ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ KR 641 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ KR 641 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 641 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യവാനെ തേടിയെത്തും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേർക്കാണ് ലഭ്യമാവുക.

എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ കഴിയും.

നിങ്ങളുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാം. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെ കൊന്നു

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെ കൊന്നു

വയനാട്ടിൽ കെണിച്ചിറയിൽ കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ​ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാ​ഗം പാതി കടുവ തിന്ന നിലയിലാണ്. പശുവിന്റെ ജഡവുമായി നാട്ടുകാർ പുൽപ്പള്ളിയിൽ. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.

വന്യമൃ​ഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. ഇന്നലെ ആന ചവിട്ടിക്കൊന്ന വനംവകുപ്പ് ജീവനക്കാരൻ പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു.

മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല: ഫിയോക്ക്

വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല: ഫിയോക്ക്

കൊച്ചി: വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്‍ത്തിവെയ്ക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി.

42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒടിട്ടിയിൽ നൽകുകയുള്ളു എന്ന ധാരണ പലരും തെറ്റിച്ചുവെന്നും ഇവർ പറയുന്നു. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണം. ബുധനാഴ്ചയ്ക്കകം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക് അറിയിച്ചു.

സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഫിയോകിന്‍റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. അതേസമയം, നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും.

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും.

പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു.

മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക.

രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

മാതൃക പരീക്ഷ 19 മുതൽ ആരംഭിക്കും.

ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭിക്കും.

മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക.

ഹൈസ്കൂൾ ഉൾപ്പെട്ട എൽപി, യുപി സ്കൂളുകളിൽ മാർച്ച് അഞ്ച് മുതൽ ആരംഭിക്കും.

എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക.

എസ്എസ്എൽസി ടൈംടേബിൾ ഇങ്ങനെ

04/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 1

മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)

06/03/2024  (രാവിലെ 9.30 മുതല്‍ 12.15 വരെ) – രണ്ടാം ഭാഷ ഇംഗ്ലീഷ്

11/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – ഗണിതശാസ്ത്രം

13/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 2

മലയാളം/തമിഴ്/കന്നട/ സ്പെഷ്യൽ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്)/അറബിക്ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്കൂ‌ളുകൾക്ക് / സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃകം സ്കൂളുകള്‍ക്ക് മത്രം)

15/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഊർജ്ജതന്ത്രം

18/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – മൂന്നാം ഭാഷ

ഹിന്ദി/ജനറൽ നോളഡ്‌ജ്

20/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – രസതന്ത്രം

22/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ജീവശാസ്ത്രം

25/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – സോഷ്യൽ സയൻസ്

ഐ.ടി. പ്രാക്‌ടിക്കൽ പരീക്ഷ 01.02.2024 മുതൽ 14.02.2024 വരെ

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

കൊച്ചി: മാസത്തിന്റെ ആദ്യ പുകുതിയില്‍ തകര്‍ച്ച നേരിട്ട സ്വര്‍ണവില, രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച സ്വര്‍ണവില 45,760 രൂപയില്‍ എത്തി. ഗ്രാം വിലയില്‍ ഉണ്ടായത് 10 രൂപയുടെ വര്‍ധന. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5720 രൂപയിലെത്തി.

എക്‌സാലോജികിനെതിരായ കോടതി ഉത്തരവ്; വിധിപ്പകര്‍പ്പ് ഇന്ന് പുറത്തുവിടും

എക്‌സാലോജികിനെതിരായ കോടതി ഉത്തരവ്; വിധിപ്പകര്‍പ്പ് ഇന്ന് പുറത്തുവിടും

ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് എതിരായ മാസപ്പടി ഇടപാട് പുറത്തുവന്നപ്പോള്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തമ്മിലുളള ഇടപാടെന്നായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ ആദ്യവാദം. എന്നാല്‍ മാസപ്പടി ഇടപാടിന്റെ ഗൗരവം വര്‍ദ്ധിച്ചപ്പോള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുളള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണെന്ന നിലപാടിലേക്ക് കളം മാറ്റി. എന്നാല്‍ എസ്എഫ്‌ഐഒ അന്വേഷണത്തെ നേരിടാന്‍ കോടതിയില്‍ ഹര്‍ജിക്ക് പോയത് നിയമപരമായ പോരാട്ടം എന്നാണ് ന്യായീകരിക്കപ്പെട്ടത്. എക്‌സാലോജിക് കമ്പനിയുടെ എല്ലാ വാദങ്ങളും തളളികൊണ്ട് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കോടതി തന്നെ തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും വീണ്ടും വെട്ടിലായ അവസ്ഥയാണ്.

കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ മതിയായ രേഖകള്‍ ഹാജരാക്കാതെ ജിഎസ്ടി ബില്ല് മാത്രം നല്‍കുകയാണ് എക്‌സാലോജിക് ചെയ്തത്. ഇനി അത് സാധിക്കില്ല. കരാര്‍ അടക്കമുളള എല്ലാ രേഖകളും ആവശ്യപ്പെട്ട് എസ്എഫ്‌ഐഒ വീണക്ക് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യാനും രേഖകള്‍ ഹാജരാക്കാനുമായി എസ്എഫ്‌ഐഒ സംഘം എത്തുന്നത് വീണയിലേക്ക് മാത്രമല്ല, അതുവഴി മുഖ്യമന്ത്രിയിലേക്ക് കൂടിയാണ്. കോടതി ഉത്തരവ് പുറത്തായ ശേഷം പാര്‍ട്ടി നേതാക്കളാരും ഇതേപ്പറ്റി പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. പാര്‍ട്ടിയും സര്‍ക്കാരും എത്രമാത്രം ബുദ്ധിമുട്ടിലാണ് എന്നതിന്റെ കൃത്യമായ ഉദാഹരണം ആണിത്.

മാസപ്പടിയിലെ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമായതായുമാണ് വിമര്‍ശനം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണെങ്കില്‍ കൂടുതല്‍ പ്രതിരോധത്തിലാവുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ലക്ഷ്യം വെയ്ക്കുന്നത് മകളെയല്ല, മുഖ്യമന്ത്രിയെ തന്നെയാണെന്ന പഴയ വാദമുയര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ ആയിരിക്കും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം