ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് അതിജീവിതക്ക് നൽകും

ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് അതിജീവിതക്ക് നൽകും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദേശിച്ചു. റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. അതിജീവിതക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് കോടതി തള്ളി.

ഉറങ്ങുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഉറങ്ങുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂരിൽ ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടയായിരുന്നു സംഭവം.

ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഫോൺ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയിൽ ബെഡ് ഭാഗീകമായി കത്തി നശിച്ചു.
ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോൾ മുറിയിൽ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്.

വിവരാവകാശത്തിന് മറുപടി നല്‍കിയില്ല; എന്‍ജിനിയര്‍ക്ക് സ്ഥലം മാറ്റവും കാല്‍ലക്ഷം രൂപ പിഴയും; സംസ്ഥാനത്ത് ആദ്യം

വിവരാവകാശത്തിന് മറുപടി നല്‍കിയില്ല; എന്‍ജിനിയര്‍ക്ക് സ്ഥലം മാറ്റവും കാല്‍ലക്ഷം രൂപ പിഴയും; സംസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം: 10:34സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25000 രൂപ പിഴയും കൂടാതെ അച്ചടക്ക നടപടിയും വിജിലന്‍സ് അന്വേഷണവും ഉണ്ടാവും. വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും നല്കി.

ആറ്റിങ്ങല്‍ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഉടന്‍ പ്രാബല്യത്തില്‍ സ്ഥലം മാറ്റിയത്. പിഴ സംഖ്യ ഈ മാസം 28 നകം അടച്ച് 29 ന് ചെലാന്‍ കമ്മിഷനില്‍ സമര്‍പ്പിക്കണം.

ബൈജുവിനെതിരെ കേരള സിവില്‍ സര്‍വീസ് ചട്ടം16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നല്കിയിട്ടുണ്ട്. വകുപ്പുതല വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് നടപടിയെടുത്തത്.

കുടിവെള്ള വിതരണത്തിന്റെ പൈപ്പ് നന്നാക്കാന്‍ റോഡ് വെട്ടിക്കുഴിച്ചതുമായി ബന്ധപ്പെട്ട് വര്‍ക്കല മരുതിക്കുന്ന് പാറവിളയില്‍ ലാലമ്മ 2023 ജനുവരിയില്‍ സമര്‍പ്പിച്ച പരാതി അവഗണിച്ചതിനാണ് ശിക്ഷ. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലാണ് 10 രൂപ ഫീസടച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ഈ ജോലി നിര്‍വ്വഹിച്ചത് വര്‍ക്കല ജലവിതരണ ഓഫീസായതിനാല്‍ പഞ്ചായത്തില്‍ നിന്ന് അപേക്ഷ അവിടേക്ക് നല്‍കി.

ഇങ്ങനെ ലഭിക്കുന്ന അപേക്ഷക്ക് എത്രയും വേഗം മറുപടി നല്കണമെന്നാണ് ആര്‍ടിഐ ചട്ടം. എന്നാല്‍ അവിടെ വിവരാവകാശ ഓഫീസറായിരുന്ന എസ്. ബൈജു അപേക്ഷ സ്വീകരിക്കാതെ മടക്കി. തന്റെ ഓഫീസില്‍ വേറെ ഫീസടച്ച് അപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇതു ചോദ്യംചെയ്ത് ലാലമ്മ സമര്‍പ്പിച്ച പരാതി ഹര്‍ജിയില്‍, വീണ്ടും അപേക്ഷാ ഫീസ് വാങ്ങരുതെന്നും പകര്‍പ്പുകള്‍ക്ക് ചെലവുതുക വാങ്ങി വിവരം നല്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും ബൈജു ഉത്തരവ് നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹായരായില്ല. തുടര്‍ന്ന് ബൈജുവിനെ സമന്‍സയച്ച് വരുത്തിയാണ് വിസ്തരിച്ചത്.

നിയമം 6 (3) പ്രകാരം മറ്റൊരു ഓഫീസര്‍ ലഭ്യമാക്കിയ അപേക്ഷ നിരസിച്ചു, നാവായിക്കുളം പഞ്ചായത്തിന്റെ ആവര്‍ത്തിച്ചുള്ള അറിയിപ്പ് അവഗണിച്ചു, ഹര്‍ജിക്കാരി നേരില്‍ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല, വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല, കമ്മിഷന്‍ നല്കിയ ഓര്‍മ്മക്കുറിപ്പിനോട് പ്രതികരിച്ചില്ല, അപേക്ഷ സ്വീകരിക്കാനും വിവരം നല്കാനുമുള്ള കമ്മിഷന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തു, തെളിവെടുപ്പിന് ഹാജരായില്ല തുടങ്ങിയ കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഹര്‍ജിക്കാരിയെയും നാവായിക്കുളം പഞ്ചായത്ത്, വര്‍ക്കല ജലവിതരണ ഓഫീസ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഓഫീസര്‍മാരെയും മേലധികാരികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കീം ഉത്തരവായത്. പിഴത്തുക ഒടുക്കാന്‍ വൈകിയാല്‍ വകുപ്പു മേധാവി ശമ്പളത്തില്‍ നിന്ന് പിടിച്ച് അടയ്ക്കണം. അല്ലെങ്കില്‍ റവന്യൂ റിക്കവറിയും ഉണ്ടാവും .

സംസ്ഥാനത്ത് ഇത് ആദ്യമായാണ് വിവരാവകാശ നിയമം 20(1) പ്രകാരം ഫൈനും 20(2) പ്രകാരം അച്ചടക്ക നടപടിയും സ്ഥലം മാറ്റവും ഒരുപോലെ നടപ്പില്‍വരുത്തി ശിക്ഷിക്കുന്നത്.

പ്രസവത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ, ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറി ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ എഫ്‌ഐആര്‍ പുറത്ത്

പ്രസവത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ, ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറി ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ എഫ്‌ഐആര്‍ പുറത്ത്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സ സ്വീകരിക്കാതെ അക്യുപങ്ചര്‍ ചികിത്സ തേടിയത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ പറയുന്നു.

പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് ഇന്നലെ മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.

ഷെമീറ ബീവിയുടെ മുന്‍പത്തെ രണ്ടു പ്രസവവും സിസേറിയന്‍ ആയിരുന്നു. മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ എട്ടുമാസമായി കാരയ്ക്കാമണ്ഡപത്ത് വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറിയതായും പൊലീസ് പറയുന്നു. ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നു. പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു.

23 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ, ജനവിധി തേടുന്നതില്‍ 33 സ്ത്രീകളും

23 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ, ജനവിധി തേടുന്നതില്‍ 33 സ്ത്രീകളും

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളിലേക്ക് വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 33 പേര്‍ സ്ത്രീകളാണ്.

സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 23 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 32,512 വോട്ടര്‍മാരാണുള്ളത്. 15,298 പുരുഷന്‍മാരും 17,214 സ്ത്രീകളും. വോട്ടര്‍പട്ടിക www.sec.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

വോട്ടെടുപ്പിന് 41 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.

ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിതബൂത്തുകളില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും.വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000 കടന്നു. പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 46,000 കടന്നത്. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.