പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന്  തീപിടിച്ചു

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്.

അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.

ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിനെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി എന്ന കാരണത്താൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്‌ക്കെതിരെ ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്. ബഷീർ, ആറ്റിങ്ങൽ സുരേഷ്, ആലംകോട് ജോയ്, പി.എസ്.കിരൺ കൊല്ലമ്പുഴ, മണനാക്ക്‌ ഷിഹാബുദ്ദീൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വക്കം സുധ, പ്രകാശ്, വിജയൻ സോപാനം, ഷൈജു ചന്ദ്രൻ, സുരേന്ദ്രനായർ, ബാവേഷ്, മോഹനൻ നായർ, സുരേഷ് ബാബു, ഭാസി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

സംവിധായകന്‍ വിനു അന്തരിച്ചു

സംവിധായകന്‍ വിനു അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം.

കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ ഇയാള്‍ ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു താമസം.

അധ്യാപകന്റെ കൈവെട്ടിയ കേസ്; 13 വർഷത്തിന് ശേഷം ഒന്നാം പ്രതി കണ്ണൂരിൽ പിടിയിൽ

അധ്യാപകന്റെ കൈവെട്ടിയ കേസ്; 13 വർഷത്തിന് ശേഷം ഒന്നാം പ്രതി കണ്ണൂരിൽ പിടിയിൽ

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എൻഐഐയുടെ പിടിയിൽ. അശമന്നൂർ നൂലേലി മുടശേരി സവാദ് (38) ആണ് കണ്ണൂരിൽ നിന്ന് പിടിയിലായത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക യൂണീറ്റ് കണ്ണൂരിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 13 വർഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതി പിടിയിലാകുന്നത്. 2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാൻ, ദുബായ്, മലേഷ്യ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെ എൻഐഎ കോടതി ശിക്ഷിച്ചിരുന്നു.

സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു. ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയത്. 2011ലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്.അഫ്​ഗാനിസ്ഥാൻ, നേപ്പാൾ,

2400 കിലോ ഭാരം; അയോധ്യ ക്ഷേത്രത്തിലേത് രാജ്യത്തെ കൂറ്റന്‍ അമ്പലമണി; ചെലവിട്ടത് 25 ലക്ഷം

2400 കിലോ ഭാരം; അയോധ്യ ക്ഷേത്രത്തിലേത് രാജ്യത്തെ കൂറ്റന്‍ അമ്പലമണി; ചെലവിട്ടത് 25 ലക്ഷം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിത്തിലേക്ക് നിര്‍മിച്ച അമ്പലമണിയുടെ ഭാരം 2400 കിലോ. രാജ്യത്തെ ഏറ്റവും തൂക്കമേറിയ അമ്പലമണിയാണിത്. എട്ടുലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച അമ്പലമണിക്ക് 25 ലക്ഷം രൂപയാണ് ചെലവ്. ഉത്തര്‍പ്രദേശിലെ ജലേസറില്‍ നിര്‍മ്മിച്ച അമ്പലമണി ഇന്നലെ ട്രെയിന്‍ മാര്‍ഗമാണ് അയോധ്യയിലെത്തിച്ചത്. അതിനുശേഷം വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

മുപ്പത് തൊഴിലാളികള്‍ ചേര്‍ന്നാണ് അമ്പലമണി നിര്‍മിച്ചത്. സ്വര്‍ണം, വെള്ളി, വെങ്കലും, സിങ്ക്, ലെഡ്, ടിന്‍, ഇരുമ്പ്, മെര്‍ക്കുറി എന്നീ ലോഹങ്ങള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.മരിച്ച പോയ സഹോദരങ്ങളുടെ ആഗ്രഹപൂര്‍ത്തികരണത്തിനായാണ് അമ്പലമണി ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയതെന്ന് ലോഹവ്യാപാരിയായ ആദിത്യ മിത്തല്‍ പറഞ്ഞു.

സ്വര്‍ണവാതില്‍ സ്ഥാപിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണവാതില്‍ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ്

സ്വര്‍ണ വാതിലിന്റെ മധ്യഭാഗത്ത് സ്വാഗതം ചെയ്യുന്ന രണ്ട് ആനകളെ കാണാം. മുകള്‍ഭാഗത്ത് കൊട്ടാരസദൃശമായ രൂപവും അതില്‍ രണ്ട് ഭൃത്യന്മാര്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നതും വാതിലില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കണമെന്ന് ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

കേരളം മൂന്നാം ഘട്ടത്തില്‍ മെട്രോ അങ്കമാലി വരെ, എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈന്‍; നെടുമ്പാശേരിയില്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍

കേരളം മൂന്നാം ഘട്ടത്തില്‍ മെട്രോ അങ്കമാലി വരെ, എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈന്‍; നെടുമ്പാശേരിയില്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും. വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് സ്‌റ്റേഷന്‍ പ്ലാന്‍ ചെയ്യുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലുള്ള മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും എന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുള്ള മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം നടന്നുവരുന്നു. 1.16 കിലോമീറ്റര്‍ ദൂരത്തേയ്ക്ക് കൂടി മെട്രോ ഓടിയെത്തുമ്പോള്‍ ഒന്നാം ഘട്ടത്തിന്റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാവും. കൊച്ചിയിലേക്ക് ട്രെയിന്‍ കൊണ്ടുവന്ന രാജര്‍ഷി രാമവര്‍മയുടെ ഛായാചിത്രം സ്റ്റേഷനിലുണ്ടാവും.അത്തച്ചമയവും നൃത്ത രൂപങ്ങളുമാണ് സ്റ്റേഷന്റെ തീം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതമായ സ്റ്റേഷനില്‍ 40000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങള്‍ക്ക് നീക്കിവെയ്ക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.