തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു

തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എംഎന്‍ തുളസി (85) യാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് തുളസിക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്. തേനീച്ച കുത്തേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് തുളസി മരിച്ചത്. തുളസിയുടെ കൊച്ചുമകൾക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.

യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം പാണ്ടിക്കടവില്‍ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ (36) ആണ് സ്‌റ്റേഷനില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്.

പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും, ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും നടക്കുന്നുണ്ട്. സംഭവത്തില്‍ രണ്ട് സിപിഒമാരെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൊയ്തീന്‍ കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പാണ്ടിക്കടവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

കട്ടപ്പന ഇരട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന തുടരും

കട്ടപ്പന ഇരട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന തുടരും

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘം. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ചത്.

കൊലപാതകങ്ങള്‍ നടന്ന കക്കാട്ടുകടയിലെയും സാഗര ജംഗ്ഷനിലെയും വീടുകള്‍ ഡിഐജിയും പ്രത്യേക അന്വേഷണ സംഘവും പരിശോധിച്ചു. കേസിലെ മുഖ്യപ്രതി പുത്തന്‍പുരയ്ക്കല്‍ നിതീഷിനെയും കൊല്ലപ്പെട്ട നെല്ലാനിക്കല്‍ എന്‍ ജി വിജയന്റെ ഭാര്യ സുമയെയും ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്തു.

വിജയന്റെ മകളില്‍ നിതീഷിനു ജനിച്ച ആണ്‍കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുമെന്ന് ഡിഐജി അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി സാഗര ജംഗ്ഷനിലെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ കുഴിച്ചിട്ടതായാണ് നിതീഷ് മൊഴി നല്‍കിയത്. 2016 ലായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയത്. നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സാഗര ജംഗ്ഷനിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. മൃതദേഹം പിന്നീട് നിതീഷ് ഇവിടെ നിന്നും മാറ്റിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നിതീഷ് മൊഴി മാറ്റുന്നതും പൊലീസിനെ കൂഴക്കുകയാണ്.

മാര്‍ച്ച് 2നു പുലര്‍ച്ചെ കട്ടപ്പനയിലെ വര്‍ക്ഷോപ്പിലെ മോഷണശ്രമത്തിനിടെയാണ് വിജയന്റെ മകന്‍ വിഷ്ണുവും നിതീഷും പൊലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കേസിലെ പ്രതി വിഷ്ണു (27) ആശുപത്രി വിട്ടു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

ചൂടില്‍ ഉരുകും; ഇന്നും ഉയര്‍ന്ന താപനില, 10 ജില്ലകളില്‍ മുന്നറിയിപ്പ്

ചൂടില്‍ ഉരുകും; ഇന്നും ഉയര്‍ന്ന താപനില, 10 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരും. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

‍സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയേക്കും.

ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ജയക്ക് 29 രൂപ, കുറുവയ്ക്കും മട്ടയ്ക്കും 30; കെ റൈസ് വിൽപ്പന ഇന്നുമുതൽ

ജയക്ക് 29 രൂപ, കുറുവയ്ക്കും മട്ടയ്ക്കും 30; കെ റൈസ് വിൽപ്പന ഇന്നുമുതൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. വിൽപ്പനയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും വിതരണം ചെയ്യും. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.

നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

‘സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യു എന്ന പേരിൽ വിലയിരുത്തൽ വേണ്ട’- അമിക്കസ് ക്യൂറി

‘സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യു എന്ന പേരിൽ വിലയിരുത്തൽ വേണ്ട’- അമിക്കസ് ക്യൂറി

കൊച്ചി: റിവ്യു ബോംബിങ് തടയാൻ കർശന മാർ​ഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി നിയോ​ഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റിവ്യു എന്ന പേരിൽ വിലയിരുത്തലുകൾ നടത്തുന്നത് വ്ലോ​ഗർമാർ ഒഴിവാക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു.

പ്രതിഫലം ലക്ഷ്യമിട്ടാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ റിവ്യു നടത്തുന്നത്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെ​ഗറ്റീവ് റിവ്യു ഉണ്ടാകുന്നു. എന്നാൽ നിലവിൽ ഇതിൽ കേസെടുക്കാൻ പരിമിതകളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണം. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ വേണമെന്ന നിർ‌ദ്ദേശവും റിപ്പോർട്ടിലുണ്ട്.