‘പൊയിൽസ്’ അങ്ങനെ ‘പൊലീസ്’ ആയി!!

‘പൊയിൽസ്’ അങ്ങനെ ‘പൊലീസ്’ ആയി!!

കൊച്ചി: പൊലീസ് ജീപ്പിൽ ‘പൊലീസ്’ എന്ന് ഇം​ഗ്ലീഷിൽ എഴുതിയതിൽ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെ അതുവഴി വന്ന പൊലീസ് ജീപ്പിൽ പൊലീസ് എന്നതിനു പകരം ‘പൊയിൽസ്’ എന്നാണ് എഴുതിയിരുന്നത്.

പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളായി സംഭവം നിറഞ്ഞു. പൊലീസ് ശനിയാഴ്ച തന്നെ സ്റ്റിക്കർ നീക്കം ചെയ്തു. പഴയ സ്റ്റിക്കർ മോശമായതിനെ തുടർന്നായിരുന്നു ശനിയാഴ്ച രാവിലെ പൂത്തോട്ടയിലെ സ്ഥാപനത്തിൽ നിന്നു പുതിയ സ്റ്റിക്കർ ഒട്ടിച്ചത്. പിന്നാലെയാണ് അബദ്ധം ശ്രദ്ധയിൽപ്പെട്ടത്.

മകര ജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ആലപിക്കും ‘ഹരിവരാസനം’

പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ഇന്ന് ‘ഹരിവരാസനം’ കീർത്തനം മുഴങ്ങും. ഇന്ത്യൻ സമയം രാത്രി ഏഴിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു അയ്യപ്പ ഭക്തരാണ് അയ്യന്റെ ഉറക്കു പാട്ടെന്ന നിലയിൽ പ്രസിദ്ധമായ ഹരിവരാസനം കീർത്തനം ആലപിക്കുക.

യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള ഭക്തർ പങ്കുചേരും. ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലുമായി വിശ്വാസികൾ കൂട്ടമായി ഹരിവരാസനം പാടും. അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിലാണ് കീർത്തന ആലാപനം സംഘടിപ്പിക്കുന്നത്. കീർത്തനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായാണ് ആലാപനം.

കോഴിക്കോട് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം ഒഴുകി വന്നു; കണ്ടത് വഴിയാത്രക്കാര്‍

കോഴിക്കോട് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം ഒഴുകി വന്നു; കണ്ടത് വഴിയാത്രക്കാര്‍

കോഴിക്കോട്: സരോവരം പാര്‍ക്കിനു സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബീച്ച് ഫയര്‍ സ്റ്റേഷന്‍ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു.

50 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും. ഇന്നലെ വെള്ളത്തില്‍ വീണതാകാമെന്നും വേലിയേറ്റ സമയത്ത് അരയിടത്തു പാലം ഭാഗത്തുനിന്ന് ഒഴുകി വന്നതാകാമെന്നും നടക്കാവ് പൊലീസ് പറഞ്ഞു.

സുഗന്ധ ദ്രവ്യങ്ങളുടെ കച്ചവടം എന്ന വ്യാജേന കഞ്ചാവ് കടത്ത്: ഒഡിഷ സ്വദേശി പിടിയില്‍

സുഗന്ധ ദ്രവ്യങ്ങളുടെ കച്ചവടം എന്ന വ്യാജേന കഞ്ചാവ് കടത്ത്: ഒഡിഷ സ്വദേശി പിടിയില്‍

കൊച്ചി: സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരം എന്ന വ്യാജേന കഞ്ചാവ് കടത്തിയ ഒഡിഷ സ്വദേശി പിടിയില്‍. ആലുവ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തി വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് (29) ആണ് പിടിയിലായത്.

പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടി വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനക്കാരനായ ഒരാള്‍ സുഗന്ധ ദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരം സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. കമ്മീഷണര്‍ ടി അനികുമാറിന് ലഭിച്ചിരുന്നു. അസി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്‌സൈസ് ഇന്റലിജന്‍സും ആലുവ എക്‌സൈസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; ഒരു ദിവസം 70 പേര്‍ക്ക്

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; ഒരു ദിവസം 70 പേര്‍ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനുവദിക്കുക. ഈ വര്‍ഷം ജനുവരി 24 ന് ആരംഭിച്ച് മാര്‍ച്ച് രണ്ട് വരെയാണ് ട്രെക്കിങ്.

അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനമുള്ളത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം.

വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിങ് അനുവദിക്കൂ. ഒരു ദിവസം 70 പേര്‍ എന്ന കണക്കിലായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍.

ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിങ് ഫീസ്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് ഫോട്ടോയും സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിങ്ങിന് മുമ്പ് ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം: 0471-2360762.

ടി എച്ച് മുസ്തഫ അന്തരിച്ചു

ടി എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു.

കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു. 16-ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്നു അദ്ദേഹം.

‘തോട്ടത്തില്‍ കോട്ടപ്പുറത്ത്’ എന്ന മുസ്ലീം കുടുംബത്തിലായിരുന്നു ജനനം. 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. എറണാകുളം ജില്ല കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം. കെപിസിസി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.