ഓംലെറ്റ് കിട്ടാന്‍ വൈകി; ദോശക്കട അടിച്ചു തകര്‍ത്തു

ഓംലെറ്റ് കിട്ടാന്‍ വൈകി; ദോശക്കട അടിച്ചു തകര്‍ത്തു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു. ആലുമുക്കിലെ ഗോപകുമാറിന്റെ കടയാണ് തകര്‍ത്തത്.ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേരെയും ഇവര്‍ ആക്രമിച്ചു.അക്രമി സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസാദ് എന്നയാളാണ് പിടിയിലായതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയായിരുന്നു മദ്യപ സംഘത്തിന്റെ അക്രമമുണ്ടായത്.

‘യാത്രക്കാരാണ് യജമാനന്‍ എന്ന പൊതുബോധം വേണം’; കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രിയുടെ തുറന്ന കത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്‌കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരാണ് യജമാനൻ എന്ന പൊതുബോധം ജീവനക്കാർക്ക് വേണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കത്തിൽ പറഞ്ഞു. രാത്രി 10 മണിക്ക് ശേഷം സൂപ്പർ ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ള ശ്രേണിയിലെ ബസുകളും യാത്രക്കാർ പറയുന്നിടത്ത് നിർത്തികൊടുക്കണം. ബസുകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കണം. ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച മുറി നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി സാമ്പത്തികച്ചോര്‍ച്ച തടഞ്ഞാല്‍ കോര്‍പ്പറേഷനെ രക്ഷിക്കാനാവുമെന്നും ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണ്. നിലവില്‍ ജോലി ചെയ്യുന്നവരുടെ ജീവിതം ദുരിതത്തിലാക്കാന്‍ ശ്രമിക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ല.

മാതൃസ്ഥാപനത്തെ ഒറ്റുകൊടുക്കലാണിത്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറണം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നൂതനമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരും. ചെറിയ ബസുകളടക്കം വാങ്ങിക്കാനുള്ള നടപടികള്‍ തുടങ്ങി. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി കാന്റീന്‍ തുടങ്ങുമെന്നും മന്ത്രി കത്തില്‍ പരാമര്‍ശിച്ചു.

ഇന്നലെയാണ് ഒന്‍പതു പേജുകളുള്ള കത്ത് ജീവനക്കാര്‍ക്കായി മന്ത്രി സമര്‍പ്പിച്ചത്. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ജീവനക്കാര്‍ക്കായി തുറന്ന കത്തെഴുതുമെന്ന് ഗണേഷ് അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. അതേസമയം കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.

അച്ഛൻ ജീവനൊടുക്കി, അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഏറ്റെടുക്കാതെ അമ്മ

അച്ഛൻ ജീവനൊടുക്കി, അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഏറ്റെടുക്കാതെ അമ്മ

കൊല്ലം: അച്ഛൻ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആർആർ നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്ന് മുതൽ കാണാതായിരുന്നു.

ജിഷയ്ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെവീണതാണെന്നാണ് പൊലീസ് നി​ഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അച്ഛൻ വിളിച്ചിട്ടു എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ അയൽവാസികളെ അറിയിച്ചതിനെ തുടർന്നാണ് പരിശോധിച്ചപ്പോഴാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കളും തയ്യാറായില്ല.

ബന്ധു പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു; കൊല ഭാര്യയെ ശല്യം ചെയ്ത വൈരാഗ്യത്തില്‍

ബന്ധു പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു; കൊല ഭാര്യയെ ശല്യം ചെയ്ത വൈരാഗ്യത്തില്‍

കൊല്ലം: ചടയമംഗലം പോരേടത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതി സനല്‍ റിമാന്‍ഡിലാണ്. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധമാണ് കൊലയ്ക്ക് കാരണം.

ഇരുവരും ബന്ധുക്കളാണ്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ബക്കറ്റില്‍ കൊണ്ടു വന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലത്ത് പോരേടം ചന്തമുക്കിലായിരുന്നു വധശ്രമം. പെട്രോള്‍ ഒഴിച്ചപ്പോള്‍ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തില്‍ തീകൊളുത്തി എറിഞ്ഞു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടി. ഒടുവില്‍ ഓടിക്കൂടിയ നാട്ടുകാര്‍ ആണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

80 ശതമാനം പൊള്ളലേറ്റ് കലേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തീ കൊളുത്തിയ ശേഷം സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നുമാണ് ഇയാള്‍ പറയുന്നത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ സനലിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചടയമംഗലം പൊലീസ് അറിയിച്ചു.

പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി

പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി

കൊച്ചി: ആലുവ നഗര മധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ സംഘം യുവാവിനെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും റെയില്‍വെ സ്‌റ്റേഷനും ഇടയിലാണ് സംഭവം.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ആളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് നിന്ന് ഒരാളെ തട്ടിക്കൊണ്ടു പോയി ആലപ്പുഴയില്‍ ഉപേക്ഷിച്ചിരുന്നു.

കോഴിക്കോട് യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി കൊടുംകുറ്റവാളി, കീഴ്പ്പെടുത്തിയത് അതിസാഹസികമായി

കോഴിക്കോട് യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി കൊടുംകുറ്റവാളി, കീഴ്പ്പെടുത്തിയത് അതിസാഹസികമായി

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ ആള്‍ 55 കേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയെ നിഷ്ഠൂരമായിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പ്രതി കൊലപാതകം നടത്തുന്നത്.

11-ാം തീയതി മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്തു നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. സ്വന്തം വീട്ടില്‍ വന്ന യുവതി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയെ കണ്ടുമുട്ടുന്നത്.

അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു യുവതി. വാഹനങ്ങള്‍ ലഭിക്കാതെ അക്ഷമയായി നില്‍ക്കുകയായിരുന്ന അനുവിന് സമീപം പ്രതി ബൈക്കിലെത്തി. പോകേണ്ട സ്‌റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. അടിയന്തര സാഹചര്യം മൂലം അപരിചിതനായ പ്രതിക്കൊപ്പം യുവതി ബൈക്കില്‍ കയറുകയായിരുന്നു.

യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. സ്ഥലം നിരീക്ഷിച്ചശേഷം സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി. മുഴുവന്‍ ആഭരണങ്ങളും അഴിച്ചെടുത്തശേഷമാണ് പ്രതി അവിടെ നിന്നും രക്ഷപ്പെട്ടത്.