കെ-ടെറ്റ് പരീക്ഷ: ഹാൾടിക്കറ്റ് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം

കെ-ടെറ്റ് പരീക്ഷ: ഹാൾടിക്കറ്റ് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30 തീയതികളിലായിട്ടാണ് പരീക്ഷ.

കെ-ടെറ്റ് പരീക്ഷയ്ക്കായി പരീക്ഷാർത്ഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത ഹാൾടിക്കറ്റും കെ-ടെറ്റിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ ഒറിജിനലും കൊണ്ടു വരേണ്ടതാണ്. തിരിച്ചറിയൽ രേഖയുടെ അസൽ കൊണ്ടുവരാത്തവരേയും ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ മൊബൈലിൽ സേവ് ചെയ്തിട്ടുളള തിരിച്ചറിയൽ രേഖകൾ എന്നിവ സമർപ്പിക്കുന്നവരേയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.

സപ്ലൈകോ ക്രിസ്മസ് -ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതൽ; 13 ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ

സപ്ലൈകോ ക്രിസ്മസ് -ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതൽ; 13 ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ ഡിസംബര്‍ 21 ന് തുടങ്ങും. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ സബ്സിഡി ഇതര സാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്.

തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാനതല ഉദ്‌ഘാടനം. തലസ്ഥാനത്തിനുപുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. ചന്തകളിൽ ഹോർട്ടികോർപ്പിന്‍റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും. സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും ക്രിസ്മസ്– പുതുവർഷ ചന്തകൾക്കായി 19 കോടി രൂപ സർക്കാർ അനുവദിച്ചു. കൺസ്യൂമർ ഫെഡിന്റെ ക്രിസ്മസ് -പുതുവത്സര ചന്തകൾ 23 മുതൽ 14 ജില്ലാ കേന്ദ്രങ്ങളിലും പ്രവർത്തിക്കും . രണ്ടു ചന്തകളും 30നു സമാപിക്കും.

നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്; കനത്ത സുരക്ഷ

നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്; കനത്ത സുരക്ഷ

തിരുവനന്തപുരം: നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്. വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിനാണ് തലസ്ഥാന ജില്ലയിലെ ആദ്യ സദസ്സ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നത്. നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി.

പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചാത്തന്നൂരും നവകേരള സദസ്സ് നടക്കും. നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു; കാസര്‍കോട് ഒന്നരവയസുകാരി മരിച്ചു

കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു; കാസര്‍കോട് ഒന്നരവയസുകാരി മരിച്ചു

കാസര്‍കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്.

ഇന്നലെയാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 394 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SO 185783 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SO 329184 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖ, ലോട്ടറി ടിക്കറ്റ് എന്നിവ ബാങ്കിലോ ലോട്ടറി ഓഫീസിലോ കൈമാറണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് കൈമാറേണ്ടതുണ്ട്.

സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ

സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു.

രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയായിരിക്കും.