പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ അറസ്റ്റില്‍

പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതിലാണ് അറസ്റ്റ്.

ബോംബ് നിര്‍മാണ സംഘത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരില്‍ ഷെറിന്‍ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. ഷെറിനും ഷെബിനും നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു ഇരുന്നത്. ഇവരെ കൂടാതെ ബോംബ് നിര്‍മാണത്തിന് സഹായം നല്‍കിയ പത്ത് പേരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പിടിയിലായത്. ബോംബ് നിര്‍മിക്കുന്നതിന്റെ തുടക്കം മുതലുള്ള ആസൂത്രണ ഘട്ടങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ സംഭവത്തിന് പിന്നാലെ ഒരാള്‍ ട്രെയിനില്‍ കയറി രക്ഷപെട്ടിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിസാര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂളിയാത്തോട് സ്വദേശി വിനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ബോംബ് രാഷ്ട്രീയത്തിനെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഇന്ന് പാനൂരില്‍ സമാധാന സന്ദേശയാത്ര നടത്തും.

സ്വർണം അരിച്ചെടുക്കാൻ ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

സ്വർണം അരിച്ചെടുക്കാൻ ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്.

മുൻപും ശ്മശാനത്തിൽനിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. പഴയന്നൂർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ പട്രോളിങ് നടത്താറുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവർത്തനത്തിൽ നാട്ടുകാർക്കോ ഇവിടെയുള്ള തൊഴിലാളികൾക്കോ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സുപ്രീംകോടതിയുടെ വിരട്ടല്‍ ഏറ്റു, വയനാട്ടില്‍ നാല് ഉദ്യോഗാര്‍ഥികളെ അധ്യാപകരായി നിയമിച്ച് റാണി ജോര്‍ജിന്റെ ഉത്തരവ്

സുപ്രീംകോടതിയുടെ വിരട്ടല്‍ ഏറ്റു, വയനാട്ടില്‍ നാല് ഉദ്യോഗാര്‍ഥികളെ അധ്യാപകരായി നിയമിച്ച് റാണി ജോര്‍ജിന്റെ ഉത്തരവ്

തിരുവനന്തപുരം: വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പി ആര്‍, ജോണ്‍സണ്‍, ഇ വി ഷീമ എം എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്.

നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 10ാം തിയതിക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞത്.

റാണി ജോര്‍ജ് കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാല് പേരെ വയനാട്ടില്‍ അധ്യാപകരായി നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

മ​ദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മ​ദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്ലിലാണ് സംഭവം. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ തേങ്ങാക്കൽ സ്വദേശി തന്നെയായ സുബീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

മുംബൈ- കൊച്ചുവേളി അവധിക്കാല ട്രെയിൻ; 11 മുതൽ സർവീസ്

മുംബൈ- കൊച്ചുവേളി അവധിക്കാല ട്രെയിൻ; 11 മുതൽ സർവീസ്

തിരുവനന്തപുരം: മുംബൈ എൽടിടിയിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള അവധിക്കാല പ്രത്യേക ട്രെയിൻ ഈ മാസം 11 മുതൽ ഓടിത്തുടങ്ങും. ജൂൺ 29 വരെയാണ് സർവീസ്.

എൽടിടി- കൊച്ചുവേളി (01463) എക്സ്പ്രസ് 11 മുതൽ ജൂൺ 27 വരെ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നാല് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.45നു കൊച്ചുവേളിയിൽ എത്തും.

കൊച്ചുവേളിയിൽ നിന്നു (01464) ഏപ്രിൽ 13 മുതൽ ജൂൺ 29 വരെ എല്ലാ ശനിയാഴ്ചയും വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാത്രി 9.50നു എൽടിടിയിൽ എത്തും.

റെക്കോർഡുകൾ തകർത്ത് സ്വർണവില

റെക്കോർഡുകൾ തകർത്ത് സ്വർണവില

സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി.

ഈ കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 രൂപ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആദ്യമായി സ്വര്‍ണവില 50,000 കടന്നപ്പോള്‍ ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് കഴിഞ്ഞദിവസം ആദ്യമായി അമ്പതിനായിരം കടന്നു. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞിരുന്നു.

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ പ്രതിഫലിക്കുന്നത്.