സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ 300 രോഗികള്‍;  മൂന്ന് മരണം; ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയി

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ 300 രോഗികള്‍; മൂന്ന് മരണം; ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മൂന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡും ശ്വാസകോശ അസുഖങ്ങളും വര്‍ധിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ അവലോകനം ചെയ്യാന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കോവിഡ് വര്‍ധിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍, ചികിത്സ എന്നിവ യോഗം വിലയിരുത്തി.

മരുന്നുകള്‍, ഓക്സിജന്‍ സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍, വാക്സിനുകള്‍ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഒക്സിജന്‍ പ്ലാന്റുകള്‍, സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന തലങ്ങളില്‍ ഓരോ മൂന്ന് മാസത്തിലും മോക്ക് ഡ്രില്ലുകള്‍ നടത്തണം. നിലവിലുള്ള സാഹചര്യം നേരിടാന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.

രാജ്യത്ത് പടരുന്ന പുതിയ വകഭേദങ്ങള്‍ യഥാസമയം കണ്ടെത്തി ഉചിതമായ പൊതുജനാരോഗ്യ നടപടികള്‍ കൈക്കൊള്ളുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്വാസകോശ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വസ്തുതാപരമായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് ഉറപ്പുവരുത്താനും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തി കുറക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് കേസുകള്‍, പരിശോധനകള്‍, പോസിറ്റീവ് കണക്കുകള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ യഥാസമയം പങ്കിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ, വിശദാംശങ്ങൾ

പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ, വിശദാംശങ്ങൾ

കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ‌ ഏർപ്പെടുത്തി അധികൃതർ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഈ നമ്പറുകൾ അഞ്ചു വർഷമായി നിലവിലുണ്ടെങ്കിലും പ്രവർത്തനരഹിതമായ 9446256789 എന്ന ഐവിആർഎസ് നമ്പർ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കൾ തുടർന്നും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതുമൂലമാണ് വീണ്ടും അറിയിപ്പ് നൽകിയത്.മിസ്‌ഡ് കോൾ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോ​ഗിക്കാം. കൂടാതെ യുപിഐ ആപ്പുകൾ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങൾ ലഭ്യമാണ്.

‘ഇനിയൊരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല; റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടു’; പൊലീസ് ഹൈക്കോടതിയില്‍

‘ഇനിയൊരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല; റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടു’; പൊലീസ് ഹൈക്കോടതിയില്‍

തിരുവനന്തപുരം:റുവൈസ് മുഖത്ത് നോക്കി കൂടുതല്‍ പണം സ്ത്രീധനമായി ആവശ്യപ്പെട്ടെന്ന് ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ്. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോല്‍ട്ടിലാണ് കൂടുതല്‍ വിവരങ്ങള്‍.

മൂന്ന് പേജ് ഉള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് ഷഹന ജീവനൊടുക്കിയത്. അതിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പടെയാണ് ഹൈക്കോടതിയില്‍ റുവൈസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

‘ഞാന്‍ പെട്ട് പോയി. അവന്‍ അണിഞ്ഞിരുന്ന ചതിയുടെ മുഖംമൂടി എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ ലോകം എന്താ ഇങ്ങനെ. അവന് പണം ആണ് വേണ്ടത്. അത് മുഖത്തുനോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം. ജീവിക്കാന്‍ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി ഞാന്‍ നല്ലരീതിയില്‍ ജീവിച്ച് കാണിക്കേണ്ടതാണ്. ഭാവിയിലേക്ക് നോക്കുമ്പോള്‍ വല്ലാത്ത ശൂന്യതയാണ്. ഇനിയും ഒരാളെ സ്്‌നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മരിക്കുകയല്ലാതെ വേറെ ഒരു മാര്‍ഗം ഇല്ല’. ആത്മഹത്യാക്കുറിപ്പിലെ ഈ ഭാഗങ്ങളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

റുവൈസിനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും പൊലീസ് പറയുന്നു. ഷഹനയെ അവസാനമായി കണ്ടത് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ വച്ചാണെന്നും അവിടെവച്ച് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും റുവൈസ് പൊലീസിനോട് സമ്മതിച്ചിരുന്നു. അതിനെ ചൊല്ലി പിണങ്ങിയതിന് പിന്നാലെ പരസ്പരം കണ്ടിരുന്നില്ലെന്നും റുവൈസ് പൊലീസിനോട് പറഞ്ഞിരുന്നു.

സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍; ഏഴുദിവസത്തിനിടെ വര്‍ധിച്ചത് 900 രൂപ

സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍; ഏഴുദിവസത്തിനിടെ വര്‍ധിച്ചത് 900 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍. ഇന്ന് 280 രൂപയാണ് വര്‍ധിച്ചത്. 46,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് ഉയര്‍ന്നത്. 5775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് ഉയര്‍ന്നത് 800 രൂപയാണ്. 15ന് വീണ്ടും വര്‍ധിച്ച ശേഷം 360 രൂപ താഴ്ന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

നവകേരള സദസ്സ്: തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ, ആദ്യ സദസ്സ് വർക്കലയിൽ

നവകേരള സദസ്സ്: തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ, ആദ്യ സദസ്സ് വർക്കലയിൽ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തിരുവനന്തപുരം ജില്ലയിലെ മണ്ഡല സന്ദർശനത്തിന് തുടക്കമാകുന്നു. നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വർക്കല മണ്ഡലത്തിൽ ഇന്ന് നടക്കും. വൈകിട്ട് ആറിന് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള സദസ്സിന് വേദിയാകുന്നത്.

നവകേരള സദസ്സിനുള്ള ഒരുക്കങ്ങളെല്ലാം മണ്ഡലത്തിൽ പൂർത്തിയായി. പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിനായി 23 കൗണ്ടറുകളാണ് വേദിക്ക് അരികിലായി സജ്ജമായിട്ടുള്ളത്. സ്ത്രീകൾ, അംഗപരിമിതർ, വയോജനങ്ങൾ എന്നിവർക്കായ് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ നിവേദനങ്ങൾ സ്വീകരിക്കും. നവകേരള സദസ്സിനോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഉണ്ടാകും.

വ്യാഴാഴ്ച (ഡിസംബർ 21) ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. രാവിലെ ഒൻപതിനാണ് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയുടെ സംവാദം. ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച നവകേരള സദസ്സ് നടക്കുന്നത്.

വെള്ളിയാഴ്ച (ഡിസംബർ 22) അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും ശനിയാഴ്ച( ഡിസംബർ 23) കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലും നവകേരള സദസ്സ് നടക്കും. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് വെള്ളിയാഴ്ച പ്രഭാത യോഗം നടക്കുന്നത്. ശനിയാഴ്ചത്തെ പ്രഭാതയോഗം ഇടപ്പഴിഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ നടക്കും.

ശനിയാഴ്ച വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സോടെ നവകേരള സദസ്സ് സമാപിക്കും.

കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം;  ഉന്തും തള്ളും; കൊച്ചിയില്‍ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു

കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; ഉന്തും തള്ളും; കൊച്ചിയില്‍ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജനമാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന വ്യാപകമായി 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.

വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. കൊച്ചിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ അതിശക്ത നടപടി ഉണ്ടായില്ലെങ്കില്‍, ഇതുവരെ കണ്ട പ്രതിഷേധമായിരിക്കില്ല ഇനി കാണുകയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്. മലപ്പുറം വണ്ടൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വയനാട്ടിലും.