സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5780 രൂപ എന്ന രീതിയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 46240 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4780 രൂപയാണ്.

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം രണ്ടാം തിയതി രേഖപ്പെടുത്തിയ 47,000 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില.

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുന്നു

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുന്നു

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു.സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷൻ.ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.

പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറിന്റെ മരണം; ജോലി സമ്മര്‍ദമെന്ന് ബന്ധുക്കള്‍

പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറിന്റെ മരണം; ജോലി സമ്മര്‍ദമെന്ന് ബന്ധുക്കള്‍

കൊല്ലം: പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ. എസ് അനീഷ്യ(41)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

.

മാനന്തവാടിയിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

മാനന്തവാടിയിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതി‍ഞ്ഞു.

ഇന്നലെ രാത്രിയോടെയും പല ഭാ​ഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടിൽ പതിവ് സംഭവമായിരിക്കുകയാണ്. അതിനിടെ കരടിയേയും കണ്ടതോടെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്.

ഉണ്ണിയപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിൽ 1.5 കിലോ സ്വർണം; യുവതി അറസ്റ്റിൽ

ഉണ്ണിയപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിൽ 1.5 കിലോ സ്വർണം; യുവതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

അപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വർണം. 1.5 കിലോ ​ഗ്രാം തൂക്കം വരുന്നതായിരുന്നു സ്വർണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നുനടത്തിയ പരിശോധനയിലാണ്‌ പിടികൂടിയത്‌.

ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് ബീന കോഴിക്കോട് എത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്‌ട്രിക് അപ്പച്ചട്ടിക്കുള്ളിൽ സംശയകരമായ രീതിയിൽ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വർണം കണ്ടെത്തിയത്.

കുടുംബവഴക്ക്: കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കുടുംബവഴക്ക്: കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഖന്നാ നഗറില്‍ കൊഴുപ്പിള്ളി ബിനു ഭാര്യ ഷീജയെയാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും പരിക്കേറ്റു. ഖന്നാനഗറില്‍ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ബിനു ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മക്കളായ അഭിനവ്(11)അനുരാഗ്(5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യഘട്ടത്തില്‍ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു.

പരിക്കേറ്റ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.