ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരും : രാഹുല്‍ ഗാന്ധി

ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരും : രാഹുല്‍ ഗാന്ധി

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. എന്നാല്‍ ആശയ പോരാട്ടം തുടരും.

തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. പ്രജാലു തെലങ്കാനയാക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് തീര്‍ച്ചയായും നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു.

നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി ശക്തമായ വിജയം നേടിയത്. രാജസ്ഥാനും ഛത്തീസ് ഗഡും കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും ബിജെപി അധികാരം തിരിച്ചു പിടിക്കുകയായിരുന്നു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം നേടാനായത്.

‘കപ്പലണ്ടി കച്ചവടം,  മകന്റെ മജ്ജ മാറ്റിവെയ്ക്കാന്‍ 40 ലക്ഷം വേണം’; അച്ഛന്‍ കണ്ണീരോടെ നവകേരള സദസില്‍, പരിഹാരം

‘കപ്പലണ്ടി കച്ചവടം, മകന്റെ മജ്ജ മാറ്റിവെയ്ക്കാന്‍ 40 ലക്ഷം വേണം’; അച്ഛന്‍ കണ്ണീരോടെ നവകേരള സദസില്‍, പരിഹാരം

പാലക്കാട്: രണ്ടര വയസ് മാത്രം പ്രായമുള്ള മകന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സഹായം തേടി നവ കേരള സദസിലെത്തി അച്ഛന്‍. രണ്ടര വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മലബാര്‍ കാന്‍സര്‍ സെന്ററിലൂടെ നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതോടെ അച്ഛന്‍ സന്തോഷത്തോടെ മടങ്ങി. 40 ലക്ഷം രൂപയോളമാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് വരിക.

തലസീമിയ മേജര്‍ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുടുംബത്തിന് കഴിയില്ലെന്ന സങ്കടവുമായാണ് പിതാവ് നവകേരള സദസ് വേദിയായ ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെത്തിയത്. ഈ വിഷയം പി മമ്മിക്കുട്ടി എംഎല്‍എയും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്യണം. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. നിര്‍ധനനായ തനിക്ക് അതിന് കഴിയില്ലെന്നും കുഞ്ഞിന്റെ പിതാവ് അറിയിച്ചു.

തുടര്‍ന്നാണ് എംസിസി വഴി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെന്ന് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപ്രവർത്തകരെ ആദരിച്ചു

ആരോഗ്യപ്രവർത്തകരെ ആദരിച്ചു

ഡിസംബർ 1, എയ്ഡ്സ് ദിനത്തിൽ തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകി. സ്കൂൾ ജെ ആർ സി യൂണിറ്റിന്റേയും, ബയോളജി സബ്ജക്ട് കൗൺസിലിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജെ ആർ സി കൗൺസിലർ ദിവ്യ സ്വാഗതം ആശംസിച്ചു.

സ്കൂൾപി.റ്റി.എ പ്രസിഡന്റ് ഇ നസീർ, എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ മധുസൂദനൻ നായർ, എച്ച് എം സുജിത്ത്.എസ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് എ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ: രമാദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു എന്നിവർ ആശംസകൾ അറിയിച്ചു. ജെ ആർ സി കൗൺസിലർ. സിന്ധു, സൗമ്യ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിസാർ അഹമ്മദ് നന്ദി അറിയിച്ചു. കുട്ടികൾ സ്വയം തയ്യാറാക്കി നൽകിയ ആശംസാ കാർഡുകൾ അവരുടെ മനസ്സ് തന്നെയാണന്നും, ഇത് ഏറെ സന്തോഷം നൽകുന്നുവെന്നും ഡോ: രമാദേവി പറഞ്ഞു. എല്ലാ ആരോഗ്യ പ്രവർത്തകർക്കും ജെ ആർ സി കേഡറ്റുകൾ റെഡ് റിബൺ നൽകി.

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിനുകൾ റദ്ദാക്കി, 35 എണ്ണം കേരളത്തിൽ നിന്ന്

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിനുകൾ റദ്ദാക്കി, 35 എണ്ണം കേരളത്തിൽ നിന്ന്

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

ഡിസംബർ മൂന്ന‍ു മുതൽ ആറു വരെ തീയതികളിലെ ദീർഘദൂര ട്രെയിനുകളുൾപ്പെടെയാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു. തമിഴ്നാട്ടിലെ വടക്കൻ തീര ജില്ലകളിലും ആന്ധ്രാപ്രദേശിലെ തെക്കൻ തീര ജില്ലകളിലും വൻ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ

