ജനങ്ങളെ പറ്റിക്കുന്ന ബജറ്റ്; വിമര്‍ശിച്ച് പ്രതിപക്ഷം

ജനങ്ങളെ പറ്റിക്കുന്ന ബജറ്റ്; വിമര്‍ശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ബജറ്റിലുള്ളത് രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റിന്റെ പവിത്രത മന്ത്രി കെ എന്‍ ബാലഗോപാല്‍ നഷ്ടപ്പെടുത്തി. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മന്ത്രി തരംതാഴ്ത്തിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത ധനമന്ത്രി തകര്‍ത്തു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്റെ നിലവാരം കെടുത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ തരംതാഴ്ത്തി.

തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിത്. നയാ പൈസ കൈയ്യില്‍ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റാണിതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പദ്ധതി ചെലവിന്റെ 55.24 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 717 കോടി പ്രഖ്യാപിച്ചെങ്കിലും 2.76 ശതമാനം മാത്രമാണ് കൊടുത്തത്. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ചാണ് ബജറ്റില്‍ കൂടുതല്‍ പറയുന്നത്.

‘കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്, ചിലര്‍ക്ക് ഇത് വെറും സ്റ്റണ്ട്’; കാന്‍സര്‍ ദിനത്തില്‍ മംമ്ത മോഹന്‍ദാസ്

‘കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്, ചിലര്‍ക്ക് ഇത് വെറും സ്റ്റണ്ട്’; കാന്‍സര്‍ ദിനത്തില്‍ മംമ്ത മോഹന്‍ദാസ്

പോരാളിയാണ് മംമ്ത മോഹന്‍ദാസ്. 24ാം വയസില്‍ തന്നെ പിടികൂടിയ കാന്‍സറിനെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെയാണ് താരം തോല്‍പ്പിക്കുന്നത്. അതിനു പിന്നാലെ സിനിമയില്‍ ശക്തമായി തിരിച്ചുവരികയും ചെയ്തു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവച്ച കുറിപ്പാണ്.

നടി പൂനം പാണ്ഡെയുടെ മരണനാടകത്തെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു!- മംമ്ത കുറിച്ചു.

2009ലാണ് താരത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ 2013ലാണ് താരം രോഗമുക്തി നേടുന്നത്. ഇപ്പോള്‍ മറ്റൊരു പോരാട്ടത്തിലാണ് താരം. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്രോഗം ബാധിച്ചിരിക്കുകയാണ് താരത്തെ. രോഗബാധയെക്കുറിച്ച് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരം. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

വിനോദയാത്രക്കു പോയ സംഘമാണ് പുലര്‍ച്ചെ 2.15 ന് അപകടത്തിൽ പെട്ടത്. 38 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും അദ്ദേഹത്തിന്‍റെ കുടുംബവും ബസിൽ ഉണ്ടായിരുന്നു. മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂര്‍ സിഗ്നൽ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകനും കഥാകൃത്തുമായ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

മാധ്യമപ്രവർത്തകനും കഥാകൃത്തുമായ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ റഹിം പൂവാട്ടുപറമ്പ് അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

സിനിമാ പ്രൊഡക്ഷൻ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. പ്രേംനസീർ അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ പിആർഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളുടെയും, നിരവധി ടെലിവിഷൻ പരിപാടികളുടേയും കഥാകൃത്തായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു.
സുഖവാസം, ഫാഷൻ പരേഡ്,പൂനിലാവ്, ചേനപ്പറമ്പിലെ ആനക്കാര്യം തുടങ്ങി നിരവധി സിനിമകളുടെ കഥാകൃത്തായിരുന്നു. ഏതാനും ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. അല്‍ അമീനിലും കേരള ടൈംസിലും പത്ര പ്രവര്‍ത്തകനായിരുന്നു. നിരവധി സിനിമാ മാസികകളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുന്‍പ്

മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുന്‍പ്

തിരുവനന്തപുരം: മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം.പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാല്‍ തട്ടിയതോടെ ജര്‍മി പാളത്തിലേക്കു വീണു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുന്‍പ് ഭര്‍ത്താവില്‍ നിന്നു ഇവര്‍ വിവാഹ മോചനം നേടിയിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 45,920 രൂപയിലേക്ക് സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപ വര്‍ധിച്ച ശേഷം ശനിയാഴ്ച മുതലാണ് വില കുറയാണ് തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 280 രൂപയാണ് കുറഞ്ഞത്.