കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു; ഉത്സവ പന്തല്‍ കുത്തിമറിച്ചിട്ടു

കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു; ഉത്സവ പന്തല്‍ കുത്തിമറിച്ചിട്ടു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം.

ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തല്‍ ആന കുത്തിമറിച്ചിട്ടു. ഉടനെ പാപ്പാന്‍മാര്‍ ക്ഷേത്രവളപ്പിലുള്ള മരത്തില്‍ തളച്ചു. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആന ഇടഞ്ഞത്. കൊല്ലത്ത് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിനിടെ ആന വിരണ്ടോടി. രാജശേഖരന്‍ എന്ന ആനയാണ് ഓടിയത്. അരക്കിലോമീറ്റര്‍ ഓടിയ ആന വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകര്‍ത്തു. ആനയെ പിന്നീട് തളച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5800 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയാണ്. സ്വർണ്ണവില കഴിഞ്ഞ ഒന്നര മാസത്തോളമായി ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2010 മുതൽ 2027 ഡോളർ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം.

രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യു.എസ്. ഫെഡറൽ റിസർവിന്റെ നിർണായക തീരുമാന൦ ഫെബ്രുവരി 1 നാണ്. പണപ്പെരുപ്പം 3.4% ലേക്ക് വീണ്ടും ഉയർന്നത് കൊണ്ട്, പണപ്പെരുപ്പം യു.എസ്. ടാർജറ്റായ
2 % ന് അടുത്ത് എത്തുന്നത് വരെ തുടരാമെന്ന നിലപാട് എടുത്താൽ വില വലിയ കുറവുണ്ടാകാനാണ് സാധ്യത.

കാസർകോട് ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

കാസർകോട് ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

കാസർകോട്: പള്ളത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരും. മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് നിഗമനം.

കാസർകോട് പള്ളത്ത് രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. പുലർച്ചെ 5.20ന് ഗുഡ്സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നി​ഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ടികെഎം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടി അപകടമുണ്ടായെന്നാണ് നിഗമനം.

ഒരു കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ തൂക്കുകയര്‍; കേരളത്തില്‍ ആദ്യം; രഞ്ജിത്ത് വധക്കേസ് രാജ്യത്ത് നാലാമത്

ഒരു കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ തൂക്കുകയര്‍; കേരളത്തില്‍ ആദ്യം; രഞ്ജിത്ത് വധക്കേസ് രാജ്യത്ത് നാലാമത്

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച നടപടി സംസ്ഥാന നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വതയാണ്. ഒരു കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ വധശിക്ഷ ലഭിക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണ നേരിട്ട 15 പ്രതികള്‍ക്കും പരമാവധി ശിക്ഷ വിധിച്ചത്.

ഒരു കേസില്‍ വധശിക്ഷ ലഭിക്കുന്ന പ്രതികളുടെ എണ്ണത്തില്‍, രഞ്ജിത്ത് വധക്കേസ് സ്വതന്ത്ര് ഇന്ത്യയുടെ ചരിത്രത്തില്‍ നാലാം സ്ഥാനത്താണ്. 2008 ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസാണ് കൂടുതല്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചതില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഈ കേസില്‍ 38 പ്രതികളെയാണ് വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്.

വീടിന്റെ മുറ്റത്ത് കുട്ടി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഗേറ്റ് അപകടാവസ്ഥയിലായിരുന്നു എന്നാണ് ലഭിച്ച വിവരം.