ഫ്രാന്‍സിനായി തുടര്‍ച്ചയായി 84 മത്സരങ്ങള്‍; 2017നു ശേഷം ആദ്യമായി ഗ്രിസ്മാന്‍ പുറത്ത്

ഫ്രാന്‍സിനായി തുടര്‍ച്ചയായി 84 മത്സരങ്ങള്‍; 2017നു ശേഷം ആദ്യമായി ഗ്രിസ്മാന്‍ പുറത്ത്

പാരിസ്: ഫ്രാന്‍സിനു വേണ്ടി തുടര്‍ച്ചയായി 84 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട അന്റോയിന്‍ ഗ്രിസ്മാന്‍ ഒടുവില്‍ പരിക്കേറ്റ് പുറത്ത്. 2017 മുതല്‍ ഫ്രാന്‍സ് കളിച്ച എല്ലാ മത്സരങ്ങളിലും ഇറങ്ങിയ ഗ്രിസ്മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമില്‍ നിന്നു പുറത്താകുന്നത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.

ജര്‍മനി, ചിലി ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. പകരക്കാരനായി ലാസിയോ താരം മറ്റിയോ ഗ്വെന്‍ഡൗസിയെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ടീമില്‍ ഉള്‍പ്പെടുത്തി. ജൂണില്‍ നടക്കുന്ന യൂറോ കപ്പിനു മുന്നോടിയായാണ് ടീമുകളുടെ സൗഹൃദ പോരാട്ടങ്ങള്‍.

അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രിസ്മന്‍ കഴിഞ്ഞ ദിവസം ബാഴ്‌സലോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പകരക്കാരനായാണ് കളിച്ചത്. ഫ്രാന്‍സിനായി 127 മത്സരങ്ങളാണ് 32കാരന്‍ കൡച്ചത്. ടീമിനായി 44 ഗോളുകളും നേടി.

കാട്ടുപന്നി ബൈക്കിലിടിച്ചു; തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

കാട്ടുപന്നി ബൈക്കിലിടിച്ചു; തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ ആള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ മനോജിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗള്‍ഫിലായിരുന്ന മനോജ് നാട്ടില്‍ വന്നതിനുശേഷം തടിപ്പണി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

പ്രധാനമന്ത്രി  ഇന്ന് വീണ്ടും കേരളത്തിൽ; പാലക്കാട് നഗരത്തിൽ റോഡ് ഷോ

പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ; പാലക്കാട് നഗരത്തിൽ റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് എത്തുന്ന നരേന്ദ്രമോദി നഗരത്തിൽ റോഡ് ഷോ നടത്തും. രാവിലെ 10.30നായിരുന്നു റോഡ് ഷോ. രാവിലെ 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം അഞ്ചുവിളക്കിലെത്തും. ഇവിടെ മുതൽ ഹെഡ് പോസ്‌റ്റോഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടക്കുന്നത്

30 മിനിറ്റ് നേരമാണ് റോഡ് ഷോ. അമ്പതിനായിരത്തോളം പേരെ അണിനിരത്തുമെന്നാണ് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്രമോദി സേലത്ത് പൊതുയോഗത്തിൽ പങ്കെടുക്കും. 2014ലാണ് ഇതിന് മുമ്പ് മോദി സേലത്ത് പൊതുയോഗത്തിൽ പങ്കെടുത്തിട്ടുള്ളത്. ഒരു മണിയോടെയാണ് സേലത്തെ പൊതുയോഗത്തിലും പങ്കെടുക്കും.

വാഹന ഉടമകൾക്കിതാ ആശ്വാസ വാർത്ത; വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കാൻ അവസരം

വാഹന ഉടമകൾക്കിതാ ആശ്വാസ വാർത്ത; വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കാൻ അവസരം

ഡൽഹി: വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്‌ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം. നാല് വർഷത്തിൽ കൂടുതൽ കാലം നികുതി അടയ്‌ക്കാതിരുന്ന ഉടമകൾക്കാണ് അവസരം. മാർച്ച് 31-ന് മുമ്പ് വാഹനം യോഗ്യമല്ലാതാവുകയോ അല്ലെങ്കിൽ വിറ്റു പോയെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

കൂടാതെ വിറ്റിട്ടും ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഇനി മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിലും വാഹന ഉടമകൾക്ക് മാർച്ച് 31-വരെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.2019 ഏപ്രിൽ ഒന്ന് മുതലുള്ള ടാക്‌സ് കുടിശ്ശികയുടെ 30 ശതമാനം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഈടാക്കും.

മിഠായിയും പലഹാരവും നല്‍കി പീഡനം; നെടുകണ്ടത്ത് പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

മിഠായിയും പലഹാരവും നല്‍കി പീഡനം; നെടുകണ്ടത്ത് പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ പൊലീസെത്തി പ്രതിയെ കയ്യോടി പിടികൂടി. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി നല്‍കിയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്.

വൻ കഞ്ചാവ് വേട്ട; ലോറിയിൽ രഹസ്യ അറ, രണ്ട് പേർ പിടിയിൽ

വൻ കഞ്ചാവ് വേട്ട; ലോറിയിൽ രഹസ്യ അറ, രണ്ട് പേർ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസൽ, ശരത് എന്നിവർ ലോറിയിലുണ്ടായിരുന്നു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കി രജിസ്ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. ഒ‍ഡിഷയിൽ നിന്നാണ് ലോറി വന്നത്.