ചെലവ് ചുരുക്കാന്‍ ബൈജൂസ്; ഓഫീസുകള്‍ അടച്ചു പൂട്ടുന്നു, ജീവനക്കാര്‍ക്ക് ശമ്പള കുടിശികയില്‍ പാതി നല്‍കി

ചെലവ് ചുരുക്കാന്‍ ബൈജൂസ്; ഓഫീസുകള്‍ അടച്ചു പൂട്ടുന്നു, ജീവനക്കാര്‍ക്ക് ശമ്പള കുടിശികയില്‍ പാതി നല്‍കി

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ജീവനക്കാരോട് വര്‍ക്ക് ഫ്രം ആയി ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ഓഫീസുകള്‍ കമ്പനി ഒഴിഞ്ഞതായാണ് വിവരം. 300ഓളം ഓഫ്‌ലൈന്‍ സെന്ററുകള്‍ ഒഴികെയുള്ള എല്ലാ ഓഫീസുകളും അടച്ചുപൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവിലെ ആസ്ഥാന ഓഫീസ് മാത്രമാണ് തല്‍ക്കാലം നിലനിര്‍ത്തുക.

20,000 ത്തിലധികം ജീവനക്കാര്‍ക്ക് ബൈജൂസ് നല്‍കാനിരിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്‍ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

ബൈജൂസ് ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടരും. ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് 10നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശമ്പളം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു.

മാസപ്പടി വിവാദം: കെഎസ്‌ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി വിവാദം: കെഎസ്‌ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സിഎംആര്‍എലിന്റെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് കെഎസ്‌ഐഡിസി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കോര്‍പറേറ്റ് മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയാണ് എസ്എഫ്‌ഐഒ സ്ഥാപനത്തില്‍ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്‌ഐഡിസിയുടെ ആരോപണം.

അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ അറിയിച്ചിരുന്നു. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതുകൊണ്ട് അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി കെഎസ്‌ഐഡിസിയോട് ചോദിച്ചു.

സിഎംആര്‍എല്‍എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അറിവില്ലെന്നും വിവാദമുണ്ടായപ്പോള്‍ തന്നെ സിഎംആര്‍എലിനോട് ഓഹരിപങ്കാളിയെന്ന നിലയില്‍ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് വാദം കേള്‍ക്കുന്നത്.

അഭിമന്യു കേസ്: രേഖകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി

അഭിമന്യു കേസ്: രേഖകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

കേസിലെ രേഖകള്‍ കാണാതായതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.2018-ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു രണ്ടായിരത്തി പതിനെട്ട് ജൂലായ് രണ്ടിനാണ് കൊല്ലപ്പെടുന്നത്. ആ വര്‍ഷം തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു.

സെന്‍ട്രല്‍ പൊലീസ് സമര്‍പ്പിച്ച രേഖകള്‍ സെഷന്‍സ് കോടതിയില്‍നിന്ന് കാണാതായ വിവരം ജഡ്ജിയാണ് ഹൈക്കോടതിയെ അറിയിച്ചത്. കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം 11 രേഖകളാണ് കാണാതായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ സേഫ് കസ്റ്റഡിയില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്‍ വില 50,000 തൊടുമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നെങ്കലും വില കുറച്ചു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.

46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവര്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 ത്തിലേക്ക് വിലയെത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇതേ വില നിലവാരത്തില്‍ തുടര്‍ന്ന് സ്ഥിരത കൈവരിച്ചു.

തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. കൂട്ടുകാര്‍ക്കൊപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.

പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്‌റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീലീഗ് നല്‍കിയ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന് പുറമെയാണ് ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് പുതിയ ഹര്‍ജിയിലെ ആവശ്യം.