മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍

മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍

ആലപ്പുഴ: മറ്റപ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കല്‍. സര്‍വ കക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാന്‍ യന്ത്രങ്ങളുമായി സംഘം എത്തിയത്. മണ്ണെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കെയാണ് വീണ്ടും മണ്ണെടുക്കുന്നത്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവംബര്‍ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. സര്‍വകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എല്‍.എ അരുണ്‍കുമാര്‍ പറഞ്ഞത്. അതേസമയം തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ണെടുപ്പില്‍ ജില്ലാ കലക്ടര്‍ അന്വേഷണമാരംഭിച്ചിരുന്നു. മണ്ണെടുപ്പിന് മുമ്പ് പാലിക്കേണ്ട കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ അടക്കുമുള്ളത് പാലിച്ചിട്ടില്ലെന്ന കണ്ടെത്തല്‍ കഴിഞ്ഞ സര്‍വ്വകക്ഷി യോഗത്തിലുണ്ടായിരുന്നു. അതുകൊണ്ട് ഇത് പരിശോധിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.

നോര്‍ക്കയില്‍ ഇന്നും നാളെയും അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്കയില്‍ ഇന്നും നാളെയും അറ്റസ്റ്റേഷന്‍ ഇല്ല

കൊച്ചി: സാങ്കേതിക കാരണങ്ങളാല്‍ 27, 28 തീയതികളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. മറ്റ് സേവനങ്ങള്‍ക്ക് തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡിസംബറിലും വൈദ്യുതി സര്‍ച്ചാര്‍ജ് 19 പൈസ തുടരും

ഡിസംബറിലും വൈദ്യുതി സര്‍ച്ചാര്‍ജ് 19 പൈസ തുടരും

തിരുവനന്തപുരം: വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

റേഷന്‍ കടകള്‍ വഴി പത്തുരൂപയ്ക്ക് കുപ്പിവെള്ളം; സര്‍ക്കാര്‍ അനുമതി

റേഷന്‍ കടകള്‍ വഴി പത്തുരൂപയ്ക്ക് കുപ്പിവെള്ളം; സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷന്‍കടകള്‍വഴി 10 രൂപയ്ക്ക് വില്‍പ്പന നടത്തുക.

കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്. വിതരണത്തിനായി കെഐഐഡിസിയുമായി ഉടന്‍ ധാരണാപത്രം ഒപ്പുവയ്ക്കും. എട്ടു രൂപ നിരക്കില്‍ കെഐഐഡിസി കുപ്പിവെള്ളം റേഷന്‍ കടകളില്‍ എത്തിച്ചുനല്‍കണം.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല. അതേസമയം കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്.

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് പൊങ്കാല. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി കൊടിവിളക്കില്‍ പകര്‍ന്നെടുക്കുന്ന ദീപം പണ്ടാരപ്പൊങ്കാലയ്ക്ക് സമീപം ഗണപതി വിളക്കില്‍ കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി തെളിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയില്‍ നിന്നും 30 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന് പുറത്തു നിന്നും ഭക്തജനങ്ങള്‍ ചക്കുളത്തുകാവില്‍ എത്താറുണ്ട്. ദുര്‍ഗ്ഗയാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളില്‍ കൂടി പമ്പയും മണിമലയാറും ഒഴുകുന്നു.