മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ ‘ഗുരുതര വകുപ്പുകള്‍’; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ ‘ഗുരുതര വകുപ്പുകള്‍’; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് നീക്കം.

ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ സുരേഷ് ഗോപി നേരിട്ട് ഹാജരായിരുന്നു. അന്ന് നോട്ടീസ് നല്‍കിയ സമയത്ത് തനിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നില്ല എന്നാണ് സുരേഷ് ഗോപി ഹര്‍ജിയില്‍ ആരോപിക്കുന്നത്. പിന്നീട് സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ 354-ാം വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു.

സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേസിനെ കാണുന്നത്. തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഇല്ലാതിരുന്ന വകുപ്പ് ഉള്‍പ്പെടുത്തി കൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് വേണ്ടി താന്‍ നടത്തിയ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ വിരോധമുണ്ട്. ഇതിന്റെ പേരിലാണ് തന്നെ കുടുക്കാന്‍ നോക്കുന്നത്. അന്ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ഉണ്ട്. ഇതില്‍ നിന്ന് തന്നെ താന്‍ മോശമായി പെരുമാറിയിട്ടില്ല എന്നത് വ്യക്തമാണെന്നും സുരേഷ് ഗോപി ഹര്‍ജിയില്‍ പറയുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘സൈലന്റ് എയര്‍പോര്‍ട്ട്’

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘സൈലന്റ് എയര്‍പോര്‍ട്ട്’

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘നിശബ്ദ’മാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുംബൈ, അഹമ്മദാബാദ്, ലഖ്നോ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും.

അതേസമയം, യാത്രക്കാര്‍ക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് വിമാനത്താവളം ഉറപ്പാക്കും. ടെര്‍മിനല്‍-1, ടെര്‍മിനല്‍-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്‌ലൈറ്റ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ബോര്‍ഡിങ് ഗേറ്റ് മാറ്റം, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റം വഴി തുടരും.

പാറക്കുളത്തിൽ വീണ നിലയിൽ കണ്ട കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം

പാറക്കുളത്തിൽ വീണ നിലയിൽ കണ്ട കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം

കോട്ടയം: കാണക്കാരയിൽ പാറക്കുളത്തിലേക്കു മറിഞ്ഞ കാറിനുള്ളിൽ നിന്നും യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ പാറക്കുളത്തിൽ കാറിന്‍റെ ഒരു ഭാഗം ഉയർന്നു നിൽക്കുന്ന കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജിനടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് മടങ്ങുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് നിഗമനം. കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്‍റെ പാടുകൾ പ്രദേശത്തു നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയര്‍മാന്‍, ഫിറോസ് കണ്‍വീനര്‍; യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയര്‍മാന്‍, ഫിറോസ് കണ്‍വീനര്‍; യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിവൈഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. കണ്‍വീനറായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ നിയോഗിച്ചും യുഡിഎഫ് യുവജന സംഘടനകളുടെ മുന്നണിയായ യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു. എല്ലാ ജില്ലയിലും ഈ മാസം പത്തിനകം ജില്ലാതല യുഡിവൈഎഫ് രൂപീകരിക്കും.

10ന് സംസ്ഥാന തലത്തില്‍ വിപുലമായി യുഡിവൈഎഫ് യോഗം ചേരും. ആദ്യ പരിപാടിയായി ഫെബ്രുവരി ആദ്യം സെക്രട്ടേറിയറ്റില്‍ നിന്നു രാജ്ഭവനിലേക്ക് ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൊഴിലില്ലായ്മ വിഷയമാക്കിയാണു മാര്‍ച്ച്. കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് ചെയര്‍മാന്‍ എം എം ഹസന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട് നാലിന്

ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട് നാലിന്

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന.

ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ​ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാൽ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുക. മന്ത്രിസഭയില്‍ പുനസംഘടനയുടെ ഭാ​ഗമായി ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലുമാണ് സ്ഥാനം ഒഴിഞ്ഞത്.

‘കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട’; അഴിമതി ഇല്ലാതാക്കുമെന്ന് ഗണേഷ് കുമാര്‍

‘കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട’; അഴിമതി ഇല്ലാതാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഒരു പൈസ പോലും കെഎസ്ആര്‍ടിസിയില്‍ നിന്ന് ചോര്‍ന്നുപോകാത്ത വിധമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മള്‍ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തീര്‍ച്ചയായും നമ്മുടെ കൂടെ നില്‍ക്കും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിക്കും.’- ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.