ആരോഗ്യാവസ്ഥ മോശമായി; അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യാവസ്ഥ മോശമായി; അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനി ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന മദനിക്ക് ഡയാലിസിസ് ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കരൾ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് അബ്ദുൾ നാസർ മദനി.

ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്

മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്

മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബാളിനിടെയാണ് സംഘർഷം ഉണ്ടായത്.

ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം പേർക്ക് സംഭവത്തിൽ പരുക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ദിവസങ്ങൾക്ക് മുമ്പ് കൊടുവള്ളിയിലും ഫുട്ബോൾ മത്സരത്തിനിടെ കളിക്കാര്‍ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായി. ലൈറ്റ്‌നിംഗ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോളിനിടെയാണ് സംഘർഷം ഉണ്ടായത്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യത

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യത

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു.

സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാനാണ് സാധ്യത. അതുകൊണ്ട് പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ നിർദ്ദേശം.

ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ അത്തരം ജോലികളിൽ നിന്ന് മാറി നിൽക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,880 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്

തൃശൂര്‍: തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി
പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അരി വില്‍പ്പന തടഞ്ഞ പൊലീസ് നടപടിയില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്നാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി. അതേസമയം അരിവിതരണം സുരേഷ് ഗോപിയെ ജയിപ്പിക്കാനല്ലെന്നും രാജ്യത്താകെ അരി വിതരണം നടത്തുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

കേരളത്തില്‍ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷയെ കുറിച്ച് കൂടുതലറിയാം

കേരളത്തില്‍ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷയെ കുറിച്ച് കൂടുതലറിയാം

കേരളത്തില്‍ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകള്‍; അഭിമുഖം ഇടുക്കിയില്‍; അപേക്ഷയെ കുറിച്ച് കൂടുതലറിയാം

സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റീസ് തസ്തികയില്‍ ആയിരത്തിലേറെ ഒഴിവുകള്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ചെന്നൈയിലുള്ള ദക്ഷിണ മേഖല ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നത്.

യോഗ്യത

മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ് സി, ബികോം കോഴ്‌സ് വിജയിച്ച് അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട്പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കാം.
www.sdcentre.org എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 27നകം രജിസ്റ്റര്‍ ചെയ്യണം. അഭിമുഖം 29ന് രാവിലെ ഒമ്പതിന് ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്കല്‍.
വിശദവിവരങ്ങള്‍ക്ക്: www.sdcentre.org. സന്ദര്‍ശിക്കുക.