സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടികൾ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 8.30നാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

കെ കെ ശൈലജയെ കണ്ണൂരിലും എം സ്വരാജിനെ പാലക്കാടും പരിഗണിച്ചെക്കും: സിപിഐഎം സാധ്യത പട്ടിക

കെ കെ ശൈലജയെ കണ്ണൂരിലും എം സ്വരാജിനെ പാലക്കാടും പരിഗണിച്ചെക്കും: സിപിഐഎം സാധ്യത പട്ടിക

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. 15 സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

ലോക്‌സഭാ തെരെഞ്ഞെടുപ്പ് സിപിഐഎം സാധ്യത പട്ടികയിൽ ഇടം നേടിയവരുടെ പ്രാഥമിക പട്ടിക സൂചന ലഭിച്ചു. കെ കെ ശൈലജയെ കണ്ണൂരിലും എം സ്വരാജിനെ പാലക്കാടും പരിഗണിക്കുന്നു. കോഴിക്കോട് എളമരം കരീമും വസീഫും പട്ടികയിൽ.

ആലപ്പുഴയിൽ സിറ്റിംഗ് എം പിയായ എ എം ആരിഫിന് മുൻഗണന. പത്തനംതിട്ടയിൽ ഡോ ടി എം തോമസ് ഐസക്കും രാജു എബ്രഹാമും പരിഗണനയിൽ. എറണാകുളത്ത് പൊതുസ്വതന്ത്രൻ വന്നേക്കും. ഇടുക്കിയിൽ ജോയ്‌സ് ജോർജിന് സാധ്യത.

ആലത്തൂരിൽ എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ എന്നിവരുടെ പേര് പരിഗണനയിൽ. കാസർഗോഡ് ടിവി രാജേഷ്, വി പി പി മുസ്‌തഫ എന്നിവർക്ക് സാധ്യത. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രന് സാധ്യത.

നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിൽ 16 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഐഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം.

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവ് മരിച്ചു

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവ് മരിച്ചു

തൃശൂ‍ര്‍: പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ പിതാവ് മരിച്ചു. ഇന്നു രാവിലെയാണ് സംഭവങ്ങളുണ്ടായത്. മടപ്പാട്ടുപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്.

മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ മരിച്ചത്. കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു.

വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു. കുഞ്ഞുമോന്റെ ആക്രമണത്തിൽ ചെവിക്ക് പുറകിൽ പരിക്കേറ്റ ഹസീന പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പിന്നാലെയാണ് തൊട്ടടുത്തുളള പറമ്പിലെ മരത്തിൽ കുഞ്ഞുമോൻ തൂങ്ങി മരിച്ചത്.

പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍

പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍

കൊല്ലം: പട്ടാഴിയിൽ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്.
ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. ഏറെ വൈകിയും കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ കുളിക്കാൻ പുഴയിലിറങ്ങിയപ്പോള്‍ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ?; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ?; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് ഇന്നത്തെ നേതൃയോഗത്തില്‍ അന്തിമധാരണയിലെത്തിയേക്കും. പ്രമുഖരെ കളത്തിലിറക്കി കൂടുതല്‍ സീറ്റുകള്‍ പിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. വര്‍ക്കല എംഎല്‍എയായ ജോയി നിലവില്‍, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ്. കൊല്ലത്ത് എം മുകേഷിന്റെയും സി എസ് സുജാതയുടേും പേരുകളാണ് പരിഗണനയിലുള്ളത്.

പത്തനംതിട്ടയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. റാന്നി മുന്‍ എംഎല്‍എ രാജു എബ്രാഹിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴയില്‍ നിലവിലെ എംപി എ എം ആരിഫ് വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, ചാലക്കുടിയില്‍ മുന്‍മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ആലത്തൂരില്‍ എ കെ ബാലന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വടകരയില്‍ കെ കെ ശൈലജയേയും മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വണ്ടിയിടിച്ച് ചത്ത മുള്ളന്‍പന്നിയെ വീട്ടിലെത്തിച്ച് കറിവെച്ച ആയുർവേദ ഡോക്ടര്‍ അറസ്റ്റിൽ

വണ്ടിയിടിച്ച് ചത്ത മുള്ളന്‍പന്നിയെ വീട്ടിലെത്തിച്ച് കറിവെച്ച ആയുർവേദ ഡോക്ടര്‍ അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന ശേഷം ഇറച്ചിയാക്കിയ ആയുർവേദ ഡോക്ടര്‍ അറസ്റ്റില്‍. വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ മാർക്കറ്റിൽ വെറ്റില വില്‍ക്കാനായി എത്തിയതായിരുന്നു ബാജി. വാളകത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ പാതയോരത്ത് കണ്ട മുള്ളന്‍പന്നിയെ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു കൊന്നു. പിന്നാലെ ഇതേ വാഹനത്തില്‍ കടത്തികൊണ്ടുപോയി ഇറച്ചിയാക്കിയെന്നാണ് പരാതി.

നാട്ടുകാർ ദൃശ്യങ്ങള്‍ സഹിതം വനംവകുപ്പിന് കൈമാറിയതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍പന്നിയുടെ ഇറച്ചി കണ്ടെത്തി. പിന്നാലെയാണ് അറസ്റ്റ്. മുള്ളന്‍പന്നിയെ കടത്തിയ ജീപ്പും വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.