പിറ്റ്ബുൾ, ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയ നായകളുടെ വിൽപ്പനയും ഇറക്കുമതിയും കേന്ദ്രം നിരോധിച്ചു

പിറ്റ്ബുൾ, ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയ നായകളുടെ വിൽപ്പനയും ഇറക്കുമതിയും കേന്ദ്രം നിരോധിച്ചു

പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിലധികം ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും കേന്ദ്രസർക്കാർ നിരോധിച്ചു. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുതെന്നും കേന്ദ്രം നിർദേശിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. ഈ നായകൾ മനുഷ്യ ജീവന് അപകടകാരികളാണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നടപടി. അപകടകാരികളായ നായകളെ നിരോധിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു

പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട് വീലർ, ജാപ്പനീസ് ടോസ, ബാൻഡോഗ്, നിയപോളിറ്റൽ മാസ്റ്റിഫ്, വോൾവ് ഡോഗ്, ബോർബോൽ, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിൻ കോർസോ, തുടങ്ങിയ നായകളുടെ ഇറക്കുമതിയും വിൽപ്പനയുമാണ് കേന്ദ്രം വിലക്കിയത്.

പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം

പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം

തൃശൂര്‍: ഡ്രൈവിങ് പരിശീലനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കരിനിയമങ്ങള്‍ക്കെതിരെ ഡൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. സംയുക്ത ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൂതനയുടെ വേഷവുമായി നഗരത്തില്‍ പ്രകടനം നടത്തി. ‘സമര പൂതന’ എന്ന പേരില്‍ അയ്യന്തോള്‍ ചുങ്കത്ത് നിന്ന് തുടക്കിയ പ്രകടനം കളക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. ധര്‍ണ കൗണ്‍സിലര്‍ സിപി പോളി ഉദ്ഘാടനം ചെയ്തു. പെപ്പിന്‍ ജോര്‍ജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു.

കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം; 16 സീറ്റിലും വിജയിക്കും: എബിപി സര്‍വേ

കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം; 16 സീറ്റിലും വിജയിക്കും: എബിപി സര്‍വേ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേഫലം. കേരളത്തിലെ 16 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 44.5 ശതമാനം വോട്ടു വിഹിതത്തോടെയാണ് സമ്പൂര്‍ണ വിജയം നേടുക. സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് 31.4 ശതമാനം വോട്ടു വിഹിതമാണ് ലഭിക്കുക. എന്‍ഡിഎ 19.8 ശതമാനം വോട്ടു വിഹിതം നേടുമെന്നും സര്‍വേ ഫലം പറയുന്നു.

കേരളത്തില്‍ മറ്റു പാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് കേരളത്തില്‍ 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. രണ്ടു സീറ്റുകളില്‍ മുസ്ലിം ലീഗും ഓരോ സീറ്റില്‍ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി പാര്‍ട്ടികളുമാണ് മത്സരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണി മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് സര്‍വേ ഫലം പ്രവചിക്കുന്നു. 30 സീറ്റും ഡിഎംകെ സഖ്യം വിജയിക്കും. എഐഎഡിഎംകെ, ബിജെപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും സര്‍വേ ഫലം പറയുന്നു. ഡിഎംകെ മുന്നണി 54.7 ശതമാനം വോട്ടു വിഹിതം നേടും.

രണ്ടാം സ്ഥാനത്ത് അണ്ണാഡിഎംകെയാണ്. അവര്‍ക്ക് 27.8 ശതമാനം വോട്ടുവിഹിതമാണ് ലഭിക്കുക. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എന്‍ഡിഎയ്ക്ക് 10.9 ശതമാനം വോട്ടു വിഹിതം മാത്രമാകും ലഭിക്കുക. മറ്റു പാര്‍ട്ടികള്‍ക്ക് 6.8 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിശീലനം; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിശീലനം; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കി.

മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും.

ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും.

വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവവും ​ഗ്രേസ് മാർക്കും: മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവവും ​ഗ്രേസ് മാർക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളിൽ പത്രവായന ഉൾപ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.

എല്ലാ ദിവസവും കുട്ടികൾ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൽ, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കൽ, പത്രങ്ങളിലെ പ്രധാന വാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പുകൾ തയ്യാറാക്കൽ, വായന പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ ഉറപ്പാക്കൽ, വായനാപ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രേസ് മാർക്ക് ഏർപ്പെടുത്തുക തുടങ്ങി വിവിധ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പുവരുത്തുന്നതിനായി അവർക്കായി വകുപ്പ് പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളിൽ ഇതിനുവേണ്ട നിർദേശങ്ങൾ കൂടി ചേർക്കുമെന്നും മന്ത്രി അറിയിച്ചു. യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം കരട് തയ്യാറാക്കാൻ എസ് സിഇആർടി ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

ജനിച്ചിട്ട് 4 ദിവസം മാത്രം, പശുക്കുട്ടിയുടെ അകിട് നിറയെ പാൽ

ജനിച്ചിട്ട് 4 ദിവസം മാത്രം, പശുക്കുട്ടിയുടെ അകിട് നിറയെ പാൽ

തൃശൂർ: ജനിച്ചിട്ട് നാല് ദിവസം മാത്രം പ്രായമായ പശുക്കുട്ടി പാൽ ചുരത്തുന്നു! മാന്ദാമം​ഗലം സ്വദേശി തോട്ടാമറ്റത്തിൽ സ്കറിയയുടെ വീട്ടിലെ പശുവിനാണ് പാൽ ചുരത്തുന്ന പശുക്കുട്ടി പിറന്നത്. നാല് ദിവസം മുൻപാണ് പശുക്കുട്ടി ജനിച്ചത്. അന്ന് മുതൽ കുട്ടിയുടെ അകടിനു സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ അതു കാര്യമായി എടുത്തില്ല. കഴിഞ്ഞ ദിവസം അകിട് കൂടുതൽ വീർത്തതോടെ നീർക്കെട്ടാവും എന്നു കരുതി മാന്ദാമംഗലം മൃഗാശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ വെച്ച് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പശുക്കുട്ടിയുടെ അകിടിൽ പാൽ നിറഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പാൽ കറന്ന് എടുക്കുകയും ചെയ്തു. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള പശുക്കുട്ടിക്ക് പാൽ ഉള്ളതായി കണ്ടെത്തുന്നത് തൻ്റെ സർവിസിലെ തന്നെ ആദ്യ സംഭവം ആണെന്നും, ഹോർമോണിൽ വന്ന വ്യതിയാനമാവാം പിന്നിലെന്നും മൃഗ ഡോക്ടർ മനോജ് പറഞ്ഞു.

വർഷങ്ങളായി പശുവിനെ വളർത്തുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നു ക്ഷീര കർഷകനായ സ്കറിയയും പറയുന്നു. വീട്ടിലെ 4 വയസ് പ്രായം വരുന്ന പശുവിൻ്റെ ആദ്യ പ്രസവം കൂടിയാണിത്. പശുക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.
ഹോർമോൺ ശരിയാകുന്നതിനുള്ള ചികിത്സയിലാണ്. ഒറ്റ പ്രസവത്തിൽ അമ്മയും കുഞ്ഞും ഒരുപോലെ പാൽ ചുരത്തുന്ന കാര്യം അറിഞ്ഞതോടെ പശുക്കുട്ടിയെ കാണാൻ നിരവധി പേരാണ് എത്തുന്നത്.