വനത്തില്‍ വഴിതെറ്റിയതോ?, തൃശൂരില്‍ കാണാതായ രണ്ടു കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍

വനത്തില്‍ വഴിതെറ്റിയതോ?, തൃശൂരില്‍ കാണാതായ രണ്ടു കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു. കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ പൊലീസ്, വനംവകുപ്പ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏഴു സംഘങ്ങളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ വനത്തില്‍ വഴിതെറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.

ശ്രദ്ധിക്കൂ…: ചില ട്രെയിനുകൾ ഇന്നു മുതൽ ഓടില്ല, ചില ട്രെയിനുകൾ വൈകും; അറിയേണ്ടത്

ശ്രദ്ധിക്കൂ…: ചില ട്രെയിനുകൾ ഇന്നു മുതൽ ഓടില്ല, ചില ട്രെയിനുകൾ വൈകും; അറിയേണ്ടത്

പാലക്കാട്: റെയിൽവേ പാലക്കാട് ഡിവിഷനു കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചിലത് വൈകിയോടും. ഇന്നു മുതൽ 25 വരെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റമുണ്ടാകും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളിൽ റദ്ദാക്കി

കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളിൽ റദ്ദാക്കി

നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളിൽ റദ്ദാക്കി

ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തിയതികളിൽ റദ്ദാക്കി

വൈകിയോടുന്നവ

കൊച്ചുവേളി- ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.

കൊയമ്പത്തൂർ- ജബൽപുർ എക്സ്പ്രസ്- 11, 18, 25 തിയതികളിൽ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കൊയമ്പത്തൂരിൽ നിന്ന് പുറപ്പെടും.

കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തിയതികളിൽ ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.

ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ​ഗുണ്ടായിസം; രണ്ട് പേർ പിടിയിൽ

ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ​ഗുണ്ടായിസം; രണ്ട് പേർ പിടിയിൽ

കൊല്ലം: ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ​ഗുണ്ടായിസം രാണിച്ച രണ്ട് പേർ അറസ്റ്റിൽ. ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം കൊല്ലം ആയൂരിലാണ് സംഭവമുണ്ടായത്.

സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ സംഘം അയിരവല്ലിയിൽ എത്തിയത്. ആ സമയത്ത് അവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ. വിദ്യാർഥികളെ കണ്ട് ഇവർ അസഭ്യം പറയുകയും ചോദ്യം ചെയ്ത ആൺകുട്ടികളെ മരക്കമ്പ് ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചു. കൂടാതെ ആയുധം ഉപയോ​ഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

സംഘത്തിലുണ്ടായിരുന്ന പെൺകുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മീന്‍കച്ചവടക്കാരായ പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം മുതലാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് ആരംഭിച്ചത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. വ്യാഴാഴ്ച 48,000 കടന്നും മുന്നേറിയ സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1600 രൂപയാണ് വര്‍ധിച്ചത്.

ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

കൊച്ചി: രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്.

യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്. ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് നിരക്ക് ഇളവ് പിന്‍വലിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷമായി കിടപ്പിൽ; ബിജെപി നേതാവ് അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷമായി കിടപ്പിൽ; ബിജെപി നേതാവ് അന്തരിച്ചു

ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷൻ ഡി അശ്വിനി ദേവ് (56) അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂരിൽ സഹോദരി ശ്രീകലയുടെ വീട്ടിൽ പരിചരണത്തിൽ കഴിയവേയാണ് അന്ത്യം. സംസ്കാരം ഇന്ന് 4.30 ന് കല്ലുംമൂട് ഭാഗ്യഭവനത്തിൽ.

2022ലാണ് അശ്വിനി ദേവിന് പരിക്കേൽക്കുന്നത്. കായംകുളത്തേക്കു സ്കൂട്ടറിൽ വരികയായിരുന്ന അശ്വിനിദേവിനെ കായംകുളം എരുവ കോയിക്കൽപ്പടിക്കൽ ജംക്‌ഷനിൽ വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിലായിരുന്നു. ഒരു വർഷമായി അബോധാവസ്ഥയിലായിരുന്നു.

പരേതരായ ഭാഗവതർ ദിവാകരപ്പണിക്കരുടെയും കമലമ്മയുടെയും മകനാണ് അശ്വിനി ദേവ്. ബിജെപിയിലെ ശക്തമായ സാന്നിധ്യമായിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു. രണ്ട് പ്രാവശ്യം കായംകുളം നഗരസഭ കൗൺസിലറായിരുന്നു. ബിജെപി സാംസ്കാരിക സെൽ സംസ്ഥാന കൺവീനർ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ മോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, എൻഡിഎ ജില്ലാ കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. അവിവാഹിതനാണ്.