ജില്ലകളില്‍ കൂടി വരുംദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ തിങ്കളാഴ്ച വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനിടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി

കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി

കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി. ദേശീയപാതയിൽ കല്ലമ്പലം 28-ാം മൈലിന് സമീപം തിരഞ്ഞെടുപ്പു സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് തോക്ക് കണ്ടെത്തിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെയും തോക്കും കല്ലമ്പലം പോലീസിന് കൈമാറി.