നരസാപൂര്‍-കോട്ടയം (07119, ഞായര്‍)
കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍)
സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍)
കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍)
ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ)
കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍)
ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ)
ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍)
നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍)
ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍)
ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍)
ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍)
ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍)
ആലപ്പുഴ–ധന്‍ബാദ് (13352, വ്യാഴം)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍)
സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ)
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ)
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍)
തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം)
ടാറ്റ- എറണാകുളം (18189, ഞായര്‍)
എറണാകുളം-ടാറ്റ (18190, ചൊവ്വ)
കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍)
കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം)
എറണാകുളം-പട്ന (22643, തിങ്കള്‍)
പട്ന-എറണാകുളം (22644, വ്യാഴം)
കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍)
കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍)
പട്ന-എറണാകുളം (22670, ചൊവ്വ)
ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍)
എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍)
ഹാതിയ- എറണാകുളം (22837, തിങ്കള്‍)
എറണാകുളം-ഹാതിയ (22838, ബുധന്‍)

മെക്സിക്കൻ വനിതാ ഡിജെയെ പലവട്ടം പീഡിപ്പിച്ചു; മുംബൈയിൽ ഇവന്റ് മാനേജർ അറസ്റ്റിൽ

മെക്സിക്കൻ വനിതാ ഡിജെയെ പലവട്ടം പീഡിപ്പിച്ചു; മുംബൈയിൽ ഇവന്റ് മാനേജർ അറസ്റ്റിൽ

മുംബൈയിൽ മെക്സിക്കൻ വനിതാ ഡിജെയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 31 കാരിയായ യുവതിയുടെ പരാതിയിൽ 35 കാരനായ ഇവന്റ് മാനേജരെയാണ് ബാന്ദ്ര പോലീസ് പിടികൂടിയത്. നവംബർ 25 നാണ് യുവതി പരാതി നൽകിയത്.

2017ൽ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിയുമായി സൗഹൃദത്തിലായതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഓൺലൈനിൽ ചാറ്റ് ചെയ്യാൻ തുടങ്ങിയ ഇരുവരും പിന്നീട് കണ്ടുമുട്ടി. ഡിജെ പരിപാടികളും ഓൺലൈൻ പാർട്ടികളും സംഘടിപ്പിക്കുന്ന സ്ഥാപനമാണ് പ്രതി നടത്തിയിരുന്നത്. സൗഹൃദത്തിൻ്റെ പേരിൽ പ്രതി തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു. താനത് സ്വീകരിച്ചതായും യുവതി പരാതിയിൽ പറയുന്നു.

ജോലിയുടെ ഭാഗമായി പ്രതിയോടൊപ്പം രാജ്യത്തുടനീളം സഞ്ചരിക്കേണ്ടി വന്നു. 2018ൽ തങ്ങൾ പ്രണയത്തിലായി. 2019ൽ ബാന്ദ്രയിലെ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അതേ വർഷം തന്നെ ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ച് ഓറൽ സെക്സ് ചെയ്യാൻ നിർബന്ധിച്ചു. വഴങ്ങിയില്ലെങ്കിൽ കമ്പനിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ചണ്ഡീഗഡിലെയും കൊൽക്കത്തയിലെയും ഹോട്ടലുകളിൽ പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു.

2020-ൽ മറ്റൊരു സ്ത്രീയുമായി പ്രതിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് പരാതിക്കാരി ഇയാളെ കാണുന്നത് നിർത്തി. യുവതി ജോലിയിൽ തുടർന്നതായും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ശാരീരിക ബന്ധത്തിന് പ്രതി നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി.

2022ൽ ബെൽജിയൻ ഹോട്ടലിൽ വച്ച് തന്നെ വീണ്ടും പീഡിപ്പിച്ചു. അതേവർഷം ഇയാൾ അശ്ലീലചിത്രങ്ങൾ അയച്ചുനൽകി. പിന്നീട് ജോലിയിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം പതിനഞ്ചുവരെ റിമാന്‍ഡ് ചെയ്തു. മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെആര്‍ പത്മകുമാര്‍ (52), ഭാര്യ എംആര്‍ അനിതകുമാരി (45), മകള്‍ പിഅനുപമ (20) എന്നിവരെ 14 ദിവസത്തേയ്ക്കാണു റിമാന്‍ഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും.

അതേസമയം, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന.തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിയിരിക്കുന്നത്.

അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചിരുന്നു. പ്രതികളെ മുഖം മറച്ചാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷനു പുറത്ത് ഇവര്‍ക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. ആറു വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.